ഡല്‍ഹിയില്‍ പ്രാര്‍ഥനാ യോഗത്തിനിടെ ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ അക്രമം

ന്യൂഡല്‍ഹി: ഒരു സംഘം സംഘപരിവാർ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ അക്രമം നടത്തുകയും ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.

ഡെല്‍ഹിയിലെ താഹിര്‍പൂരില്‍ 20 ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം അക്രമം നടത്തിയെന്നാണ് ആരോപണം. രാവിലെ 10.40 മണിക്ക് പ്രാര്‍ഥനാ യോഗത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാസ്റ്റര്‍ സത്പാല്‍ ഭാട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

മുദ്രാവാക്യം വിളികളോടെ പള്ളിക്കകത്തേക്ക് കടന്ന അക്രമിസംഘം സ്ത്രീകളടക്കമുള്ള ക്രിസ്ത്യാനികളെ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ആള്‍ക്കൂട്ടം യേശുവിന്റെ ചിത്രങ്ങള്‍ നശിപ്പിക്കുകയും ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും ചെയ്തതായും ചില പുരുഷന്മാരെ പുറത്തേക്ക് വലിച്ചിഴച്ചതായും പരാതിയിലുണ്ട്. ഡെമോക്രസി ന്യൂസ് ഇന്ത്യ പങ്കിട്ട വീഡിയോയില്‍ സംഗീതോപകരണങ്ങളും നശിപ്പിച്ചതായി കാണിക്കുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് താനും മറ്റുചിലരും ജിടിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ ബജ്റംഗ്ദള്‍ , രാഷ്ട്രീയ സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയില്‍ നിന്നുള്ള നൂറോളം വരുന്ന ഒരു വലിയആള്‍ക്കൂട്ടം പുറത്ത് തടിച്ചുകൂടി ജയ് ശ്രീറാം എന്ന് വിളിച്ചുവെന്ന് പാസ്റ്ററെ ഉദ്ധരിച്ച്‌ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി തനിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹിന്ദുക്കളെ മതം മാറ്റാനാണ് സഭ ശ്രമിക്കുന്നതെന്ന് ആള്‍ക്കൂട്ടം ആരോപിച്ചു. ‘ഞങ്ങളുടെ ഉത്സവമായ രക്ഷാബന്ധന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വരുന്നു, ഞങ്ങളുടെ പ്രദേശത്ത് മതപരിവര്‍ത്തന പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല’, രാഷ്ട്രീയ സ്വയംസേവക് സംഘ് പ്രവര്‍ത്തകനായ അന്‍മോല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 323, 452, 295, 296, 298, 354, 153എ എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച്‌ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചര്‍ച്ചകളും ക്രിസ്ത്യന്‍ പ്രാര്‍ഥനാ ഹാളുകളും ആക്രമിച്ചതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading