ലേഖനം:നാം സത്യ പക്ഷത്തോ അതൊ സമൂഹപക്ഷത്തോ? | അലക്സ്പൊൻവേലിൽ, ബാംഗ്ലുർ
യഹൂദാമതനേതാക്കളൂം യവനായരും അടങ്ങുന്ന സംഘത്തിന്റെ സമ്മർദം നിമിത്തം വശം കെട്ട് യേശുവിന്റെ അടുത്ത് ചെല്ലുന്ന പീലാത്തോസിന്റെ ചോദ്യം റോമാസാമ്രാജ്യത്തിന്റെ അധിപനായി തിബെരിയാസ് കൈസെർ (തിബെരിയസ് ക്ലൌഡിയസ് നീറൊ) അതിന്റെ എല്ലാ പകിട്ടോടും കൂടി ഇവിടെ വാഴുമ്പോൾ നീ യഹൂദന്മാരുടെ രാജാവെന്ന് അവകാശപെട്ടോ ? രാജ്യദ്രോഹകുറ്റം യേശുവിന്റെമേൽ ചുമത്തിയില്ലെങ്കിൽ കൊല്ലുക സാധ്യമല്ല എന്ന കാരണം നിമിത്തം അമ്മായിയപ്പൻ മരുമകൻ അടങ്ങുന്ന യഹൂദസംഘം മരണശിക്ഷ വിധിപ്പാൻ യഹൂദ്യാനാടിന്റെമേൽ അധികാരമുള്ള പീലാത്തോസിന് കൈമാറുന്നു, ഇവിടെ യേശുവിന്റെ മറുപടി വളരെ ശ്രദ്ധേയം ആണ് നിന്റെ ചിന്താമണ്ഡലത്തിലോ ദ്യഷ്ഠികോണിലോ ഒതുങ്ങുന്നതല്ല എന്റെ രാജ്യം വീണ്ടും ആവർത്തിക്കുന്ന ചോദ്യത്തിന് യേശു തന്റെ നിലപാട് വ്യക്തമാക്കി അതേ ഞാൻ രാജാവു തന്നെ, നീ ഒരു മനുഷ്യായുസ്സിന്റെ വലുപ്പത്തിൽ കാണുന്ന റോമാസാമ്രജ്യത്തിനും അതിന്റെ പരപ്പിനും മുൻപ് ഈ ഭൂമിക്ക് അടിസ്ഥാനം ഇടുന്നതിന് എത്രയോ മുൻപ് ഞാൻ രാജാവായിരിക്കുന്നു (പുത്രനോടോ ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത് ; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ എബ്രായർ 1: 8) ഈ സനാതന സത്യം പീലാത്തോസെ എത്ര അധികാരിയായാലും നിനക്ക് വെളിപ്പെടണം എന്നില്ല സത്യത്തേ സ്നേഹിക്കുന്നവർ ഒരു പക്ഷെ അവർ ന്യുനപക്ഷമോ, ദരിദ്രരോ, കുലഹീനരോ നിരക്ഷരരോ ഒക്കെ ആയിരിക്കാം അവർക്കിതു മറഞ്ഞിരിക്കില്ല .
യേശു തുടർന്നു പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ് “ സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കും” എന്നുത്തരം പറഞ്ഞു (യോഹന്നാൻ 18:37). ഈ കാണുന്ന പ്രപഞ്ചസ്യഷ്ഠികളും അതിന്റെ മണിമകുടമായ മനുഷ്യ വർഗവും അവരോടുള്ള ദൈവത്തിന്റെ ഉടമ്പടികളും നിത്യവും സത്യവും ആയ സാക്ഷ്യങ്ങളാണ് അത് അതിന്റെ സമയങ്ങളിൽ സംഭവിക്കും എന്നാൽ പീലാത്തോസേ നീ പ്രതിനിധാനം ചെയ്യുന്ന റോമാസാമ്രാജ്യം B C 753 ഒരു രാഷ്ട്രമായി ആരംഭിക്കയും, B C 27 മുതൽ A D 476 വരെ മാത്രമേ ഒരു സാമ്രാജ്യമായി നിലനിന്നിട്ടുള്ളൂ, സത്യത്തേക്കളുപരി സാഹചര്യ സമ്മർദങ്ങൾക്കും യഹൂദ യവനായ പ്രമാണി പക്ഷത്തും നിലയുറപ്പിക്കുന്ന പീലാത്തോസിനെ പൊലെയുള്ളവർക്ക് ഈ ജീവവചനങ്ങൾ വ്യക്തമാകുന്നില്ലെങ്കിലും, മുക്കുവർക്കും, നീതിമാന്മാർക്കും, ഇസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരുന്നവർക്കും, കപടമില്ലാത്തവർക്കും, പരീശപ്രമാണിയായിരുന്നിട്ടും സത്യത്തെ സ്നേഹിക്കുന്നപലർക്കും ദേഹദാരിയായ സത്യത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ആവർത്തിച്ചു ശ്രവിച്ചിട്ടും ഇന്നും പലചെവികളും ബധിരമായി തന്നെ തുടരുന്നെങ്കിൽ അതിനു കാരണം മറ്റൊന്നല്ല സത്യത്തെ ഉള്ളുതുറന്നു സ്നേഹിക്കുന്നില്ല എന്നതു തന്നെ.
യഹൂദന്മാരൂടെ കൂടാരപ്പെരുന്നാളിനു പോകുന്നതിനോടനുബന്ധിച്ചുള്ള സഭാഷണ മധ്യെ യേശുവിനോട് സഹോദരന്മാർ നീ പ്രസിദ്ധനാകുവാൻ ആഗ്രഹിക്കുന്നവൻ എന്നു വിശേഷിപ്പിക്കുന്നില്ലെ (യോഹന്നാൻ 7:4) പ്രസിദ്ധനാകുക എന്ന ലക്ഷ്യത്തിൽ നിന്നും സദാ മാറി സംഞ്ചരിക്കുന്നു യേശുവിനോടല്ലെ അവർ ഈ പറയുന്നത്, പുരുഷാരത്തിനിടയിൽ അവനെ കുറിച്ചു കുശുകുശുപ്പുണ്ടാകുന്നതും പ്രമാണികളോടുള്ള ഭയം നിമിത്തം എല്ലാവരും മൌനം പാലിക്കുന്നതും ഒക്കെ സമൂഹ സാഹചര്യ ഭയങ്ങൾ ഇവരുടെ ഹ്യദയത്തെ കീഴടക്കി യിരിക്കുന്നുതിന്റെയും, ഭയത്തെ പുറത്താക്കുന്ന സ്നേഹമവരിലില്ല എന്നതിന്റെയും തെളിവല്ലെ (1യോഹന്നാൻ 4: 18) ഇന്നും മനുഷ്യരാണ് അവരൂടെ അംഗീകാരം ആണ് എനിക്കു വലുതെങ്കിൽ ക്രിസ്തുവിന്റെ ശിഷ്യൻ, ദാസൻ എന്നുള്ള ചിന്ത ഉപേക്ഷിക്കുകയാണ് ഉത്തമം എന്ന് പൌലോസ് ഓർപ്പിക്കുന്നു (ഗലാത്യർ 1:10). ഒരുകാലത്ത് പാരബരൃ പരിചയങ്ങൾക്കപ്പുറത്ത് തിരുവചന സത്യം ബോദ്ധ്യപ്പെട്ടപ്പോൾ നമ്മുടെ പിതാക്കന്മാർ ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നീല്ല,. വലിയ പ്രതാപങ്ങളും ആഢംബര ങ്ങളും സ്വാധീനങ്ങളും എല്ലാം ഉപേക്ഷിച്ച് നിന്ദയും അപമാനങ്ങളും ഒറ്റ പെടലുകളുടേയും നടുവിലേക്ക് പതറാതെ ഇറങ്ങി തിരിച്ചു, മണ്ണേ പ്രതി മാണിക്യമായ നിത്യ ജീവ സത്യത്തേ അവർ തള്ളി പറഞ്ഞില്ല, അർഹമായ പലതുംത്യജിച്ച് പട്ടിണിയും കഷ്ടപാടുകളും സഹിച്ച് ക്ഷമയോടെ കാത്തിരുന്നു, കാലന്തരത്തിൽ ദൈവം അവരെ മാനിച്ചു. തലമുറകളേ അനുഗ്രഹിച്ചു എന്നാൽ തലമുറകൾ ക്ക് ആ സഹിഷ്ണുത ഇല്ലാതെ യായി ഇവിടുത്തെ കഴിഞ്ഞിട്ടല്ലേ നിത്യതയിലേ കാര്യം എന്നായി.
എന്തും ഏതും വേഗത്തിൽ നേടണം, കാത്തിരിക്കുവാനോ ഭവിഷ്യത്തുകളെയോ ഭാവി പ്രതിസന്ധിയേപറ്റിയോ ചിന്തിക്കുവാനോ തയ്യാറാകാത്ത ഒരു തലമുറയിൽ നാം എത്തി നിൽക്കുമ്പോൾ, ഓർമ്മ വരുന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ കഥാക്യത്തായിരുന്ന മാർക് ട്വയിൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന സാമുവൽ ലാങ്ഹോൺ ക്ലെമെന്റിന്റെ വാക്കുകളാണ് ” സത്യം ഷൂ ധരിച്ചു തുടങ്ങുമ്പോഴേക്കും കള്ളം ഭൂമിയുടെ പകുതിയോളം സഞ്ചരിച്ചിരിക്കും” എന്ന്. പരമാർത്ഥം തെളിയിക്കുവാൻ കാലം കുറച്ചാകും സത്യത്തോടൊപ്പം സാവധാനം നടക്കാൻ കഴിയാതെ അസ്വസ്ഥരായി പലരും മാറി എങ്കിലും സത്യ പക്ഷത്ത് നിലയുറപ്പിച്ചവരുടെ ചുരുക്കം എങ്കിലും ഒരു സമൂഹം ഉള്ളത് ആശ്വാസകരം തന്നെ.
അതേ വിശാല പാതയിൽ ചരിക്കുന്ന സമൂഹ പക്ഷത്തല്ല സത്യ പക്ഷത്തുതന്നേ നമുക്ക് നിലയുറപ്പിക്കാം.