മാർപാപ്പയെക്കെതിരെ അവഹേളിച്ച് പ്രസം​ഗം; വിഎച്ച്പി നേതാവിനെതിരെ പരാതിയുമായി ഗുജറാത്ത് ആർച്ച് ബിഷപ്പ്

അഹമ്മദാബാദ്:മാർപാപ്പയെ സ്വഭാവഹത്യനടത്തി പൊതുവേദിയിൽ പ്രസംഗിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരേ പ്രതിഷേധവുമായി ഗാന്ധിനഗർ അതിരൂപത രംഗത്തുവന്നു. കത്തോലിക്കാ സ്ഥാപനങ്ങളിലെ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് ഇഗ്നേഷ്യസ് മക്വാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഉത്തരഗുജറാത്തിൽ മഹെസാണ ജില്ലയിലെ കഡിയിൽ ഈയിടെനടന്ന ബജ്‌റംഗ്‌ദളിന്റെ ത്രിശൂലദീക്ഷാ ചടങ്ങിലാണ് വി.എച്ച്.പി. നേതാക്കൾ മാർപാപ്പയെ അവഹേളിച്ച് പ്രസംഗിച്ചത്. ളോഹയിട്ട് ഗ്രാമങ്ങളിൽ കറങ്ങിനടക്കുന്നവരെ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട്.

മാർപാപ്പയ്ക്കെതിരായ പരാമർശങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് കത്തിൽ പറഞ്ഞു. ആത്മാർഥമായി ജനസേവനം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരേയും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ പിന്തുണയുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ഗുജറാത്തിലെ ക്രൈസ്തവസമൂഹം ആശങ്കയിലാണ് -അദ്ദേഹം പറഞ്ഞു.

കഡിയിലെ ക്രൈസ്തവ ദേവാലയമായ ഉന്ധേശ്വരി മാതാ മന്ദിറിനെതിരേയാണ് വി.എച്ച്.പി. നേതാക്കൾ തിരിഞ്ഞത്. 1969-ലാണ് ഇത് സ്ഥാപിതമായത്. 19 ഗ്രാമങ്ങൾ ഈ ഇടവകയ്ക്ക് കീഴിലുണ്ട്. അമ്രേലിയിലെ സെയ്‌ന്റ് മേരീസ് സ്കൂളിലും മഹുവയിലെ സെയ്‌ന്റ് തോമസ് പള്ളിയിലും സംഘപരിവാർ സംഘടനകൾ ഈയിടെ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ കത്തോലിക്കാ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഫാ. ടെലസ്‌ഫോറൊ തിയാഗോ ഫെർണാണ്ടസ് ഫെബ്രുവരി 20-ന് മുഖ്യമന്ത്രിക്ക് പരാതിനൽകി. ഇതിനുശേഷമാണ് കഡിയിലെ സംഭവം ഉണ്ടായിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.