വിശേഷ ദിവസങ്ങളിലെ പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
കോട്ടയം: ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിലെ പരീക്ഷയും പരിശീലനവും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി.
ക്രൈസ്തവരുടെ പ്രധാന ഏറ്റവും ദിവസമായ ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ വയ്ക്കാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ തീരുമാനം വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. സർക്കാരിൻ്റെ അനുവാദത്തോടെയാണ് ഇത്തരം വിശ്വാസ ലംഘനങ്ങൾ നടക്കുന്നത്.
സഭയുടെ പ്രധാന ദിവസങ്ങളിൽ നടത്തുന്ന പരീക്ഷയും ഒപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംസ്കാരവും സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തുടങ്ങാൻ പോലും ഉറപ്പു തരുന്നതാണ് ഇൻഡ്യൻ ഭരണഘടന.
എന്നാൽ മൗലിക അവകാശങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട്ക്രൈസ്തവ സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് വിശ്വാസപരമായ വിശേഷ ദിനങ്ങൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിൽ പരീക്ഷകളും പരിശീലനങ്ങളും ക്രമീകരിക്കുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്.
അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെട്ട്, പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണം എന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

- Advertisement -



Comments are closed, but trackbacks and pingbacks are open.