സമകാലികം: (അ)വിശുദ്ധപ്രണയനാടകത്തിനൊടുവിലെ കൊലപാതകങ്ങൾ | ഡോ. അനുജ ജോസഫ്
ഇന്നാർക്കും പുതുമയേറിയ വാർത്തയല്ല.
എന്തിനേറെപ്പറയുന്നു ഇത്തരം വാർത്തകൾ കേട്ടിരുന്നാലും പ്രണയിതാക്കൾ വീണ്ടും അവരുടെ വഴിയേ.അതിപ്പോ വിവാഹിതനാണോ അല്ലെങ്കിൽ വിവാഹിതയാണോ അതൊന്നും ഇന്നാർക്കും ഒരു പ്രശ്നവുമല്ല.
ചുറ്റിലും നടക്കുന്ന കൊലപാതകങ്ങൾ അറിഞ്ഞിരുന്നാലും സ്നേഹിച്ചു പോയില്ലേ! ഇനിയിപ്പോൾ മറക്കാനാകില്ല, അതിനു വേണ്ടി ഒഴിവാക്കപ്പെടേണ്ടതിനെയൊക്കെ കൊല്ലാനും ഇന്നാർക്കുമൊരു പേടിയുമില്ല.
എത്രയൊക്കെ കുഴിച്ചു മൂടാൻ നോക്കിയാലും, കളവു പറഞ്ഞിരുന്നാലും സത്യം ഒരുനാൾ മറ നീക്കി പുറത്തുവരുമെന്നു ഇവരെ പോലെയുള്ളവർ മറന്നു പോകുന്നു.
നവമാധ്യമങ്ങളിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല.ഒരു മുത്തശ്ശിക്കഥ ഓർമ്മ വരുന്നു. കാക്കച്ചിപ്പെണ്ണിന്റെ വായിൽ നിന്നും അപ്പം തട്ടിപ്പറിക്കാൻ കുറുക്കച്ചാര് നടത്തുന്ന സൂത്രപ്പണികൾ. കാക്കയുടെ പാട്ടു ഗംഭീരമെന്നും ഒന്നു പാടിയാൽ കേൾക്കാമായിരുന്നെന്നും വിശ്വസിപ്പിച്ചു കാക്കയുടെ വായിൽ നിന്നു അപ്പവും കൊണ്ട് കടന്നു കളഞ്ഞ കുറുക്കച്ചാർ.
വിശ്വാസം അതല്ലേ എല്ലാമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ആണായാലും പെണ്ണായാലും സ്വയം തിരിച്ചറിയണം. താൻ ആരാണെന്നും തന്റെ നിലമറന്നു ജീവിച്ചൂടാന്നും അല്ലെങ്കിൽ പിന്നെ (അ)വിശുദ്ധപ്രണയത്തിനൊടുവിൽ ആത്മാർത്ഥത വേണമെന്നു വാശി പിടിക്കരുത്. ജീവിതപങ്കാളിയെയും കുട്ടികളെയുമൊക്കെ ഓർക്കാണ്ട് ആടിത്തിമിർത്തപ്പോൾ ആലോചിക്കണമായിരുന്നു മാനാഭിമാനം.
അടുത്തിടെ കേരളത്തിൽ നടന്ന കൊലപാതങ്ങളിൽ പലതും വിരൽചൂണ്ടുന്നത് തെറ്റായ തീരുമാനങ്ങളിലും ജീവിതരീതികൾക്കുമൊടുവിൽ ജീവൻ നഷ്ട്ടപെട്ടവരിലേക്കാണ്. ഇതൊക്കെ കണ്ടാലും കേട്ടാലും ചങ്കരൻ പിന്നെയും തെങ്ങുമ്മേൽ എന്ന അവസ്ഥയാണ് ഏറെപ്പേർക്കും.
കാലം മാറുന്നതിനനുസരിച്ചു മാറ്റങ്ങൾ നല്ലതാണ് എന്നാൽ ബുദ്ധിഹീനർ ആയി മാറുന്ന കാഴ്ച ദയനീയം. നിങ്ങളെ സ്നേഹിക്കുന്നവർ ആരൊക്കെയാണെന്നു തിരിച്ചറിയാനെങ്കിലുമുള്ള വിവേകം കാണിക്കുക. സ്നേഹമെന്ന വ്യാജേന നിങ്ങൾക്ക് മുന്നിലേക്ക് വരുന്ന കെണികളിൽ എടുത്തു ചാടി സ്വയം വിഡ്ഢിയാകാതിരിക്കുക.
ഡോ. അനുജ ജോസഫ്