ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ്
KE News Desk | Kottayam
ലഹരി മാഫിയയ്‌ക്കെതിരെ കേരള സർക്കാർ ആരംഭിച്ച ശക്തമായ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിന് പൂർണ്ണ പിന്തുണ നൽകുന്നു. സിന്തറ്റിക് മരുന്നുകളുടെ വ്യാപനം തടയുക, സ്‌കൂളുകൾക്കും കോളേജുകൾക്കും ചുറ്റും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള പോലീസ്, എക്സൈസ്, മറ്റ് സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഈ സംയുക്ത ദൗത്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇതിനോടകം വൻ പിന്തുണയാണ് ലഭിച്ചത്. ലഹരി ഉപയോഗം, വിൽപന എന്നിവയ്‌ക്കെതിരെ കർശന പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നും എം.ഡി.എം.എ (MDMA), ഹെറോയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകളുമായി നിരവധി പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ലഹരി മാഫിയകളുടെ അന്തർ സംസ്ഥാന ശൃംഖല തകർക്കുന്നതിനായി തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നീക്കങ്ങളും കേരളം നടത്തുന്നുണ്ട്.
രാസ ലഹരിയുടെ ഉപയോഗവും തന്മൂലം ഉണ്ടാകുന്ന അതിക്രമങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെ പെന്തകോസ്ത് യുവജനങ്ങൾ സംഘടിതമായി പോരാടണം. രാസ ലഹരിയുടെ ഉപയോഗം വിദ്യാർഥികളുടെ ഇടയിൽ വ്യാപിക്കുകയും ഇത് തികച്ചും നോർമലൈസ് ചെയ്യപ്പെടുന്നതുമായ സങ്കീർണ്ണ സാഹചര്യമാണ് നിലവിലുള്ളത്. ലഹരിയുടെ ഉപയോഗം നിമിത്തം കുറ്റകൃത്യങ്ങളുടെ സ്വഭാവം ( Nature of Vailonce) തന്നെ മാറിയിരിക്കുകയാണ് ലഹരി വ്യാപാരത്തിൻ്റെ ചതിക്കുഴികളിൽ നിന്നും വിദ്യാർത്ഥികളെ വിമോചിപ്പിക്കാൻ യുവജന സംഘടനകൾ ക്യാമ്പസിലും സ്കൂളുകളിലും പൊതുഇടങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കണം. പൊതുജനങ്ങളെ അണിനിരത്തി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കണം. നിരന്തരമായ ലഹരി ഉപയോഗം കുടുംബങ്ങളെ നശിപ്പിക്കുകയാണ്. ക്രിമിനൽ ആക്ടിവിസം വർദ്ധിക്കുകയാണ്. കാര്യങ്ങൾ എല്ലാം കൈവിട്ടു പോയിരിക്കുന്നു. നാട് മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും പിടിയിൽ അമർന്നു കഴിഞ്ഞു.
സമീപകാലത്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തിയത്, ” ഒരു എസ് പിയുടെ രണ്ട് മക്കളും മയക്കു മരുന്നിന് അടിമ ആണെന്നാണ്.”
പോലീസ് ക്വാർട്ടേഴ്സിൽ പോലും ലഹരി ഉപയോഗം ഉണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
നടൻ ടിനി ടോം ലഹരി ഉപയോഗം പേടിച്ച് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നും സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം ആണെന്നും ” പ്രധാനപ്പെട്ട ഒരു നടൻ ലഹരിക്ക് അടിമ ആണെന്നും അദ്ദേഹത്തിൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങിയെന്നും വെളിപ്പെടുത്തിയത് നാം കേട്ടതാണ്. സ്റ്റേറ്റ് ശക്തമായ നടപടിയുമായി മുന്നോട്ട് പോകണം. എൻഫോഴ്‌സ്മെൻ്റ് ഊർജ്ജിതമാക്കണം. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടുപിടിച്ച് നശിപ്പിക്കണം. അതിൻ്റെ സപ്ലേ കണ്ണി പൊട്ടിക്കണം. ലഹരി മാഫിയ – പോലിസ് – ബ്യൂറോക്രസി കൂട്ടുകെട്ട് പൊളിക്കണം. മയക്കുമരുന്ന് ലോബിയെ തളക്കണം. ബിവറേജസ് കോർപ്പറേഷൻ വഴി റെക്കോഡ് മദ്യ വിൽപ്പനയാണ് നടക്കുന്നത്. പ്രത്യേകിച്ച് ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം തുടങ്ങി മറ്റ് ഉത്സവങ്ങളിൽ ഒക്കെ. പുനലൂർ, വൈപ്പിൻകര, കല്ലുവാതുക്കൽ, പട്ടാഴി, പള്ളിക്കൽ, വാളയാർ, ചിറ്റൂർ, ഒളവണ്ണ മദ്യ ദുരന്തങ്ങൾ മറക്കാറായിട്ടില്ല. മദ്യത്തിൻ്റെ ഉല്പാദനവും ലഭ്യതയും വിതരണവും കുറച്ച് കൊണ്ട് വരണം. മദ്യത്തിൻ്റെ ഉത്പാദനവും ലഭ്യതയും വർദ്ധിപ്പിച്ച് ഖജനാവിലെ പണം വർദ്ധിപ്പിക്കുന്ന രീതി ധാർമികമല്ല.
പ്രണയം നടിച്ച് ചതിയിൽ പെടുത്തി വിവാഹം കഴിച്ചിട്ട്, പാതി വഴിയിൽ പെൺകുട്ടികളെ മയക്കുമരുന്ന് മാഫിയയ്ക്ക് കൈമാറുന്ന രീതിയും ഉണ്ട്.
കോളജ് ക്യാമ്പസ്, ഹോസ്റ്റൽ, കോച്ചിംഗ് സെൻ്റർ, മാര്യേജ് ബ്യൂറോ, ബ്യൂട്ടി പാർലർ, മൊബൈൽ ഷോപ്പ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ക്വാഡുവർക്കുകൾ ആണ് ഇത്തരം കുടുക്കുകളിൽ പെൺകുട്ടികളെ എത്തിക്കുന്നത്. അവരുടെ മന:ശാസ്ത്രപരമായ തന്ത്രങ്ങളിൽ കുടുങ്ങി പെൺകുട്ടികൾ ജീവിതം ഹോമിക്കുകയാണ്. സമീപകാലത്ത് 21 വയസ്സ് തികയാത്ത വിദ്യാർത്ഥികളെയാണ് മയക്കു മരുന്നിന് അടിമകളായി സംസ്ഥാനത്തെ വിവിധ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 45 ശതമാനവും പ്രായപൂർത്തി ആകാത്തവരാണ്. ലഹരി വ്യാപാരത്തിൻ്റെ കണ്ണികളായി കുട്ടികൾ മാറിയിരിക്കുന്നു. മയക്കു മരുന്നിന് അടിമയായതിനുള്ള ചികിത്സ നൂറ് ദിവസം നൽകിയിട്ടും മോചനം ലഭിക്കാത്ത കുട്ടികൾ 20 ശതമാനം ആണ്. വിമുക്തി ലഹരി ചികിത്സാ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ വിദ്യാർഥികൾ അനവധി പേരാണ്. കൗൺസിലിംഗിനും ചികിത്സയ്ക്കും എത്തുന്നവർ 18 വയസ്സിൽ താഴെയുള്ളവരാണ്.
സിന്തറ്റിക് മയക്കു മരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി എന്നിവയ്ക്ക് അടിമയാകുന്നവരാണ് ഏറെയും. വിദ്യാർത്ഥികളെ/ പെൺകുട്ടികളെ കരിയർന്മാരായി ഉപയോഗിച്ച് ലഹരി വില്പന നടത്തുന്നവരുമുണ്ട്. പിടിയിലാകുന്നവരിൽ 21 വയസ്സിന് താഴെയുള്ളവരാണ് കൂടുതൽ. അങ്കമാലിയിലെ ഒരു ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ 85 പേരിൽ 37 പേരും പെൺകുട്ടികൾ ആണ്. എല്ലാവരും 18 വയസ്സിന് താഴെയുളളവർ. വൈറസിനേക്കാൾ മാരകമാണ് മയക്കുമരുന്നിൻ്റെ പകർച്ച. തീർച്ചയായും അതിൻ്റെ കണ്ണി മുറിക്കേണ്ടതുണ്ട്.
കേരളം ലഹരിമരുന്നുകൾക്ക് മികച്ച മാർക്കറ്റായി മാറുന്നു. അറബിക്കടലിൽ നടത്തിയിട്ടുള്ള മയക്കുമരുന്ന് വേട്ടയിൽ നിന്ന് കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരം ലഹരി വസ്തുക്കൾ എത്തുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളു. ഇപ്പോൾ രാസ ലഹരികൾ ആണ് സജീവമായി വിൽക്കപ്പെടുന്നത്. ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.
പുതിയ പഠനങ്ങൾ പ്രകാരം സ്കൂൾ വിദ്യർഥികളിൽ 10- 15 വയസുമുതലുള്ള കുട്ടികൾ ലഹരി മരുന്നുപയോഗിക്കുന്നവരുടെ ഭാഗമായി മാറുന്നുണ്ട്. തമാശയ്ക്കുവേണ്ടി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്(സോഷ്യൽ ഡ്രിങ്ക്)ഒരു ലഹരി എന്ന നിലയിലാണ് ഇത് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമയായി മാറുകയാണ്. പെൺകുട്ടികളിലും ഇപ്പോൾ നല്ലരീതിയിൽ ലഹരി മരുന്നുപയോഗം വ്യാപിക്കുന്നുണ്ട്.
ലഹരി വിൽപ്പനയുടെ തന്ത്രങ്ങളും മാറുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ് , പാഴ്സൽ സർവീസ് നടത്തുന്നവർ, ഹോം ഡെലിവറി നടത്തുന്നവർ ഇവരെയൊക്കെ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പൊൾ നടക്കുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യയുടെ യൂം കുടുംബ കലഹത്തിൻ്റെയും കാര്യത്തിലുമെല്ലാം മയക്കു മരുന്നിൻ്റെ സ്വാധീനം കാണാം. ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ലഹരി കടത്തുന്നുണ്ട്. വിദേശത്തുനിന്നും എത്തുന്നതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊറിയർ വഴിയും ലഹരിയെത്തുന്നുണ്ട്. കേരളത്തിൽ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവർ മാത്രമല്ല. അതിഥി തൊഴിലാളികൾ വഴിയും ലഹരിയെത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ലഹരി ഉപയോഗം വ്യാപകമായി ഉണ്ട്.
ലഹരി തേടാൻ ഇൻ്റർനെറ്റ് ആണ് ഉപയോഗിക്കുന്നത്. സീക്രട്ട് വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ക്ലബ് ഹൗസ് ഗ്രൂപ്പുകൾ പ്രവർത്തിക്കുണ്ട്.
ഡിജിറ്റൽ അടിമത്വവും ലഹരിയും വയലൻസ് സിനിമകളുടെ സ്വാധീനവും കുട്ടികളുടെ സ്വഭാവ രീതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അമേരിക്കൻ സോഷ്യൽ സൈക്കോളജിസ്റ്റായ ജോനാഥൻ ഹെയിഡിറ്റ് എഴുതിയ The Anxious Genaration എന്ന പുസ്തകവും അമേരിക്കൻ എഴുത്തുകാരനായ കാൽവിൻ ന്യൂപോർട്ട് എഴുതിയ Digital Minimalism എന്ന പുസ്തകവും ഈ വിഷയങ്ങൾ നന്നായി വിശദീകരിക്കുന്നുണ്ട് മാനസീക സംഘർഷം, സുരക്ഷിതത്വ ബോധമില്ലായ്മ, ജീവിത പ്രയാസങ്ങൾ, തകർന്ന കുടുംബ പശ്ചാത്തലം, ദാരിദ്ര്യം, മാനസീക വൈകല്യങ്ങൾ ഒക്കെയാണ് ലഹരിയുടെ ഉപഭോഗത്തിൻ്റെ കാരണങ്ങൾ. വ്യക്തമായ ജീവിത വീക്ഷണത്തിൻ്റെ അഭാവം, ആത്മീക പരിശീലനത്തിൻ്റെ കുറവ്, പേരൻ്റിങ് – അജപാലന – അധ്യാപന പാളിച്ചകൾ ഒക്കെ പ്രധാന കാരണങ്ങളാണ്.
വിദ്യാഭാസ സമ്പ്രദായം അടിമുടി അഴിച്ചു പണിയണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മാധ്യമ വിദ്യാഭ്യാസം, മാനസീക ആരോഗ്യ പഠനം, ലൈംഗിക വിദ്യാഭ്യാസം ഒക്കെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സണ്ടേസ്കൂൾ – വിബിസ് സിലബസുകൾ പരിഷ്കരണം. വീടുകളിൽ കുട്ടികൾക്ക് സ്നേഹം കിട്ടണം. സഭകൾ ചെറുപ്പക്കാരെ ചേർത്ത് നിർത്തണം. നല്ല സൗഹൃദങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തണം. എന്നാൽ മാത്രമെ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലക്ഷക്കണക്കിന് യുവാക്കളെ ലഹരിയിൽ നിന്നും വിമോചിപ്പിച്ച സ്വാതീക സമൂഹമാണ് പെന്തകോസ്ത് സഭകൾ. കൂടുതൽ ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും സഭകൾക്ക് ഉണ്ട്. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി വ്യക്തമാക്കി.


- Advertisement -


Comments are closed.