ഓസ്‌ട്രേലിയയിൽ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്ന പരിപാടിക്ക് സർക്കാർ ധനസഹായം; പ്രതിഷേധം ശക്തം
സിഡ്‌നി: ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്നതായി ആരോപണമുയർന്ന പരിപാടിക്ക് ന്യൂ സൗത്ത് വെയിൽസ് സർക്കാർ ധനസഹായം നൽകിയതിനെതിരെ ഓസ്‌ട്രേലിയയിൽ പ്രതിഷേധം ശക്തമാകുന്നു.
സിഡ്‌നിയിലെ മുൻ ക്രൈസ്തവ ദേവാലയത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡിവൈൻ പ്ലേഹൗസ്’ എന്ന കലാ-വിനോദ വേദിക്ക് ന്യൂ സൗത്ത് വെയിൽസ് സർക്കാർ 1 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ഗ്രാന്റ് അനുവദിച്ചതാണ് വിവാദമായത്. വേദിയിൽ ‘സൺഡേ മെസ്’, ഭൂതോച്ചാടനത്തെ പരിഹസിക്കുന്ന അവതരണങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. യേശുക്രിസ്തുവിനെയും വിശുദ്ധ കുരിശിനെയും ക്രൈസ്തവ ആചാരങ്ങളെയും അപമാനിക്കുന്ന രീതിയിലാണ് പരിപാടികളെന്ന് ക്രൈസ്തവ വിശ്വാസികൾ ആരോപിക്കുന്നു.
പരിപാടിക്കെതിരെ ക്രൈസ്തവ സംഘടനകളും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വേദിക്ക് പുറത്ത് പ്രാർത്ഥനാ കൂട്ടായ്മകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയും സർക്കാർ അനുവദിച്ച ധനസഹായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തു.
അതേസമയം, വിവാദം ശക്തമായതിനെ തുടർന്ന് വേദിയുടെ പ്രവർത്തനത്തിനെതിരെ നിയമനടപടിയും ഉയർന്നു. പരിപാടികൾ ആരംഭിച്ച് ദിവസങ്ങൾക്കകം വേദിക്ക് ലീസ് ലംഘന നോട്ടീസ് ലഭിക്കുകയും തുടർന്ന് ചില പരിപാടികൾ റദ്ദാക്കുകയും ചെയ്തു.
.
ക്രൈസ്തവ സമൂഹത്തിന് മറ്റ് മതവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലെ തുല്യമായ ബഹുമാനവും സംരക്ഷണവും ഉറപ്പാക്കണമെന്നും, മതവിശ്വാസങ്ങളെ അപമാനിക്കുന്ന പരിപാടികൾക്ക് പൊതുധനം ഉപയോഗിക്കുന്നത് പുനഃപരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശവും മതവിശ്വാസങ്ങളെ അപമാനിക്കുന്നതിന്റെ പരിധിയും സംബന്ധിച്ച ചർച്ചയ്ക്കും സംഭവം വഴിവെച്ചിരിക്കുകയാണ്.

- Advertisement -


Comments are closed.