ഹൗസ് ചർച്ചുകൾക്ക് അനുകൂല വിധി; മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

ബിലാസ്പൂർ: ഹൗസ് ചർച്ചുകളുമായി ബന്ധപ്പെട്ട കേസിൽ ക്രിസ്ത്യൻ സമൂഹത്തിന് ആശ്വാസകരമായ വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. WPC നമ്പർ 1281/2026 ഹർജിയിൽ ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവംശി മാർച്ച് 24-ന് വിധി പ്രസ്താവിച്ചു.

ജഞ്ച്ഗിർ-ചമ്പ ജില്ലയിൽപ്പെട്ട ഭായ് ബദ്രി പ്രസാദ് സാഹു, ഭായ് രാജ്കുമാർ സാഹു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക നിർദ്ദേശങ്ങൾ നൽകിയത്. 2016 മുതൽ ഹർജിക്കാർ സ്വന്തം വസതിയിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾ നടത്തിവരുന്നതായി കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിയുടെ സ്വന്തം വീട്ടിൽ പ്രാർത്ഥനാ യോഗം നടത്തുന്നത് വിലക്കുന്ന നിയമ വ്യവസ്ഥകളില്ലെന്നും, നിയമലംഘനം ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം യോഗങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ശബ്ദമലിനീകരണമോ പൊതുശാന്തി ലംഘനമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരുടെ പൗരാവകാശങ്ങളിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും, അന്വേഷണത്തിന്റെ പേരിൽ ഉപദ്രവം ഉണ്ടാകരുതെന്നും പോലീസ് അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ വിധി ശ്രദ്ധേയമാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.