ബൈബിൾ പരിഭാഷ 800 ഭാഷകൾ പിന്നിട്ടു; 150 കോടി പേർക്ക് ഇനിയും മാതൃഭാഷയിൽ ബൈബിളില്ല
ചെൽട്ടൻഹാം: ലോകമെമ്പാടുമുള്ള ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങളിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, സമ്പൂർണ ബൈബിൾ ലഭ്യമായ ഭാഷകളുടെ എണ്ണം 800 കടന്നതായി വൈക്ലിഫ് ബൈബിൾ ട്രാൻസ്ലേറ്റേഴ്‌സ് യുകെ അറിയിച്ചു. ഇതോടെ ലോകത്തിലെ ഏകദേശം 620 കോടി ജനങ്ങൾക്ക് സ്വന്തം മാതൃഭാഷയിൽ സമ്പൂർണ വേദപുസ്തകം വായിക്കാൻ അവസരം ലഭിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങൾ ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങൾക്ക് വലിയ വേഗം നൽകിയിട്ടുണ്ട്. 1998-ൽ ഏകദേശം 400 ഭാഷകളിൽ മാത്രമായിരുന്നു സമ്പൂർണ ബൈബിൾ ലഭ്യമായിരുന്നത്. 26 വർഷത്തിനിടെ ഈ സംഖ്യ ഇരട്ടിയായി 800 കടന്നു. 2020-നുശേഷം മാത്രം ഏകദേശം 50 കോടി ആളുകൾക്ക് കൂടി സ്വന്തം ഭാഷയിൽ ബൈബിൾ ലഭ്യമാക്കാൻ കഴിഞ്ഞതായും സംഘടന വ്യക്തമാക്കി.
കമ്പ്യൂട്ടർ സാങ്കേതികവിദ്യ, നിർമിതബുദ്ധി (എഐ), ജനറേറ്ററുകൾ, ആധുനിക പരിഭാഷാ സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ ഉപയോഗം വിദൂരവും അടിസ്ഥാന സൗകര്യങ്ങൾ പരിമിതവുമായ പ്രദേശങ്ങളിലെ പരിഭാഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.
എന്നാൽ ലോകത്ത് ഇനിയും ഏകദേശം 150 കോടി ആളുകൾക്ക് സ്വന്തം മാതൃഭാഷയിൽ സമ്പൂർണ ബൈബിൾ ലഭ്യമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് തങ്ങളുടെ ഹൃദയഭാഷയിൽ ദൈവവചനം വായിക്കാനുള്ള അവസരം ഇപ്പോഴും ലഭ്യമായിട്ടില്ലെന്നത് ബൈബിൾ പരിഭാഷാ ദൗത്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
ഓരോ ഭാഷയും ദൈവം സ്നേഹിക്കുന്ന ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നതാണെന്നും എല്ലാവർക്കും അവരുടെ സ്വന്തം ഭാഷയിൽ ദൈവവചനം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം തുടരുമെന്നും വൈക്ലിഫ് ബൈബിൾ ട്രാൻസ്ലേറ്റേഴ്‌സ് യുകെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജെയിംസ് പൂൾ വ്യക്തമാക്കി.


- Advertisement -

Comments are closed.