മതപരിവർത്തനം ചെയ്താൽ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി 

 

ദില്ലി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടികജാതി (SC) പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ അംഗങ്ങൾക്കാണ് പട്ടികജാതി പദവി ലഭ്യമാകുന്നതെന്നും, മറ്റ് മതങ്ങളിലേക്ക് മാറുന്നവർക്കു ആ പദവി തുടർന്നുനൽകാനാവില്ലെന്നും കോടതി പറഞ്ഞു.

മതപരിവർത്തനത്തിന് ശേഷം സംവരണ ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ (SC/ST Act) പരിരക്ഷയും ലഭ്യമാകില്ലെന്നും കോടതി വ്യക്തമാക്കി. ജനനത്തെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങൾ മതം മാറിയാൽ നിലനിൽക്കില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ക്രിസ്തുമതം സ്വീകരിച്ചയാൾക്ക് പട്ടികജാതിയായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി. ആന്ധ്ര സ്വദേശിയായ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീലിലാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.

പാസ്റ്ററായ തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ആനന്ദ് കേസ് നൽകിയിരുന്നു. എന്നാൽ മതം മാറിയതിനാൽ ഈ നിയമത്തിലെ വകുപ്പുകൾ ബാധകമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഈ ഉത്തരവിനെയാണ് സുപ്രീം കോടതി ശരിവെച്ചത്.

1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിൽ ഈ വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.