അക്ഷരങ്ങളിൽ കാലൂന്നിയൊരു ചരിത്രം! അതിന്റെ പേരാണു മുംബൈ സമാചാർ. വൈദ്യുതിബന്ധം ഇല്ലാതിരുന്ന, വാർത്താവിനിമയ സംവിധാനങ്ങൾ കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ഏതാനും ഫൂൾസ്കാപ് പേപ്പറുകളിൽ നിന്നുള്ള തുടക്കം. 1822 ജൂലൈ ഒന്നിനു മുംബൈയിൽനിന്നു ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരണമാരംഭിച്ച ‘മുംബൈ സമാചാർ’ പത്രത്തിന് ഇത് ഇരുനൂറാം പിറന്നാൾവേള. ഇന്ത്യൻ മാധ്യമരംഗത്തെ അപൂർവചരിത്രം.
മുംബൈ തുറമുഖത്തെത്തുന്ന കപ്പലുകളെക്കുറിച്ചും വാണിജ്യവസ്തുക്കളെക്കുറിച്ചും ഗുജറാത്തി കച്ചവടക്കാർക്കു വിവരം നൽകാനായി തുടങ്ങിയതാണ് ‘മുംബൈ സമാചാർ’. പാഴ്സി, മേമൻ, ജയിൻ, ബോറ വിഭാഗങ്ങളിൽപ്പെടുന്ന ഗുജറാത്തി വ്യാപാരികൾ ഏറെയുണ്ടായിരുന്ന നഗരത്തിൽ പത്രം പതിയെ പച്ചപിടിച്ചു. രണ്ടു ലോകയുദ്ധങ്ങൾ, മഹാമാരികൾ, ബ്രിട്ടിഷ് ഭരണം, സ്വാതന്ത്ര്യസമരം, ഉദാരവൽക്കരണം… എല്ലാറ്റിനും സാക്ഷ്യം വഹിച്ചു.
ഇപ്പോൾ ലോകം വിരൽത്തുമ്പിലെന്നു പറയുന്ന കാലത്തും വായനക്കാരുടെ കൈകളിലേക്കു പ്രൗഢിയോടെ വിരിയുന്നു മുംബൈ സമാചാർ. രാജ്യത്തു നിലനിൽക്കുന്ന ദിനപത്രങ്ങളിൽ ഏറ്റവും പഴക്കമേറിയത്; ലോകത്തു നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതിൽ നാലാം സ്ഥാനം. കാലത്തിന്റെ കടലിൽ നങ്കൂരമുറപ്പിച്ച്, ഇന്ത്യൻ പത്രവ്യവസായത്തിന്റെ ദീപസ്തംഭമായി മാറുകയാണ് മുംബൈ സമാചാർ.