അറിവും വിചാരവും: അയ്യോ മറന്നുപോയി… | ജെ. പി. വെണ്ണിക്കുളം

സെപ്റ്റംബർ 21 ലോക മറവിരോഗ ദിനം

സെപ്റ്റംബർ 21 ലോക മറവിരോഗ (Alzheimer’s disease) ദിനമാണ്. ഈ വർഷത്തെ ചിന്താവിഷയം’ Know dementia, know Alzheimer’s’ എന്നതാണ്. ലോകമെമ്പാടും ഈ രോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ദിനമായിട്ടാണ് ഈ ദിവസം വേർതിരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer’s Disease International) ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. ഇന്ത്യയിൽ , അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തിൽ കുന്നംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നുണ്ട്.
ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ദേശീയ ശരാശരി ആയുസ്സ് 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരള ജനസംഖ്യയില്‍ 2 വൃദ്ധരുടെ എണ്ണം 2011ൽ 12 ശതമാനം ആയിരുന്നു. പിന്നീട് അത് വർധിച്ചിട്ടുണ്ട്. അപ്പോള്‍ അല്‍ഷിമേഴ്‌സ് രോഗഭീഷണിയും വ്യാപകമാകുന്നു.അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ മൂന്നു ശതമാനത്തോളം മറവിരോഗത്താല്‍ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.

കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.
ലക്ഷണങ്ങള്‍ മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു. ഇവര്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങള്‍പോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു.
മറവി ഉണ്ടാക്കുന്ന രോഗത്തെയാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം എന്നു പറയുന്നത്. തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും വേണ്ടത്ര ചികിത്സയില്ലാത്തതുമായ ഒരു രോഗമാണിത്. ഡിമെൻഷ്യ (മേധക്ഷയം)വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്‌. സാധാരണയായി പ്രായാധിക്യത്താൽ മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്കധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈന്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസുഖം നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാകുന്നപക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്‌തേക്കും.

കണക്കുകൾ പ്രകാരം ലോകത്തിൽ അൽഷെമേഴ്സ് രോഗം ബാധിച്ചവരായി 44 മില്യൺ ആളുകൾ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണിൽ എത്തും. ഇന്ത്യയിൽ ഇപ്പോൾ 3.7 കോടി രോഗികളുണ്ട്.2030 ആകുമ്പോഴേക്കും 7.6 മില്യൻ രോഗികൾ ഉണ്ടാകും. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്‌ ഇൻഡ്യ. രോഗിയുടെ ജീവതം പരിതാപകരമാകുന്നതോടൊപ്പം അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകർക്കപ്പെടുന്നു എന്നതാണ് വാസ്തവം.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ ഗവേഷണങ്ങളുടെ ഫലമായി പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉരുത്തിരിയുന്നതിനനുസരിച്ച് അവ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുന്നത് ഈ രോഗം ഒഴിവാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചേക്കും. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദം നിലനിര്‍ത്തുക, തലയിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അല്‍ഷിമേഴ്‌സ് കൂടാതെ ഡിമന്‍ഷ്യയ്ക്ക് ഇടയാക്കുന്ന മറ്റു രോഗങ്ങളും തടയാന്‍ കുറേയൊക്കെ സാധിക്കും. അൽഷിമേഴ്‌സ് ഒരു രോഗമായി നാം കാണുമ്പോൾ തന്നെ
ദൈനംദിന ജീവിതത്തിൽ മറവി ഒരു അനുഗ്രഹമായി പലപ്പോഴും തീരാറുണ്ട്. അതിൽ ഒരു ദൈവീക ഇടപെടൽ കൂടി ഉണ്ടാകുമ്പോൾ നമ്മൾക്ക് പിന്നെയും മുന്നോട്ടു പോകാനുള്ള ഊർജം ലഭിക്കും. പഴയ കാര്യങ്ങൾ എല്ലാം അതേപോലെ ഓർത്തിരിക്കാൻ എത്രപേർക്ക് കഴിയും? വളരെ കുറച്ചുപേർ മാത്രമേ കുട്ടിക്കാലം മുതലുള്ള എല്ലാ കാര്യങ്ങളും ഓർത്തിരിക്കുന്നുള്ളൂ എന്നത് കൗതുകകരമാണ്. എന്നാൽ ഇതൊരു രോഗമായി മാറുമ്പോഴാണ് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നത്.
ചിലപ്പോഴൊക്കെ ഓർക്കേണ്ടത് മറക്കുകയും മറക്കേണ്ടത് ഓർക്കുകയും ചെയ്യുന്ന സ്വഭാവം മനുഷ്യനുണ്ട്. അതു അത്ര ആരോഗ്യകരമല്ല. ബൈബിൾ പറയുന്നു: ദൈവം ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കരുത്. മാത്രമല്ല, ‘വാർദ്ധക്യവും നരയും ഉള്ള കാലത്ത് നിങ്ങളെ ചുമക്കാം’ എന്ന് യേശു കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.