ക്രൈസ്തവർക്ക് ആശ്വാസം: 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തവിട്ടു. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ച സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. നിലവിലുള്ള സ്കോളർഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2008 മുതൽ 2015 വരെ മൂന്ന് ഉത്തരവുകൾ സർക്കാർ ഇറക്കിയിരുന്നു. ഇതിൽ 2015ലെ അടക്കമുള്ള ഉത്തരവുകളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് നൽകാനായിരുന്നു തീരുമാനം.

ഇത് നിമയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. 2011 ലെ സെൻസസ് പ്രകാരം 45.27 ശതമാനം പേർ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. ഇതിൽ 58.61 ശതമാനമാണ് മുസ്ലിങ്ങൾ. 40.6 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർ 0.73 ശതമാനമാണുള്ളത്. ഈ സ്ഥിതിക്ക് 80:20 എന്ന അനുപാതം നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കാനും സംസ്ഥാനത്തോട് കോടതി നിർദേശിച്ചു. നിലവിൽ 80 ശതമാനം വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ മുസ്ലിം വിഭാഗത്തിന് ലഭിച്ചിരുന്നത് പുതിയ ഉത്തരവ് നടപ്പാക്കപ്പെടുന്നതോടെ അത് 58.67 ശതമാനമായി മാറും. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടിയായി മാറുകയും ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.