രാജ്യവ്യാപകമായി ക്രിസ്ത്യൻ വിഭാഗത്തെ ആക്രമിക്കുന്നു, സംഘപരിവാറിന്റെ ക്രിസ്ത്യൻ സ്നേഹം കാപട്യം നിറഞ്ഞത്: മുഖ്യമന്ത്രി; ജമാ അത്തെ ഇസ്ലാമിക്കും വിമർശനം
KE Malappuram News Desk
മലപ്പുറം: മുസ്ലിം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ജമാഅത്തെ ഇസ്‌ലാമിയും ബിജെപിയും ചേർന്ന് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാജ്യവ്യാപകമായി സംഘപരിവാർ ക്രിസ്ത്യൻ ജനവിഭാഗത്തെ ആക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘ഉത്തർപ്രദേശിൽ ദളിത് വിഭാഗങ്ങൾക്ക് നേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ക്രിസ്ത്യൻ ജനവിഭാഗത്തിൽ പെട്ടവരും വലിയ തോതിൽ ആക്രമിക്കപ്പെടുന്നു. ക്രിസ്തുമസുമായി ബന്ധപ്പെട്ട് നിരവധി ആക്രമണമാണ് ക്രൈസ്തവർക്ക് നേരെ രാജ്യത്തിന്റെ പാലഭാഗങ്ങളിൽ സംഘപരിവാർ അഴിച്ചുവിട്ടത്. സാന്താക്ളോസിന്റെ കോലം വരെ അവർ കത്തിച്ചു. മതപരിവർത്തനം നടക്കുന്നു എന്നുപറഞ്ഞായിരുന്നു സംഘപരിവാറിന്റെ ആക്രമണങ്ങളെല്ലാം. മതപരിവർത്തനം നടത്തുന്നു എന്നത് വെറും പൊള്ളയായ വിഷയമാണ്. ഏറ്റവും അധികം യു.പിയിൽ ആണ് ഇത്തരം ആക്രമണങ്ങൾ നടന്നിട്ടുള്ളത്. കേരളത്തിൽ, ക്രിസ്തീയ സ്നേഹം കാണിച്ച് കുറേപ്പേർ ചുറ്റിത്തിരിയുന്നുണ്ട്. അവരുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം നിറഞ്ഞതാണ്’, പിണറായി വിജയൻ പറഞ്ഞു.
അതേസമയം, ജമാഅത്തെ ഇസ്ലാമി സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാണന്ന പൊയ്മുഖം കാട്ടാറുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൊയ്‌മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമിഎന്നും മുസ്ലീം ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണെന്നുമായിരുന്നു മുഖ്യൻ പറഞ്ഞത്. ‘തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ് . ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മതനിരപേക്ഷമല്ല. പക്ഷെ അവർ പൊയ്മുഖങ്ങൾ കാണിക്കാൻ ശ്രമിക്കും. അത് ആളുകൾക്ക് മനസിലായിത്തുടങ്ങി. ലീഗ് ഇസ്ലാമിയുടെ മേലങ്കി എടുത്ത് അണിയുകയും എസ്ഡിപിഐക്കാരുടെ തീവ്ര നിലപാടിലേക്ക് എത്താനും നോക്കുകയാണ് ‘, പിണറായി വിജയൻ പറഞ്ഞു.