ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് എഫ്സിആർഐ ഭേദഗതി ബിൽ ആശങ്കജനകം: ഡോ ശശി തരൂർ (എം. പി)

ന്യൂഡൽഹി/ചങ്ങനാശ്ശേരി: മാർച്ച് 28 ന് ഇന്ത്യയിലെ വിദേശ ഫണ്ടിംഗ് നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026-നെതിരെ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ ആശങ്ക ഉയരുന്നതായി റിപ്പോർട്ട്. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽയും, എം.പി. ശശി തരൂർയും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിൽ ബില്ലിന്റെ പ്രത്യാഘാതങ്ങൾ വിശദമായി വിലയിരുത്തി.

മാർച്ച് 25-ന് ലോക്‌സഭയിൽ അവതരിപ്പിച്ച ഈ ഭേദഗതി ബിൽ, വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സംഘടനകളുടെ മേൽ സർക്കാർ നിയന്ത്രണം ശക്തമാക്കുന്ന നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. “ഡെസിഗ്നേറ്റഡ് അതോറിറ്റി” മുഖേന സ്വത്തുക്കൾ പിടിച്ചെടുക്കൽ, ലൈസൻസ് പുതുക്കാത്ത പക്ഷം “ഡീംഡ് സെസ്സേഷൻ”, ഭരണസമിതി അംഗങ്ങളിലേക്കുള്ള വ്യക്തിഗത ബാധ്യതയുടെ വ്യാപനം, ഫണ്ട് വിനിയോഗത്തിന് സമയപരിധി എന്നിവ പ്രധാന നിർദേശങ്ങളാണ്.

കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്ഥാപനങ്ങൾ—ആശുപത്രികൾ, വിദ്യാഭ്യാസ ട്രസ്റ്റുകൾ, സാമൂഹിക സേവന എൻജിഒകൾ—വിപുലമായ വിദേശ ഫണ്ടിംഗിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പുതിയ വ്യവസ്ഥകൾ ഇവയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. ലൈസൻസ് പുതുക്കുന്നതിലെ താമസം പോലും സ്ഥാപനങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും വിൽപ്പനയ്ക്കും വഴിയൊരുക്കാമെന്നതാണ് പ്രധാന വിമർശനം.
“മതപരിവർത്തന” ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിയമം തിരഞ്ഞെടുത്ത് പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണസമിതിയിലുള്ള വൈദികർ, കന്യാസ്ത്രീകൾ, ലെയ്റ്റി നേതാക്കൾ എന്നിവർക്കുള്ള വ്യക്തിപരമായ നിയമബാധ്യത വർദ്ധിപ്പിക്കുന്നതും ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്.
നിയമപരമായ മാർഗങ്ങൾ പരിമിതമാണെന്നും വിലയിരുത്തൽ. എഫ്‌സിആർഎ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, ആദ്യം ആഭ്യന്തര മന്ത്രാലയത്തിൽ റിവിഷൻ അപേക്ഷ സമർപ്പിക്കേണ്ടതും, തുടർന്ന് ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ റിറ്റ് ഹർജി നൽകേണ്ടതുമാണ് പ്രധാന വഴികൾ. സ്വത്തവകാശം (ആർട്ടിക്കിൾ 300A), സമത്വം (ആർട്ടിക്കിൾ 14) എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണഘടനാപരമായ വെല്ലുവിളികൾ ഉയരാനിടയുണ്ട്.
ഇതിനിടെ, ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുമെന്നും, വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുമെന്നും ശശി തരൂർ വ്യക്തമാക്കി. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നെങ്കിലും, വിഷയത്തിൽ ഇടപെടൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സഭാ സ്ഥാപനങ്ങൾ ഇന്ത്യൻ സമൂഹത്തിന് നൽകിയ സേവനങ്ങളെ പരിഗണിക്കാതെ ഇത്തരം കർശന വ്യവസ്ഥകൾ കൊണ്ടുവരുന്നത് അനീതിയാണെന്ന നിലപാടിലാണ് സഭാ നേതൃത്വം. ബിൽ നിലവിലെ രൂപത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ, രാജ്യത്തെ സന്നദ്ധ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഉയരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.