ഗോൾഡൻ ജൂബിലി നിറവിൽ ഫിലാദൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ്

ഫിലാദൽഫിയ: മലങ്കരയുടെ മണ്ണിൽ നിന്നും 70 കളുടെ ആരംഭത്തിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാൻ തുടങ്ങിയ കാലത്ത്, ഫിലാദൽഫിയ പട്ടണത്തിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ 816- നമ്പർ അപ്പാർട്ട്മെന്റിൽ 1975 നവംബർ 2 ന് ഞായറാഴ്ച പാസ്റ്റർ വർഗീസ് മത്തായിയുടെ നേതൃത്വത്തിൽ എട്ടു വിശ്വാസികൾ ഒരുമിച്ച് പങ്കെടുത്ത് പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ് ഇന്ന് ഫിലാദൽഫിയയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ് സഭകളിൽ ഒന്നായി വളർന്ന എബനേസർ ചർച്ച് ഓഫ് ഗോഡ്.

1976 ഡിസംബർ 26 ന് പാസ്റ്റർ ബേബി ഡാനിയേൽ സഭാ ശുശ്രൂഷകനായി ചാർജ്ജെടുക്കുകയും തുടർന്ന് 39 വർഷക്കാലം സഭയുടെ സീനിയർ ശുശ്രൂഷകനായി സുദീർഘമായ സേവനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ആരാധന നടന്നതിനു ശേഷം 1986 ൽ റൂസ്‌വെൽറ്റിലുള്ള 258 – 60 നമ്പർ കെട്ടിടം സ്വന്തമായി സഭയുടെ പേരിൽ വാങ്ങുവാൻ ഇടയായി. 1997 സഭാ വളർച്ചയിലെ ഒരു നിർണായക ഘട്ടമായിരുന്നു . പുതുതായി കടന്നുവരുന്ന വിശ്വാസികളെ ഉൾക്കൊള്ളാൻ പഴയ കെട്ടിടം പോരാതെ വരികയാൽ സൗകര്യപ്രദമായ മറ്റൊരു ആരാധനാലയം വെൽഷ് റോഡിൽ വാങ്ങുവാൻ ഇടയായി തീർന്നു.

2015 ഡിസംബർ മാസം മുതൽ പാസ്റ്റർ രഞ്ജൻ പി. ചെറിയാൻ സഭാ ശുശ്രൂഷയിൽ ആയിരിക്കുന്നു. 120 കുടുംബങ്ങളിൽ നിന്നുമായി മുന്നൂറിൽ അധികം വിശ്വാസികൾ ഇപ്പോൾ ആരാധനയിൽ സംബന്ധിക്കുന്നു. ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മിറ്റി പ്രവർത്തിക്കുന്നു. 2025 ഓഗസ്റ്റ് മാസം 30 ന് ഗോൾഡൻ ജൂബിലിയുടെ സമാപന സമ്മേളനം നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading