ലേഖനം:പാപത്തിൻ രക്ത കറയുമായി കായീനെ നീ എവിടെ?? | പാസ്റ്റർ ഷാജി ആലുവിള

ചോദ്യത്തിന്റെ ഉത്തരം തുടക്കത്തിൽ പറയട്ടെ “അറിയുന്നില്ല, അനുജന്റെ കാവൽ ക്കാരനോ ഞാൻ “. ചോദ്യം ദൈവത്തിന്റെ, ഉത്തരം കായീന്റെ. ചോദ്യത്തിൻ ഉത്തരം,ഒരു മറു ചോദ്യം.ഇന്നും അതുതന്നെ തുടരുന്നു. കാവലായിരിക്കണ്ടവൻ കശ്മലൻ ആകുന്ന ചരിത്രം കാലത്തോളം പഴക്കമുണ്ട് . വേദ പുസ്തക ചരിത്രത്തിലെ പുണർന്നു പിറന്ന ആദ്യ ജന്മങ്ങൾ. മാതാ പിതാക്കന്മാരായ ആദാമും ഹവ്വയും മക്കളായ ഇരുവരെയും പൂർണമായി വിശ്വസിച്ചു. ലോകത്തിലെ ആദ്യ ചെങ്ങാതിമാർ.

വിട്ടുപിരിയാത്ത കരുതലിൻ കരമായിരുന്നു ഹാബേലും കായീനും. ഉണരുമ്പോഴും ഉറങ്ങുമ്പൊഴും പരസ്പരം തമ്മിൽ തമ്മിൽ കാണാതിരിക്കാൻ പറ്റില്ലായിരുന്നു. പക്ഷെ അധികം വൈകാതെ ആ ആത്മ ബന്ധം അങ്ങാടിയിലും ആറ്റു. കാരണം അര നാഴികത്തെ കരുണയില്ലാത്ത കൊടും ക്രൂരത. അത് ചരിത്രത്തിലെ രക്ത കറ പുരണ്ട ആദ്യ പാപമായി. അത് സ്വന്തം സഹോദരിനിൽ നിന്നും എന്നുള്ളതാണ് ഏറെ ശ്രേദ്ധേയം. കഴുകിയാൽ തെളിയാത്ത പാപത്തിന്റെ കരിനിഴൽ കായീനെ മരണം വരെ പിൻപറ്റി. നമ്മൾ വിശ്വസിക്കുന്ന സഹോദരനോ; സഹോദരനെ പോലെയുള്ള മറ്റൊരു വ്യക്തിയിൽ നിന്നുമോ ഉണ്ടാകുന്ന ഘനത്ത ക്ഷതം മനസിനെ മദിക്കും മരണം വരെ.

ഒന്ന് ജീവിക്കാൻ വളരെ ആഗ്രഹിച്ചാണ് ഹാബേൽ തന്റെ സഹോദരന്റെ കൂടെ യാഗം നടത്താൻ പോയത്. പക്ഷെ കായീൻ തുടർന്ന് ഹാബേലിനെ തനിയെ വയലിലേക്ക് കൂട്ടി കൊണ്ടുപോയി. സാഹചര്യവും സ്ഥലവും കായീന് അനുകൂലം. ഹാബെലുമായി കായീൻ തന്റെ വയലിലേക്ക് പോകുമ്പോൾ അവന്റെ ഉള്ളിലെ ജഡത്തിന്റെ മൃഗം മറ്റൊരു പ്രവർത്തിക്കായി കരുത്താർജിക്കുകയാ യായിരുന്നു.മനഃപൂർവ്വമായി മുൻ കൂട്ടി ഒരുക്കിയ വഞ്ചനയുടെയും, ചതിയുടെയും കെണിയിൽ കായീൻ ഹാബേലിനെ കുടുക്കി. കായീൻ ബന്ധങ്ങൾ മറന്നു, തന്റെ ഉള്ളിൽ പാകപ്പെടുത്തിയ പാപത്തിന്റെ പ്രവർത്തിക്കു ഒരു വന്യ മൃഗത്തിന്റെ മാംസ ക്കോതിപോലെ, ഹാബേലിന് നേരെ ചീറി അടുത്തു. ഒറ്റയ്ക്ക് പിടയുന്ന ഹാബേലിനെ രക്ഷിക്കാൻ ആ ഒറ്റ പ്പെട്ട സ്ഥലത്ത് ആരും ഇല്ലായിരുന്നു. ഹാബേൽ പിടഞ്ഞു പിടഞ്ഞു വയലിൽ ഒഴുക്കിയ രക്തവും, വേദനകൊണ്ട് ഒഴുക്കിയ കണ്ണീരും ആ മണ്ണ് അതെ ചൂടോടെ വലിച്ചു കുടിച്ചു.

ആരും അറിഞ്ഞില്ല, ചലനം അറ്റ ശരീരം എവിടെയോ തള്ളി, കായീൻ ക്ളീൻ ആയി. ഇപ്പോൾ കണ്ടാൽ കോമളൻ. ഭൂസമ്പത്തിന്റെയും കൃഷി വിഭവങ്ങളുടെയും കുത്തക അവകാശി ഇതാ ഒരു ദൈവ ശബ്ദം കേട്ടു. “ഇനി മേലാൽ വയലിന്റെ വീര്യം നിനക്ക് വയൽ തരില്ല. നീ ഭൂമിയിൽ ഉഴലുന്നവൻ ആകും “. കാരണം ദൈവം പറയുന്നു നിന്റെ അനുജന്റെ, അല്ലങ്കിൽ നീ മനഃപൂർവ്വം ഇല്ലാതാക്കിയ ഹാബേലിൻ രക്തം എന്നോട് നിലവിളിക്കുന്നു… ഒപ്പം ആ ഹാബേൽ എന്ന പാവം മനുഷ്യന്റെ കൈ കൂപ്പിയുള്ള നിലവിളിയിൽ ഒഴുകി വീണ കണ്ണീരിന്റെയും…
ചെയ്തുപോയ തെറ്റിന്റെ പാപത്തിന്റെ വിഴിപ്പുമായി കായീൻ കുറെ ഓടി… ഒടുവിൽ പറഞ്ഞു “എന്റെ കുറ്റം പൊറുക്കാൻ കഴിയുന്നതിനേക്കാൾ വലുതാണ് “. അത്രയും പറയുമ്പോൾ ദൈവം പറയുന്നു ആരും നിന്നെ കൊല്ലില്ല, ഒരു അടയാളം ഞാൻ നിന്നിൽ വെക്കും…പിന്നീട് ദൈവ സന്നിധി വിട്ടു കായീൻ നോദ് ദേശത്തേക്കു പോയി.

സർവ്വ ലൗകീകമായ അശുദ്ധ തത്വമാണ് പാപം. ധാർമികത എന്ന ശ്രേഷ്ഠ ഗുണത്തിന് എതിരെ ഉയർന്നു വരുന്ന തെറ്റുകൾ അത്രേ പാപം. ലക്ഷ്യം തെറ്റുക, പിഴക്കുക, എന്നൊക്കെ അതിനെ ചിന്തിക്കാം. കായീനെക്കാൾ നീചമായ അനേക കായീൻ മാർ ഇന്നും സ്വന്തം സഹോദരനെ ഇല്ലായ്മ ചെയ്യുന്നു. ഒരു ജീവിത വഴിക്കുവേണ്ടി ഗതി മുട്ടുന്ന ആളിനെ കണ്ണീരിലാഴ്ത്തുന്ന കരവലയം… ആരെയും വിശ്വസിക്കാൻ പറ്റാത്ത, വല്ലാത്ത മുഖം മൂടി വെച്ച, ബന്ധങ്ങളുടെ ഒരു മായാലോകം. കായീന്മാർ തകർത്തുകളഞ്ഞ അനേകരുടെ രക്തം നിലവിളിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്. ചെയ്തു കൂട്ടുന്ന പ്രവർത്തിക്കൊത്തവണ്ണം കായിനെ ദൈവം ന്യായം വിധിക്കും. പാപത്തിന്റെ പ്രകൃതി എന്താണന്നു കണ്ടുപിടിച്ച് അതിൽ നിന്നും ഒഴിഞ്ഞു മാറുക. ചെയ്ത തെറ്റിന്റെ മറവിൽ ബന്ധങ്ങളിൽ നിന്ന് അകന്നുപോയാലും ചെയ്തുപോയ തെറ്റ് ഒരിക്കലും ശരി ആകുന്നില്ല. പ്രകൃതിയിൽ പ്രവർത്തിയും പ്രതികരണവും, ആകർഷണവും വികർഷണവും, ആസക്തിയും വിരക്തിയും ചേർന്ന് ഇണങ്ങിയതാണ്.യധാർത്ഥ മനുഷ്യ മനസാക്ഷിക്കു മാത്രമേ ഈടുറ്റ സ്വഭാവ ക്കാരാകാൻ പറ്റു. ഇടപെടുന്ന മേഖല ഏത് തന്നെ ആയാലും അതിന് ഒരു പ്രത്യാശാസ്ത്രം ഉണ്ട്. അത് കാത്തു സൂക്ഷിച്ചില്ലെങ്കിൽ ഉയർച്ചെയെക്കാൾ വീഴ്ചക്ക് ശക്തി കൂടും. യെഥാ സ്ഥാനം വിട്ടു മറ്റൊരു കായീൻ ആകാതെ ബന്ധങ്ങളെയും വ്യക്തി പ്രഭാവത്തെയും നശിപ്പിച്ചു കളയുന്ന കുടില തന്ത്രങ്ങൾ ഉപേക്ഷിച്ചു നമ്മുക്ക് മുന്നേറാം. വിശന്നു കൈനീട്ടുന്ന നിർദ്ദരരെ, അവരുടെ ഒട്ടിയ വയറിലോട്ട് നോക്കി കണ്ണിന്റെ കുളിരു മാറ്റുന്ന മേലാളന്മാരെ പോലെ ആകാതെ ദൈവ സ്നേഹത്തിൽ ഒരു കൈത്താങ്ങായി തീരാൻ സമൂഹത്തിനു ഇടയാകട്ടെ !!!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading