കുമ്പനാട് കൺവൻഷൻ ജനുവരി 15ന് ആരംഭിക്കും

രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ)

കുമ്പനാട്: ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷൻ ജനുവരി 15 മുതൽ 22 വരെ കുമ്പനാട് ഹെബ്രോൺപുരത്ത് നടക്കും. 15 ഞായർ വൈകിട്ട് 5.30ന് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ സണ്ണി കുര്യൻ മുഖ്യപ്രഭാഷണം നടത്തും.

വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയൽ, ജോൺ കെ മാത്യു, കെ സി തോമസ്, വിൽസൺ വർക്കി, സാബു വർഗീസ്, രാജു മേത്രയിൽ, ഫിലിപ്പ് പി തോമസ്, വിൽസൺ ജോസഫ്, ഡോക്ടർ തോംസൺ കെ മാത്യു എന്നിവർ പ്രസംഗിക്കും.

സോദരി സമാജം, സൺഡേസ്കൂൾ – പി വൈ പി എ സമ്മേളനങ്ങൾ, ഐപിസി ഗ്ലോബൽ മീഡിയ സമ്മേളനം തുടങ്ങിയവ നടത്തപ്പെടും

ദിവസവും രാവിലെ 5.30ന് പ്രഭാത ധ്യാനം, എട്ടിന് ബൈബിൾ ക്ലാസ്, രാവിലെ 10ന് പൊതുയോഗം,1.30ന് മിഷനറി സമ്മേളനം എന്നിവയും ഉണ്ടാകും. വൈകിട്ട് 5.30ന് സുവിശേഷ സമ്മേളനം നടത്തപ്പെടും.

22 ന് ഞായറാഴ്ച രാവിലെ എട്ടിന് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടു കൂടി കൺവൻഷൻ സമാപിക്കും.

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ സമാപന സന്ദേശം നൽകും. വിവിധ ഗായക സംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. “നിന്റെ രാജ്യം വരേണമേ” എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.

ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും കൂടാതെ യുഎസ്, യു.കെ, ഓസ്ട്രേലിയ, കാനഡ, ശ്രീലങ്ക, ഭൂട്ടാൻ, ബർമ, നേപ്പാൾ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും മഹാസംഗമത്തിൽ പങ്കെടുക്കും.

ഈ വർഷത്തെ മഹായോഗത്തിൽ കൂടുതൽ ജനപങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നതായി
ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ, പബ്ലിസിറ്റി കൺവീനർ രാജു പൊന്നോലിൽ, ജോയിന്റ് കൺവീനർമാരായ ജെയിംസ് വർക്കി, സുധി എബ്രഹാം, മീഡിയ കൺവീനർമാരായ ഫിന്നി പി. മാത്യു, സജി മത്തായി കാതേട്ട്, സാംസൺ‌ തെങ്ങുംപള്ളിൽ എന്നിവർ അറിയിച്ചു.

കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading