ലോകത്ത് 38.8 കോടി ക്രൈസ്തവർ വലിയ പീഡനം നേരിടുന്നതായി റിപ്പോർട്ട്
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനവും വിവേചനവും വർധിക്കുന്നതായി ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് 2026 റിപ്പോർട്ട്. ലോകത്താകെ 38.8 കോടി ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉയർന്ന തോതിലുള്ള പീഡനത്തിനും വിവേചനത്തിനും ഇരയാകുന്നതായാണ് റിപ്പോർട്ടിലെ കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 80 ലക്ഷം പേരുടെ വർധനയാണ്.

ഇവരിൽ 20.1 കോടി സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്നു. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഏകദേശം 11 കോടി വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈസ്തവ വിരുദ്ധ പീഡനം “അതീവ ഗുരുതരമായ” നിലയിലെത്തിയ രാജ്യങ്ങളുടെ എണ്ണം 13ൽ നിന്ന് 15 ആയി ഉയർന്നതായും ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവർക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഉത്തര കൊറിയ തുടരുന്നു. സൊമാലിയ, യെമൻ, സുഡാൻ, എറിത്രിയ, സിറിയ, നൈജീരിയ, പാകിസ്ഥാൻ, ലിബിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും വേൾഡ് വാച്ച് ലിസ്റ്റിലെ മുൻനിര രാജ്യങ്ങളിലാണ്.
റിപ്പോർട്ട് പ്രകാരം, നിരീക്ഷണ കാലയളവിൽ ലോകമെമ്പാടും 4,849 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. ഇതിൽ 3,490 പേർ നൈജീരിയയിൽ നിന്നുള്ളവരാണ്. അതായത് ആഗോള കണക്കിന്റെ ഏകദേശം 70 ശതമാനം. വിശ്വാസത്തിന്റെ പേരിൽ അറസ്റ്റിലായ ക്രൈസ്തവരുടെ എണ്ണം 4,712 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ക്രൈസ്തവ ദേവാലയങ്ങൾക്കും പൊതുസ്വത്തുക്കൾക്കുമെതിരായ ആക്രമണങ്ങൾ മുൻവർഷത്തേക്കാൾ കുറഞ്ഞെങ്കിലും 3,632 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന്റെ ഭാഗമായി ദുരുപയോഗം, ബലാത്സംഗം, നിർബന്ധിത വിവാഹം എന്നിവ നേരിട്ടവരുടെ എണ്ണം 5,202 ആയി ഉയർന്നതും ആശങ്കാജനകമാണ്.
സബ്-സഹാറൻ ആഫ്രിക്കയാണ് ഇപ്പോൾ ക്രൈസ്തവ പീഡനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നെന്ന് ഓപ്പൺ ഡോർസ് വിലയിരുത്തുന്നു. ദുർബലമായ ഭരണസംവിധാനങ്ങൾ, സായുധ സംഘങ്ങളുടെ ആക്രമണം, ആഭ്യന്തര സംഘർഷങ്ങൾ, മതപരമായ തീവ്രവാദം തുടങ്ങിയവയാണ് പല പ്രദേശങ്ങളിലും ക്രൈസ്തവരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നത്.

- Advertisement -


Comments are closed.