റ്റി.പി.എം കൊട്ടാരക്കര സർവ്വദേശീയ കണ്‍വൻഷന് അനുഗ്രഹീത തുടക്കം

ഞായറാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സ്തോത്ര മുഖരിതമായ സുവിശേഷ വിളംബര റാലിയോടെ കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷനു തുടക്കമായി.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടിയുടെ ആശിർവാദത്തോടും അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.ജെ ബാബുവിന്റെ പ്രാർത്ഥനയോടു ഇന്നലെ വൈകിട്ട് മൂന്നിന് ആരംഭിച്ച സുവിശേഷ വിളംബര റാലി കൊട്ടാരക്കര ടൗൺ വഴി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ സാർവ്വദേശീയ കൺവൻഷനു പ്രാരംഭം കുറിച്ചു.
റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു ആമുഖ പ്രസംഗം നടത്തി. പാപങ്ങളെ യേശുവിന്റെ രക്തത്താൽ ഇല്ലാതാക്കി പരിശുദ്ധമായ ജീവിതം നയിക്കുവാൻ ദൈവാനുഗ്രഹത്തോടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവർ നേതൃത്വം നൽകി. അടയാർ സെന്റർ പാസ്റ്റർ പി ജോൺസൺ പ്രസംഗിച്ചു.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും. ഇന്ന് മുതൽ ശനിയാഴ്ച വരെ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും സ്നാന ശുശ്രൂഷയും ശിശു പ്രതിഷ്ഠ ശുശ്രൂഷയും വൈകിട്ട് 5.45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഫെബ്രുവരി 17 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
സാർവ്വദേശീയ കണ്‍വൻഷന്റെ മുന്നോടിയായി കൊട്ടാരക്കര സെന്ററിലെ  എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥനയും  കൊട്ടാരക്കരയിലും  പരിസര പ്രദേശങ്ങളിലും പരസ്യ യോഗങ്ങളും നടന്നു. ഫെബ്രുവരി 9 നു നടന്ന സൺ‌ഡേ സ്കൂൾ കുട്ടികളുടെ സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.
സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ആരംഭിച്ചു.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനു സമീപം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണ ക്രമീകരണവും  താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ഒരുക്കിട്ടുണ്ട്. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.ജെ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും. ഈ വർഷം നടക്കുന്ന 86 മത് കൊട്ടാരക്കര സർവ്വദേശീയ കൺവൻഷനാണ്. കേരളത്തിൽ കൊട്ടാരക്കര, ചെന്നൈയിൽ ഇരുമ്പല്ലിയൂർ, അമേരിക്കയിൽ പെൻസിൽവാനിയ, ശ്രീലങ്കയിൽ കോക്കാവിള എന്നിവിടങ്ങളിലാണ് സഭയുടെ സാർവ്വദേശീയ (രാജ്യാന്തര) കൺവൻഷനുകൾ നടക്കുന്നത്.
കൺവൻഷനിൽ നാളെ
4.00 – സ്തോത്ര പ്രാർത്ഥന
7.00 – വേദപാഠം
9.30 – പൊതുയോഗം
3.00 – കാത്തിരിപ്പുയോഗം
5.45 – സുവിശേഷ പ്രസംഗം
10.00 – കാത്തിരിപ്പുയോഗം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.