ഹത്രാസിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച കുടുംബത്തെ പരസ്യമായി അപമാനിച്ചു
KE News Desk | Uttar Pradesh
ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദമ്പതികളെയും മകനെയും ഗ്രാമവാസികൾ പരസ്യമായി അപമാനിച്ച സംഭവം മനുഷ്യാവകാശ ലംഘനമായി പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഹത്രാസ് ജില്ലയിലെ ഗാരവ്ഗഢി ഗ്രാമത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
അഗ്രയിൽ ജോലി ചെയ്യുന്ന ബൽറാം, ഭാര്യ റാണി ദേവി, മകൻ ലളിത് എന്നിവർ ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. കുടുംബം മതം മാറിയെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് വിളിച്ചുചേർക്കുകയും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
എന്നാൽ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ കുടുംബത്തെ ബലമായി ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയായിരുന്നു. ഗ്രാമീണരുടെ ആവശ്യപ്രകാരം ബൽറാമിന്റെ സ്വന്തം പിതാവും സഹോദരനുമാണ് ഈ ക്രൂര നടപടിക്ക് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.
വിശ്വാസം മാറ്റിയില്ലെങ്കിൽ സാമൂഹികമായി ബഹിഷ്കരിക്കുമെന്നും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മുർസാൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ബൽറാമിന്റെ പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബി.എൻ.എസ്.എസ് (BNSS) പ്രിവന്റീവ് അറസ്റ്റ് വകുപ്പുകൾ പ്രകാരമാണ് നിലവിൽ പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നുകയറ്റത്തിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

- Advertisement -



Comments are closed, but trackbacks and pingbacks are open.