
ശ്രീലങ്കയ്ക്ക് പിന്നാലെ ബുർക്കിനാ ഫാസോയിലും ക്രൈസ്തവ നരഹത്യ: പാസ്റ്ററും കുടുംബവും ഉൾപ്പടെ 6 മരണം
ബുർക്കിനാ ഫാസോ: ശ്രീലങ്കയിലെ ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് പടിഞ്ഞാറന്‍ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പിൽ ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടു. 2016ൽ ജിഹാദി പ്രവർത്തനങ്ങൾ ഇവിടെ വ്യാപകമായതിനുശേഷം ഒരു ദേവാലയത്തിനു നേരെ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സോവും പ്രവിശ്യയിലെ പ്രൊട്ടസ്റ്റൻറ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. വെടിവെപ്പിൽ ദേവാലയത്തിലെ പാസ്റ്ററും, അദ്ദേഹത്തിന്റെ രണ്ടു മക്കളും, മൂന്ന് വിശ്വാസികളുമാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

എന്നാൽ ആരാണ് ആക്രമണം നടത്തിയത് എന്നുള്ള കാര്യം സ്ഥിരീകരണമായിട്ടില്ല. അടുത്തിടെ ഇവിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളായിരുന്നു. പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്.
ഒരുമാസം മുമ്പ് പ്രദേശത്ത് നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരിന്നു. എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന് വലിയ വളർച്ചയാണെങ്കിലും ക്രൂരമായ പീഡനങ്ങൾക്കാണ് ക്രൈസ്തവ സമൂഹം ഓരോദിവസവും ഇരയാകുന്നത്.
Download Our Android App | iOS App