ലേഖനം: തിന്മയെ നന്മയാൽ ജയിക്കുക | റോജി തോമസ്, ചെറുപുഴ
“നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14).

മറ്റുള്ളവരുടെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ മനോഭാവങ്ങൾകൊണ്ടോ നാം വേദനിക്കുന്ന നിമിഷങ്ങളുണ്ടാവാം നമ്മുടെ ജീവിതത്തിൽ. ചിലപ്പോഴൊക്കെ നമ്മൾ തെറ്റിദ്ധരിക്കപ്പെടാം; മറ്റുള്ളവർ നമ്മളോട് അന്യായമായി പെരുമാറാം. ചിലപ്പോൾ ആരെങ്കിലും മനഃപ്പൂർവ്വം നമ്മെ വേദനിപ്പിക്കാം. അപ്പോഴെല്ലാം നമ്മുടെ ഉള്ളം അതേ രീതിയിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, എന്നിട്ടും അപ്പോസ്തലനായ പൗലോസ് വിശ്വാസികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു നിർദ്ദേശം നൽകുന്നു; ആ സാഹചര്യങ്ങളിലും “അനുഗ്രഹിക്കുവിൻ, ശപിക്കരുത്’ എന്ന്.
ഇത് മനുഷ്യ ഹൃദയത്തിന്റെ സ്വാഭാവിക പ്രതികരണമല്ല. പലപ്പോഴും സ്വയം പ്രതിരോധിക്കുക, സമനില തെറ്റുക, അല്ലെങ്കിൽ അവർ നമുക്ക് വരുത്തിയ വേദന അവർക്കും അനുഭവമാകണം എന്നിവയാണ് നമ്മുടെ സഹജാവബോധം. എന്നാൽ പൗലോസ് നമ്മെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നു. മറ്റുള്ളവരുടെ പെരുമാറ്റത്തിന് അനുസരിച്ചല്ല, മറിച്ച് ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുസരിച്ച് പ്രതികരിക്കാനാണ് താൻ നമ്മെ പ്രബോധിപ്പിക്കുന്നത്.
നമ്മെ വേദനിപ്പിച്ച ഒരാളെ അനുഗ്രഹിക്കുക എന്നതിനർത്ഥം, അയാളുടെ തെറ്റ് സഹിക്കുക, അനീതി അവഗണിക്കുക, ആരോഗ്യകരമായ പ്രതിരോധത്തിന് വിസമ്മതിക്കുക എന്നിവയല്ല. മറിച്ച്, നമ്മിലെ നന്മയെ തകർക്കാൻ മറ്റൊരാളെയോ സാഹചര്യങ്ങളെയോ അനുവദിക്കാതിരിക്കുക എന്നതാണ്. നമുക്ക് അതിനാൽ ക്ഷതങ്ങളെ അംഗീകരിക്കാനും ക്ഷമ തിരഞ്ഞെടുക്കാനും കഴിയും; പ്രതികാരം ചെയ്യാതെ നമുക്ക് നീതി തേടാം. അങ്ങനെ കയ്പ്പ് വഹിക്കാതെ ദോഷകരമായ ഒരു സാഹചര്യത്തിൽ നിന്ന് നമുക്ക് മാറിനിൽക്കാൻ കഴിയും.
“അനുഗ്രഹിക്കുവിൻ, ശപിക്കരുത്’ എന്ന് പൗലോസ് പറയുമ്പോൾ, നാം ക്രിസ്തുവിന്റെ ഭാഗമാണെന്ന് നമ്മെ ഒാർമ്മിപ്പിക്കുന്നു. നമ്മുടെ വാക്കുകളും പ്രതികരണങ്ങളും നാം പിന്തുടരുന്നതിനെ പ്രതിഫലിപ്പിക്കണം. യേശു തന്നെ ഇത്തരത്തിലുള്ള സ്നേഹം പ്രകടിപ്പിച്ചു. തന്നെ പരിഹസിക്കുകയും നിന്ദിക്കുകയും കുറ്റമാരോപിക്കുകയും ക്രൂശിക്കുകയും ചെയ്തപ്പോഴും അദ്ദേഹം വിദേ്വഷത്തോടെ പ്രതികരിച്ചില്ല. പകരം, തന്നെ വേദനിപ്പിച്ചവർക്കുവേണ്ടി അവിടുന്ന്്് പ്രാർത്ഥിച്ചു. അതാണ് കൃപയുടെ ശക്തി.
തിന്മയ്ക്ക് പകരം തിന്മ നൽകരുത്. “ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:17-18). പ്രതികാരം നമുക്ക് ആശ്വാസം നൽകുമെന്ന് വിശ്വസിക്കാനുള്ള ഒരു പ്രലോഭനം ഉണ്ട്. “അവർ എന്നെ വേദനിപ്പിച്ചു, അതിനാൽ അവരും വേദനിക്കാൻ അർഹരാണ്’ എന്ന് നാം കരുതുന്നു. എന്നാൽ പ്രതികാരത്താൽ അപൂർവ്വമായി മാത്രമേ നാം പ്രതീക്ഷിക്കുന്ന സമാധാനം ലഭിക്കയുള്ളൂ. പകരം, നമ്മെ തകർക്കുന്ന കുറ്റകൃത്യവുമായി അത് പരിണമിക്കാം. നാം തിന്മയോടൊപ്പം തിന്മയാൽ പ്രതികരിക്കുമ്പോൾ ആ ചക്രം തുടരുന്നു; ഒരു പരുഷമായ വാക്ക് മറ്റൊരു കലഹം സൃഷ്ടിക്കുന്നു. ഒരു ആക്രമണം മറ്റൊരു ആക്രമണമായി വ്യാപിക്കുന്നു. ഒരു മുറിവ് മറ്റൊരു മുറിവായി മാറുന്നു. എന്നാൽ, ഒരു വിശ്വാസി നന്മ തിരഞ്ഞെടുക്കുമ്പോൾ, തിന്മയുടെ ആ ചാക്രികത തകരുന്നു. ആരെങ്കിലും നിങ്ങൾക്ക് കയ്പ്പ് നൽകിയേക്കാം; പക്ഷേ നിങ്ങൾ വീണ്ടും കയ്പ്പ് നൽകേണ്ടതില്ല. ആരെങ്കിലും നിങ്ങളിൽ കോപം പകർന്നേക്കാം; പക്ഷേ നിങ്ങൾ കോപിഷ്ടനാകേണ്ടതില്ല. ആരെങ്കിലും നിങ്ങളിൽ വിദേ്വഷം നിറച്ചേക്കാം; പക്ഷേ നിങ്ങൾക്ക് സ്നേഹം തിരഞ്ഞെടുക്കാം. ഇവ ബലഹീനതയല്ല; അത് ആത്മീയ ശക്തിയാണ്. തിന്മയെ നന്മയാൽ ജയിക്കലാണ്.
പൗലോസ് പറഞ്ഞ പോലെ; “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18). “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം’ എന്ന വാക്കുകൾ ശ്രദ്ധിക്കുക; മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല, ക്ഷമയോടിരിക്കാൻ നമുക്ക് ആരെയും നിർബന്ധിക്കാനാവില്ല. എല്ലാവരുടെയും ഹൃദയം മനസ്സിലാക്കാൻ നമുക്ക് കഴിയണമെന്നില്ല. എല്ലാവരും നമ്മോട് നീതിപൂർവം പെരുമാറുമെന്ന് ഉറപ്പ് പറയാനും കഴിയില്ല. എന്നാൽ, നമ്മുടെ പ്രതികരണത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിയും. നമുക്ക് സമാധാനം തിരഞ്ഞെടുക്കാം; നമുക്ക് ക്ഷമ തിരഞ്ഞെടുക്കാം. നശിപ്പിക്കുന്ന വാക്കുകളേക്കാൾ സുഖപ്പെടുത്തുന്ന വാക്കുകൾ സംസാരിക്കാൻ നമുക്ക് കഴിയും. ചിലപ്പോൾ സമാധാനം എന്നാൽ അനുരഞ്ജനം എന്നാണ് അർത്ഥം. ചിലപ്പോൾ സമാധാനം എന്നാൽ സൗമ്യസംഭാഷണമാണ്. മറ്റു ചിലപ്പോൾ സമാധാനം എന്നാൽ വെറുക്കാതിരിക്കാൻ ഒരാളിൽ നിന്ന് അകലം പാലിക്കുക എന്നുമാണ് അർത്ഥമാക്കുന്നത്.
പൗലോസ് നമുക്ക് നൽകുന്ന ഉത്തരവാദിത്തം ലളിതമാണ്; നമ്മുടെ ഭാഗം നന്നായിരിക്കുവാൻ വേ−ത് ചെയ്യുക. ബാക്കിയുള്ളതെല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുക. ദൈവത്തിന് ഇടം നൽകുക. പൗലോസ് പറയുന്നു: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു” (റോമർ 12:19). നമ്മൾ വിധികർത്താക്കൾ ആകണമെന്നില്ല. എല്ലാവർക്കും അവർ അർഹിക്കുന്നത് ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതില്ല. എന്താണ് സംഭവിച്ചതെന്ന് ദൈവം കാണുന്നു. നമുക്ക് കാണാൻ കഴിയാത്ത ഉദ്ദേശ്യങ്ങളും സാഹചര്യങ്ങളും ദൈവം മനസ്സിലാക്കുന്നു. ദൈവം നമ്മളേക്കാൾ നല്ല ന്യായാധിപനാണെന്ന് അറിയുക.
“കർത്താവേ, എന്താണ് സംഭവിച്ചതെന്ന് അങ്ങേക്കറിയാം. ഇത് എന്നെ എത്രമാത്രം വേദനിപ്പിച്ചുവെന്നും അങ്ങേക്കറിയാം. പക്ഷേ ഈ സാഹചര്യം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കാൻ ഞാൻ തീരുമാനിക്കുന്നു. എന്നെ വേദനിപ്പിച്ച വ്യക്തിയെപ്പോലെ ആകാതിരിക്കാൻ എന്നെ സഹായിക്കണമേ.” ഇങ്ങനെ പറയാൻ കഴിയുന്നതിൽ വലിയ സന്മനസുവേണം; ഇതാണ് നന്മയ്ക്കായുള്ള കീഴടങ്ങൽ. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” (റോമർ 12:20). ഒരു പക്ഷേ, പൗലോസ് ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രബോധനമാണ് ഇതിനാൽ നൽകുന്നത്. ഇത്തരത്തിലുള്ള നന്മ പ്രതികാരത്തിനും അപ്പുറമാണ്. അത് ദയ സജീവമായി തിരഞ്ഞെടുക്കുന്നു. ഇതിനർത്ഥം ആരെങ്കിലും നമ്മോട് മോശമായി പെരുമാറിയാലും വിദേ്വഷത്തെ നമ്മുടെ യജമാനനാകാൻ നമ്മൾ അനുവദിക്കുന്നില്ല എന്നാണ്. എന്തുകൊണ്ട്? കാരണം തിന്മ സ്വയം തിന്മയാകാതെ; തിന്മയെ തുറന്നു കാട്ടാനുള്ള ശക്തി നന്മയ്ക്കുണ്ട്.
ഇരുട്ട് നമ്മെ വലയം ചെയ്യുമ്പോൾ, ഇരുട്ടായി മാറുന്നതിലൂടെ നമ്മൾ ഇരുട്ടിനെ മറികടക്കില്ല. വെളിച്ചം കൊണ്ടുവന്ന് നമ്മൾ അതിനെ മറികടക്കണം. വിദേ്വഷം നമ്മിലേക്ക് വരുമ്പോൾ, കൂടുതൽ വിദേ്വഷം സൃഷ്ടിക്കുന്നതിലൂടെ നമ്മൾ അതിനെ പരാജയപ്പെടുത്തുന്നില്ല. സ്നേഹത്താലോ നാം അതിനെ മറികടക്കുന്നു. നമ്മുടെ പാതയിൽ തിന്മ വരുമ്പോൾ, നന്മയെ നമ്മുടെ കൈകളിൽ കരുതാം. നീതിയോടെ വിശ്വസിക്കാനും ക്രിസ്തുവിനെപ്പോലെ ആകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരിശ്രമിക്കാം. തിന്മയ്ക്ക് നമ്മോട് അന്തിമ വാക്ക് ഇല്ലെന്ന് നമ്മുടെ ജീവിതം തെളിയിക്കട്ടെ.
തിന്മയാൽ പരാജിതരാകാതെ, നന്മയാൽ തിന്മയെ ജയിക്കുക. യേശുവിന്റെ നാമത്തിൽ തന്നെ; ആമേൻ.
റോജി തോമസ്, ചെറുപുഴ

- Advertisement -


Comments are closed.