വിദേശസംഭാവന അനുമതി ഇനി 16,829 സംഘടനകൾക്ക്

KE News Desk l New Delhi, India

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) നിയമങ്ങൾ പാലിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ഇനി 16,829 സന്നദ്ധസംഘടനകൾ (എൻജിഒ) മാത്രം. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയും തിരുപ്പതി ദേവസ്ഥാനവുമടക്കം 5968 സംഘടനകളുടെ റജിസ്ട്രേഷൻ ജനുവരി ഒന്നിനു റദ്ദായതിനെതുടർന്നാണിത്. 12,989 എൻജിഒകളാണ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിരുന്നത്. ഇതിൽ 179 എണ്ണത്തിന്റെ അപേക്ഷകൾ കേന്ദ്രസർക്കാർ നിരസിച്ചു. ബാക്കിയുള്ളവ പരിശോധനയിലാണ്. കേരളത്തിലെ 700 സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിദേശ സംഭാവന വിലക്കുണ്ട്.
റജിസ്ട്രേഷൻ കാലാവധി ഈ വർഷം മാർച്ച് വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നെങ്കിലും പുതുക്കാൻ അപേക്ഷ നൽകാത്തവയുടെ ലൈസൻസ് റദ്ദാവുകയായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ റജിസ്ട്രേഷൻ റദ്ദായത് വിവാദമായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മറ്റും ഇതു ചൂണ്ടിക്കാണിച്ചപ്പോൾ റജിസ്ട്രേഷൻ കാലാവധി നീട്ടി. എന്നാൽ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ റജിസ്ട്രേഷൻ റദ്ദാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
നിയമം പുതുക്കിയ 2020 സെപ്റ്റംബറിനും 2021 ഡിസംബർ 31നും ഇടയ്ക്ക് റജിസ്ട്രേഷൻ കാലാവധിയുണ്ടായിരുന്ന 8778 എൻജിഒകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 5789 എണ്ണം പുതുക്കാൻ അപേക്ഷ നൽകിയില്ല. ഇവയിൽ ചിലതു കമ്പനികളായി റജിസ്റ്റർ ചെയ്തതായും ആഭ്യന്തര വകുപ്പു വൃത്തങ്ങൾ പറയുന്നു.
അപേക്ഷ നൽകിയവരിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടേതടക്കം 179 എണ്ണം തള്ളി. ഗുജറാത്തിലെ ഒരു ബാലികാ സദനത്തിൽ മതപരിവർത്തനം നടന്നതായുള്ള പരാതിയാണു മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ തള്ളാൻ കാരണമെന്നറിയുന്നു. കഴിഞ്ഞ വർഷം ആകെ 12,580 സംഘടനകളുടെ റജിസ്ട്രേഷനാണ് റദ്ദായത്.
ഐഎംഎ, ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ, നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഇന്ദിര ഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്‌ലാമിക് കൾചറൽ സെന്റർ, ലേഡി ശ്രീറാം കോളജ്, നടൻ റിച്ചഡ് ഗിയറിന്റെ ഫൗണ്ടേഷൻ, ആതുരസേവന രംഗത്തുള്ള ഓക്സ്ഫാം ഇന്ത്യ തുടങ്ങിയവയുടെയും റജിസ്ട്രേഷൻ റദ്ദായി. 16 സംസ്ഥാനങ്ങളിലെ കോവിഡ് സേവന പ്രവർത്തനങ്ങളെ റജിസ്ട്രേഷൻ റദ്ദാക്കൽ ബാധിക്കുമെന്ന് ഓക്സ്ഫാം ഇന്ത്യ വക്താവ് പറഞ്ഞു. ഓക്സിജൻ പ്ലാന്റുകൾ, വെന്റിലേറ്റർ എന്നിവയുടെ വിതരണം, ഭക്ഷണ വിതരണം എന്നിവ ഉൾപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.