കോവിഡ്: സംസ്കാര ചടങ്ങുകൾ നിർദ്ദേശങ്ങളനുസരിച്ച്

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസമനുസരിച്ച്‌ ആചാരപ്രകാരം സംസ്കാരമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗരേഖ. മരണം വീട്ടില്‍ വച്ചാണെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കണം. ആശുപത്രിയില്‍ മരിച്ചാല്‍ രോ​ഗിയുടെ മേല്‍വിലാസം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ സംസ്കരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു ബന്ധുക്കള്‍ക്ക് മ‍ൃതദേഹം കൊണ്ടുപോകാം.

ആശുപത്രി വാര്‍ഡില്‍നിന്ന് മൃതദേഹം മാറ്റും മുൻപ് ബന്ധുക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുകളോടെ കാണാന്‍ അനുവാദമുണ്ട്.
കോവിഡ് സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സാംപിള്‍ ശേഖരിക്കും. പരിശോധനാഫലത്തിന് കാക്കാതെതന്നെ മൃതദേഹം വിട്ടുനല്‍കും. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്കും മൃതദേഹം വിട്ടുകൊടുക്കും. ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് തദ്ദേശസ്ഥാപന അധികൃതര്‍ സഹായിക്കും.

കോവിഡ് സംശയിക്കുന്ന ആളാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്കാരം. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വൊളന്റിയര്‍മാരെയോ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കുകയൊള്ളു. വിശുദ്ധഗ്രന്ഥ പാരായണം തുടങ്ങി മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ അനുവദിക്കും. മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് 10 അടി താഴ്ചവേണം.

മൃതദേഹം ജില്ലവിട്ട് കൊണ്ടുപോകണമെങ്കില്‍ ആശുപത്രിയില്‍നിന്ന്‌ മരണസര്‍ട്ടിഫിക്കറ്റ്, ലഭ്യമായ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കണം.കോവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് നടത്തുക. മൃതദേഹം എംബാം ചെയ്യാന്‍ അനുമതിയില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading