ലേഖനം:നാം ചെയ്യുന്നതേ നമ്മുടെ തലമുറ ചെയ്യൂ | ഡോ.അജു തോമസ്, സലാല

ഒരിക്കൽ ഒരു എയർപോർട്ടിൽ ഇരുന്നു ഒരു പിതാവ് വീട്ടിൽ നിന്ന് താൻ കൊണ്ടുവന്ന പുസ്തകം വളരെ ശ്രദ്ധയോടെ വായിക്കുകയായിരുന്നു. തൊട്ടു അടുത്ത് തന്നെ തൻറെ ആൺകുഞ്ഞും പെൺകുഞ്ഞും ഇരിപ്പുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങളുടെ കയ്യിലും രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു.. അവരും വളരെ ശ്രദ്ധയോടെ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരുന്നു.ഫ്ലൈറ്റിൽ കയറുവാൻ ഇനിയും ധാരാളം സമയം ബാക്കി..

അവർ മൂന്നു പേരും പുസ്തകവായനയിൽ തന്നെ മുഴുകിയപ്പോൾ നേരെ എതിർവശത്തു മറ്റൊരു കുടുംബം വന്നിരുന്നു..പിതാവ്, മാതാവ്, രണ്ടു കുഞ്ഞുങ്ങൾ അടങ്ങിയ ഒരു കുടുംബം…കുഞ്ഞുങ്ങൾ തമ്മിൽ വഴക്കൊണ്ടാക്കിക്കൊണ്ടിരുന്നു..ഒരു തരത്തിലും അവരെ നിയന്ത്രിക്കാൻ പിതാവിന് കഴിയുന്നില്ല.. ഇതിനിടയിൽ ആണ് തൻറെ എതിർവശത്തിരുന്നു ആദ്യം പറഞ്ഞ കുടുംബത്തിലെ കുഞ്ഞുങ്ങൾ ശാന്തരായി ഇരുന്നു പുസ്തകങ്ങൾ വായിക്കുന്നത് തൻറെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ബാഗിൽ ഉണ്ടായിരുന്ന രണ്ടു പുസ്തകങ്ങൾ എടുത്തു അവർക്കു കൊടുത്തിട്ടു വായിക്കുവാൻ പറഞ്ഞു…അത്രെയും നേരത്തേക്ക് കുഞ്ഞുങ്ങൾ മിണ്ടാതെ ഇരിക്കുമെല്ലോ എന്ന് കരുതിയാണ് പുസ്തകങ്ങൾ വായിക്കാൻ കൊടുത്തത്.എന്നാൽ ആ കുഞ്ഞുങ്ങൾ പുസ്തകങ്ങൾ വായിക്കുവാൻ തയ്യാറായില്ല..അവർ തമ്മിൽ വഴക്കൊണ്ടാക്കിക്കൊണ്ടേ ഇരുന്നു. ദുഃഖം സഹിക്കാൻ വയ്യാതെ കുഞ്ഞുങ്ങളെ ശിക്ഷിക്കുവാൻ വേണ്ടി ആ പിതാവ് തുനിഞ്ഞപ്പോൾ മറുവശത്തു ഇരുന്ന മറ്റേ കുഞ്ഞുങ്ങളുടെ പിതാവ് തടഞ്ഞിട്ടു കുഞ്ഞുങ്ങളെ ശിക്ഷിക്കരുത് എന്ന് പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

എന്തുകൊണ്ടാണ് തൻറെ കുട്ടികൾ ശാന്തരായി ഇരുന്നു പുസ്തകം വായിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അതിൻറെ കാരണം പറഞ്ഞു തുടങ്ങി…”നോക്കൂ , ഞാൻ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ ? ഞാനും അവരെ പോലെ പുസ്തകം വായിക്കുകയാണ്…പുസ്തകം വായന എൻറെ ദിനചര്യയിൽ പെട്ട ഒരു കാര്യമാണ്. എൻറെ കുഞ്ഞുങ്ങളോട് പുസ്തകം വായിക്കണം എന്ന് ഇന്നേ വരെ ഞാൻ ആവശ്യപ്പെട്ടിട്ടില്ല…എന്നാൽ ഞാൻ പുസ്തകങ്ങൾ ദിവസവും വായിക്കുന്നത് കണ്ടിട്ട് എന്ത് കൊണ്ടാണ് ഡാഡി ഇങ്ങനെ വായിക്കുന്നത് എന്ന് ഒരു ദിവസം അവർ ചോദിച്ചു..അപ്പോൾ അതിൻറെ ഗുണവശങ്ങളെ കുറിച്ച് ഞാൻ അവരോടു പറഞ്ഞു..സാവധാനം അവരും അവരുടെ പ്രായത്തിനു ആവശ്യമായ അറിവുകൾ നൽകുന്ന പുസ്തകങ്ങൾ തിരഞ്ഞു കണ്ടുപിടിച്ചു വായിക്കുവാൻ തുടങ്ങി.. അതൊരു ശീലമായി അവർക്കു മാറി..അതിനാൽ ആണ് അവർ ഇപ്പോഴും പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നത് “..ഇത് കേട്ട ആ വ്യക്തിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായി…താൻ പുസ്തകം വായിക്കാതെ കുഞ്ഞുങ്ങൾ തമ്മിൽ വഴക്കൊണ്ടാക്കാതെ ഇരിക്കാൻ വേണ്ടി മാത്രം അവരെ കൊണ്ട് നിർബന്ധിച്ചു വായിപ്പിക്കുവാൻ ശ്രമിച്ചതിലെ തെറ്റും അർത്ഥ ശൂന്യതയും അദ്ദേഹത്തിന് ബോധ്യം ആയി.മാത്രമല്ല, കുഞ്ഞുങ്ങളോട് പുസ്തകം വായിക്കണം എന്ന് പറയാതെ തന്നെ താൻ ചെയ്യുന്നത് തന്നെ അവരും ചെയ്തുകൊള്ളും എന്ന് മനസ്സിലാക്കി താൻ ആദ്യം പുസ്തകം വായിച്ചു അവരുടെ മുന്നിൽ നല്ല മാതൃക കാണിച്ചുകൊടുത്ത മറ്റേ വ്യക്തിയുടെ രീതി കണ്ടു സന്തോഷിച്ചു

എന്തിനാണ് ഇത് പറഞ്ഞത് എന്ന് ഇത് വായിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ? മാതാപിതാക്കൾ ചെയ്യുന്നത് സ്വാഭാവികമായും കുഞ്ഞുങ്ങൾ ചെയ്യും. നമ്മുടെ കുഞ്ഞുങ്ങൾ പ്രാർത്ഥന മനുഷ്യർ ആകണം എങ്കിൽ നമ്മൾ ആദ്യം പ്രാർത്ഥന മനുഷ്യരായി മാറണം..പ്രാർത്ഥന ഒരു ദിനചര്യ ആയി മാറണം. എന്നാലേ പ്രാർത്ഥന എന്നാൽ എന്ത് എന്ന് അവർക്കു മനസ്സിലാകുകയുള്ളൂ. മറിച്ചു നാം പ്രാർത്ഥിക്കാതെ ഇരുന്നിട്ട് കുഞ്ഞുങ്ങളോട് പ്രാർത്ഥിക്കാൻ പറഞ്ഞാൽ അവർ പ്രാർത്ഥിക്കുകയില്ല. നമ്മുടെ കുഞ്ഞുങ്ങൾ വചന ജ്ഞാനത്തിൽ മുന്നിൽ നിൽക്കണം എങ്കിൽ നാം ആദ്യം വചന ജ്ഞാനത്തിൽ മുന്നിൽ നിൽക്കണം..നമ്മുടെ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളർന്നു വരണം എങ്കിൽ നാം ആദ്യം വിശുദ്ധരായി ജീവിക്കണം..എന്നാലേ വിശുദ്ധി എന്താണ് എന്ന് അവർക്കു മനസ്സിലാകുകയുള്ളു…നമ്മുടെ കുഞ്ഞുങ്ങൾ ദൈവേഷ്ടം ചെയ്യണം എങ്കിൽ നാം ആദ്യം ദൈവേഷ്ടം ചെയ്യണം.എന്നാലേ ദൈവേഷ്ടം എന്നാൽ എന്ത് എന്ന് അവർക്കു മനസ്സിലാകുകയുള്ളു .ആയതിനാൽ പ്രാർത്ഥന ജീവിതം , വിശുദ്ധ ജീവിതം , വിശ്വാസ ജീവിതം എന്നിവ നമ്മുടെ ദിനചര്യ ആയി ആദ്യം മാറട്ടെ ..നാം പറയാതെ തന്നെ അവ നമ്മുടെ കുഞ്ഞുങ്ങളുടെയും ദിനചര്യ ആയി മാറിക്കൊള്ളും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading