ലേഖനം: ഭക്തിയും യുക്തിയും | റോജി തോമസ്, ചെറുപുഴ

Malayalam Article

ഭക്തിയും യുക്തിയും മനുഷ്യചിന്തയുടെ ഭാഗമാണ്. ബൈബിളിൽ, ഭക്തിയും യുക്തിയും സത്യം മനസ്സിലാക്കുന്നതിനുള്ള രണ്ട് സമീപനങ്ങളാണ്. വിശ്വാസം, അനുസരണം, ആത്മീയാനുഭവം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഭക്തൻ. മറുവശത്ത്, ഒരു യുക്തിവാദി പ്രാഥമികമായി മനുഷ്യന്റെ ന്യായവാദം, തെളിവുകൾ, യുക്തിസഹമായ വിശകലനം എന്നിവയെ ആശ്രയിക്കുന്നു. മതവിശ്വാസത്തിലോ വൈകാരിക പ്രതികരണത്തിലോ അല്ല, മറിച്ച് യുക്തിയിലും അറിവിലും അവരുടെ അഭിപ്രായങ്ങളെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കുന്നു. ഈ കാഴ്ചപ്പാടുകൾ പരസ്പരം എതിർക്കുന്നതായി തോന്നിയേക്കാമെങ്കിലും, ഇവ തമ്മിലുള്ള ഒരു ബന്ധം നിലനിൽക്കുന്നു.

 

പൂർണ്ണഹൃദയത്താലുള്ള ദൈവ വിശ്വാസമാണ് ഒരു ഭക്തന്റെ സവിശേഷത. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക” (സദൃശവാക്യങ്ങൾ 3:5-7). ഈ വാക്യം ഭക്തിയുടെ സത്തയെ എടുത്തുകാണിക്കുന്നു. മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്തവിധമാകിലും ദൈവത്തിൽ ആശ്രയിക്കുക, വിശ്വാസം അർപ്പിക്കുക. അദൃശ്യമെങ്കിലും വിശ്വാസിയെന്ന നിലയിൽ ഭക്തന് ഹൃദയത്തിൽ വിശ്വാസമുണ്ട്. വിശ്വാസത്തിന്റെ നിർവചനം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). വിശ്വാസം വ്യതിചലനമില്ലാത്ത ഉറപ്പാണ്; അത് ആശങ്കയറ്റ നിശ്ചയവുമാണ്. വിശ്വാസം, കണ്ടും തൊട്ടും അറിയുന്നതിനും അപ്പുറം കാണാത്തതിന്റെ നിശ്ചയത്തിൽ ഉറയ്ക്കുന്നതാണ്. അബ്രഹാമിനെപ്പോലുള്ളവർ ഈ ഭക്തി പ്രകടമാക്കുന്നു. ലക്ഷ്യസ്ഥാനം അറിയാതെ തന്റെ ജന്മദേശം വിടാൻ വിളിക്കപ്പെട്ടപ്പോൾ അബ്രഹാം പൂർണ്ണമായും വിശ്വാസത്താൽ അനുസരിച്ചു. യാത്രയെ മനസ്സിലാക്കുന്നതിലല്ല, മറിച്ച് തന്നെ വിളിച്ചവനെ വിശ്വസിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഭക്തി. അതുപോലെ, ഇസഹാക്കിനെ ബലിയർപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത യുക്തിസഹമായ വിശദീകരണത്തിന് അതീതമായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ദൈവം വാഗ്ദ്ദാനം ചെയ്ത യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ അബ്രഹാമിനോട് ആവശ്യപ്പെടുന്നു. യുക്തിസഹമായി, ഈ കൽപ്പന ദൈവത്തിന്റെ വാഗ്ദാനത്തിനും ധാർമ്മിക യുക്തിക്കും കടകവിരുദ്ധമാണ്. എന്നിട്ടും അബ്രഹാം അനുസരണത്തിൽ തുടരുന്നു. ഭക്തനെ സംബന്ധിച്ചിടത്തോളം, വിശ്വാസം അന്ധമല്ല, മറിച്ച് സാഹചര്യങ്ങൾ യുക്തിരഹിതമാണെന്ന് തോന്നിയാലും ദൈവവുമായുള്ള ബന്ധത്തിൽ വേരൂന്നിയതാണ്.

 

ബൈബിൾ യുക്തിയെ അപലപിക്കുന്നില്ല; വാസ്തവത്തിൽ, അത് ചിന്താപരമായ പ്രതിഫലനത്തെ പ്രോത്സാഹിപ്പിക്കുന്നു. “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു” (യെശയ്യാവു 1:18). ബൗദ്ധിക ഇടപെടൽ ദൈവം അംഗീകരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ജ്ഞാനസാഹിത്യം, പ്രതേ്യകിച്ച് സദൃശവാക്യങ്ങളും സഭാപ്രസംഗിയും, നിരീക്ഷണം, കാരണം, ഫലം, ധാർമ്മിക ന്യായവാദം എന്നിവയെക്കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞിരിക്കുന്നു. “പൗലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു” (പ്രവൃത്തികൾ 17:2-3). ഏഥൻസിലെ ഗ്രീക്ക് തത്ത്വചിന്തകരുമായി ഇടപഴകുന്ന പൗലോസ് അപ്പൊസ്തലൻ യുക്തിസഹമായ ഒരു സമീപനത്തിന് ഉദാഹരണമാണ്. സുവിശേഷം അവതരിപ്പിക്കാൻ അദ്ദേഹം യുക്തി, സാംസ്കാരിക പരാമർശങ്ങൾ, ഘടനാപരമായ വാദങ്ങൾ എന്നിവ ഉപയോഗിക്കുന്നു.

 

പൗലോസിന് ഭക്തിപരമായ ജൂത പരിശീലനം, റോമൻ പൗരത്വം, ഹെല്ലനിസ്റ്റിക് (ഗ്രീക്ക്) പരിപാലനം എന്നിവ സംയോജിപ്പിച്ച സവിശേഷവും ബഹുമുഖവുമായ വിദ്യാഭ്യാസ പശ്ചാത്തലം ഉണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ “ഹാർവാർഡ് നിയമത്തിന്’ തുല്യമായ ഈ വൈവിധ്യമാർന്ന അടിത്തറ, ലോകമെമ്പാടും ക്രിസ്ത്യൻ ദൈവശാസ്ത്രം ആശയവിനിമയം നടത്താൻ ആവശ്യമായ ഉപാദികൾ അദ്ദേഹത്തിന് നൽകി. പൗലോസ്, യഹൂദ ചരിത്രത്തിലെ ഏറ്റവും ആദരണീയനായ നിയമ അധ്യാപകരിലൊരാളായ പ്രശസ്ത റബ്ബി ഗമാലിയേലിന്റെ കീഴിൽ ജറുസലേമിൽ വിദ്യാഭ്യാസം നേടി. തോറ, തിരുവെഴുത്ത് വ്യാഖ്യാനം, നിയമപരമായ പാരമ്പര്യങ്ങൾ എന്നിവയാൽ ഒരു പരീശനായി അദ്ദേഹം പരിശീലനം നേടി. ഗ്രീക്ക് വിദ്യാഭ്യാസം വ്യാപാരത്തിന്റെയും അക്കാദമിക ചിന്തയുടെയും പ്രധാന കേന്ദ്രമായ ടാർസസ് സ്വദേശിയായ പൗലോസ്, ഗ്രീക്ക് തത്ത്വചിന്തകരെ ഉദ്ധരിക്കാനും ഗ്രീക്ക് വിദ്യാഭ്യാസത്തിന് പൊതുവായുള്ള വാചാടോപ ശൈലികൾ ഉപയോഗിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം ക്ലാസിക്കൽ വിദ്യാഭ്യാസത്തിന് വിധേയനായിരുന്നുവെന്ന് കാണിക്കുന്നു.

 

പൗലോസ് ഒരു റോമൻ പൗരനായി ജനിച്ചു, തന്റെ സന്ദേശം പ്രചരിപ്പിക്കാൻ സാമ്രാജ്യത്തിലുടനീളം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ച ഒരു പ്രതേ്യക പദവി. എബ്രായ തിരുവെഴുത്തുകളിൽ അദ്ദേഹം ആഴത്തിൽ പ്രാവീണ്യം നേടിയിരുന്നു, അത് അദ്ദേഹം പലപ്പോഴും തന്റെ കത്തുകളിൽ ഉദ്ധരിച്ചു. പരിശീലനം ലഭിച്ച ഒരു പരീശനും “ഹീബ്രു നിയമത്തിന്റെ കാനോൻ അഭിഭാഷകനും’ എന്ന നിലയിൽ, യഹൂദ നിയമത്തെക്കുറിച്ചും റബ്ബി പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹത്തിന് ഉയർന്ന തലത്തിലുള്ള ധാരണയുണ്ടായിരുന്നു. പൗലോസ് തന്റെ ദൈവശാസ്ത്രം വിജാതീയർക്ക് വിശദീകരിക്കാൻ തത്ത്വചിന്ത ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വാദങ്ങളും വാചാടോപവിദ്യകളും ഉപയോഗിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിലും കണ്ടുപിടുത്തങ്ങളിലും എല്ലാം ക്രിസ്തുവിശ്വാസികളുടെയും ക്രിസ്ത്യാനിത്വത്തിന്റെയും സ്വാധീനങ്ങളും സംഭാവനകളും നേട്ടങ്ങളും ചരിത്ര താളുകളിൽ ആകമാനം നിറഞ്ഞു നിക്കുന്നു. അവ അവിസ്മരണീയങ്ങളുമാണ്. ക്രിസ്തുമതം ബൗദ്ധികവിരുദ്ധമല്ലെന്ന് ഇത് തെളിയിക്കുന്നു. അത് ചിന്തനീയമായ വിശകലനങ്ങളെ സ്വാഗതം ചെയ്യുന്നു. അപ്പൊസ്തലനായ പൗലോസ് പലപ്പോഴും ആളുകളുമായി ന്യായവാദം നടത്തുകയും അവിടെ തിരുവെഴുത്തുകൾ ഉപയോഗിച്ച് ക്രിസ്തുവിനെക്കുറിച്ചുള്ള സത്യങ്ങൾ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. യുക്തിയിലൂടെയും പഠനത്തിലൂടെയും ദൈവത്തിന്റെ വഴികൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു യുക്തിവാദി യോജിപ്പും വ്യക്തതയും തേടുന്നു.

 

എന്നിരുന്നാലും, സ്വയംഭരണാധികാരമുള്ള മാനുഷിക യുക്തിയുടെ പരിധികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും തിരുവെഴുത്തുകൾ നിരന്തരം മുന്നറിയിപ്പ് നൽകുന്നു. “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ” (സദൃശവാക്യങ്ങൾ 14:12). ഇത് വിമർശനാത്മകമായ ഒരു ഉൾക്കാഴ്ചയെ എടുത്തുകാണിക്കുന്നു. ദൈവിക സത്യത്തിൽ നിന്ന് വേർപെടുമ്പോൾ മനുഷ്യന്റെ ന്യായവാദം അവനെ തെറ്റിലേക്ക് നയിച്ചേക്കാം. “അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഒാർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി” (റോമർ 1:21-22). സ്വന്തം വിവേകത്തിൽ മാത്രം ആശ്രയിക്കുന്നവരെ പൗലോസ് വിവക്ഷിക്കുന്നു. യുക്തിവാദം, ദൈവത്തിന് മുകളിൽ ഉയരുമ്പോൾ, സ്വയം പരാമർശിക്കപ്പെടുകയും ആത്യന്തികമായി ആത്മീയ യാഥാർത്ഥ്യം അന്ധമാവുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.

 

ദൈവത്തെ ഒഴിവാക്കുമ്പോൾ മനുഷ്യന്റെ യുക്തിയുടെ പരിമിതികളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. “ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു” (1 കൊരിന്ത്യർ 1:25). മനുഷ്യന്റെ ബുദ്ധിക്കു മാത്രം ദൈവിക സത്യം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. യേശുവിന്റെ പുനഃരുത്ഥാനത്തെക്കുറിച്ചുള്ള തോമസിന്റെ പ്രാരംഭ സംശയത്തിൽ കാണുന്നതുപോലെ യുക്തി അങ്ങേയറ്റമാകുമ്പോൾ സംശയത്തിലേക്കോ അവിശ്വാസത്തിലേക്കോ നയിച്ചേക്കാം. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ തോമസ് ഉദ്ദിതനായ യേശുവിന്റെ മുറിവുകൾ കാണുകയും സ്പർശിക്കുകയും ചെയ്താലല്ലാതെ താൻ യേശുവിന്റെ പുനഃരുത്ഥാനത്തിൽ വിശ്വസിക്കുകയില്ലെന്ന് പറയുന്നു. “മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു” (യോഹന്നാൻ 20:25). അദ്ദേഹത്തിന്റെ നിലപാടാൽ പിന്നീട് യേശു പ്രത്യക്ഷപ്പെടുമ്പോൾ തോമസിനെ തള്ളിക്കളയാതെ തെളിവുകൾ പരിശോധിക്കാൻ ക്ഷണിക്കുന്നു. “യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.” (യോഹന്നാൻ 20:29). ഈ പ്രസ്താവന തെളിവുകളുടെ പങ്ക് അംഗീകരിക്കുന്നതിനൊപ്പം അനുഭവപരമായ തെളിവുകൾക്കപ്പുറമുള്ള വിശ്വാസത്തെ സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, തോമസ് ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ, അവന്റെ സംശയം വിശ്വാസമായി മാറി; യുക്തിക്കും അനുഭവത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

 

ആത്യന്തികമായി വിശ്വാസവും യുക്തിയും പരസ്പര പൂരകങ്ങളായി അവതരിപ്പിക്കുന്നു. ധാരണയില്ലാത്ത ഭക്തി ആഴമില്ലാത്തതോ വഴിതെറ്റിക്കുന്നതോ ആകാം. അതേസമയം വിശ്വാസമില്ലാത്ത യുക്തി അഹങ്കാരമോ ആത്മീയമായി ശൂന്യതയോ ആകാം. “യേശു അവനോടു: “”നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം” (മത്തായി 22:37). ഭക്തിയും (ഹൃദയവും ആത്മാവും) യുക്തിയും (മനസ്സ്) ദൈവവുമായുള്ള സമ്പൂർണ്ണ ബന്ധത്തിന്റെ അനിവാര്യ വശങ്ങളാണ്. മനസ്സിനെ അടിച്ചമർത്താനല്ല, മറിച്ച് പരിവർത്തനം ചെയ്യാനാണ് ആഹ്വാനം. “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2).

 

ചിന്തയില്ലാത്ത ഭക്തിപരമായ ജീവിതത്തിനോ വിശ്വാസമില്ലാത്ത യുക്തിസഹമായ ജീവിതത്തിനോ അല്ല; ഒരു ഭക്തനോ യുക്തിവാദിയോ ആകുന്നതിനു പകരം, വിശ്വാസം യുക്തിയെ ബോധപ്പിക്കുകയും; യുക്തി വിശ്വാസത്തെ ആഴത്തിലാക്കുകയും ചെയ്യുന്ന ഒരു സന്തുലിത സമീപനം ആവശ്യപ്പെടുന്നു. ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിൽ ആശ്രയിക്കുമ്പോൾ മനുഷ്യന്റെ ധാരണകളുടെ പരിധികൾ തിരിച്ചറിയുന്നതാണ് യഥാർത്ഥ ജ്ഞാനം. അവനിൽ ആശ്രയിക്കുമ്പോൾ മാത്രമേ ആത്മീയത അതിന്റെ പൂർണ്ണമായ അർത്ഥം കണ്ടെത്തുകയുള്ളൂ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.