ലേഖനം:സ്വന്തം കാര്യം സിന്ദാബാദ് | ബിജു പി. സാമുവൽ,ബംഗാൾ

ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് എന്ന ജില്ലയിലാണ്. ആ ജില്ലയിൽ മാത്രം തൊള്ളായിരം(900) കുടുംബങ്ങളാണ് വീടും കൂടും ആശ്രയവുമില്ലാതെ വഴിയരികിൽ ജീവിക്കുന്നത്.
ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ചെറിയ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന സമയം. ഒരു പൊതി വാങ്ങിയ ഒരാൾ വീണ്ടും കൈ നീട്ടി ചോദിച്ചു,
ഒരു പൊതി കൂടി തരുമോ?
തന്നെ ആശ്രയിച്ചു കാത്തിരിക്കുന്ന ഒരാൾ കൂടി ഉണ്ടത്രേ. അദ്ദേഹത്തിനായി ഒരു പൊതി കൂടി നൽകി ഞങ്ങൾ നടന്നു നീങ്ങി. മനസിൽ ഒരു സങ്കടം.
ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്നവർ നമ്മുടെ ഈ ചുറ്റുവട്ടത്ത് എത്ര അധികമാണ് .

ദൈവം നമുക്ക് രണ്ടു കരങ്ങൾ നൽകിയത് ഒന്നിലൂടെ സ്വീകരിക്കുവാനും മറ്റേതിലൂടെ നല്കുവാനും ആണെന്ന് Dr. ബില്ലി ഗ്രഹാം പറഞ്ഞതായി വായിച്ചിട്ടുണ്ട് .

ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ജീവിതം ഇതിനു തത്തുല്യമായിരുന്നു എന്ന് അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകം രണ്ടാം അദ്ധ്യായം 44 മുതൽ 47 വരെ നമ്മെ പഠിപ്പിക്കുന്നു .

വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്ന് എണ്ണി . തങ്ങളുടെ ജന്മ ഭൂമികളും വസ്തുക്കളും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതു പോലെ എല്ലാവർക്കും പങ്കിട്ടു .

പുതിയ നിയമ കാലയളവിൽ പൊതു വിതരണ സമ്പ്രദായം ആരംഭിച്ചത് ദൈവസഭ തന്നെയാണ് . തനിക്കുള്ളതൊന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല . സകലവും അവർക്ക് പൊതുവായിരുന്നു .

സ്വന്തം എന്നതിന് വിരുദ്ധ ദിശയിലാണ് പൊതുവക നിൽക്കുന്നത് . ദൈവമാണ് എല്ലാറ്റിന്റെയും ഉടമ . എന്റെ കയ്യിലുള്ളതൊന്നും എന്റേതല്ല എന്നു ചിന്തിക്കുന്നവന് മാത്രമേ അതു പങ്കിടാൻ കഴിയൂ . ഓരോരുത്തൻ ആവശ്യമുള്ളത് എടുക്കുകയല്ലായിരുന്നു , പങ്കിട്ടു നൽകുകയായിരുന്നു .
പൊതുവക (Common) എന്നതിന്റെ ലാറ്റിൻ പദമാണ് കമ്മ്യൂണിസ് (Communis) . അതിൽ നിന്നാണ് കമ്മ്യൂണിസം എന്ന വാക്ക് ഉരുത്തിരിഞ്ഞത് .

അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കൈക്കരുത്തിലൂടെയുമല്ല സഭ സാമൂഹ്യ നീതി നടപ്പാക്കിയത് .
സമത്വം നടപ്പാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്നു . പക്ഷെ സഭ അന്ന് അതിൽ വിജയിച്ചു. സമ്പത്തിന്റെ വിതരണത്തിലൂടെ സമത്വം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തക മുദ്രാവാക്യം അല്ല .
അതും ബൈബിളിന്റെ സന്ദേശമാണ് . മനപരിവർത്തനത്തിലൂടെ മാനവികത ഉറപ്പാക്കുകയായിരുന്നു അവർ . എങ്ങും സമൃദ്ധി മാത്രം . എല്ലാം വിതരണം ചെയ്യുമ്പോൾ അവർക്ക് ലഭിച്ചിരുന്നത് ഉല്ലാസവും സമൃദ്ധമായ കൃപയുമാണ് .

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വസ്ത്രവും ദുരിതം അനുഭവിക്കുന്നവർക്കു നൽകി സഹായിക്കുവാനുള്ള ആഹ്വാനവും യോഹന്നാൻ സ്നാപകൻ തന്റെ അടുത്തു വന്നവർക്ക്‌ നൽകുന്നുണ്ട് . ദൈവം നിന്നെ കൂടുതൽ അനുഗ്രഹിക്കും എന്നല്ല , മറിച്ച് നിന്റെ കയ്യിലുള്ളത് സാധുക്കൾക്കു നൽകാനാണ് താൻ ആവശ്യപ്പെട്ടത്.

ദൈവം നൽകിയ ദാനങ്ങൾ കയ്യടക്കി വയ്ക്കുവാനുള്ളതല്ല , അതു വിതരണതിനുള്ളതാണ് .
ആദിമ സഭ സമ്പത്ത് സ്വരൂപിക്കുന്ന സഭ അല്ലായിരുന്നു . അത് വിതരണം ചെയ്യുന്ന സഭ ആയിരുന്നു .

ആദിമ സഭയിലെ തബീഥ എന്ന ശിഷ്യ സമൂഹത്തോടുള്ള തന്റെ കടമകൾ നിർവഹിച്ച ബഹുമാന്യ വനിത ആയിരുന്നു . അവൾ വളരെ സൽപ്രവർത്തികളും ദാനങ്ങളും നിർവഹിച്ചിരുന്നു ( അപ്പൊ.പ്രവൃത്തി. 9:36 ) .

മനുഷ്യ സ്‌നേഹം , പരോപകാര തല്പരത ഒക്കെ കുറയുന്ന ഒരു സ്വാർത്ഥ സമൂഹത്തിലാണ് നാം ജീവിക്കുന്നത് . സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങും ഉയരുന്നത് . സഹജീവികളോടുള്ള ആർദ്രത വെളിപ്പെടുത്തുന്ന തബീഥമാർ ഇന്നിന്റെ ആവശ്യമാണ്.

സഭയെ ദൈവം ആക്കി വച്ചിരിക്കുന്നത് ഈ ലോകത്തിലാണ്. സമൂഹത്തോടും സഹ ജീവികളോടും സഭക്ക് കടമകളുണ്ട് . സമൂഹത്തിന്റെ തകർച്ച സഭയുടെ ഉറക്കം നടിക്കൽ മൂലമാണ് . മദ്യപാനാസക്തി , ലഹരി ഉപയോഗം ഒക്കെ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്നു. കുടുംബത്തകർച്ച അനുദിനം പെരുകുന്നു. സങ്കടങ്ങൾ പങ്കു വയ്ക്കുവാൻ ആളില്ലാതെ നെഞ്ച് തകർക്കുന്ന വേദനയോടെ ദിവസങ്ങൾ തള്ളി നീക്കുന്നവർ .
നാം കൃത്യ സമയത്തു ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നെങ്കിൽ പല ആത്മഹത്യകളും ഒഴിവാക്കാമായിരുന്നു .
അവർക്ക് നേരെ നീട്ടുന്ന സഹായഹസ്തം അവരുടെ ഹൃദയത്തിൽ ഒരു കൈത്തിരി പകരാൻ കാരണമാകുമായിരുന്നു .

ആദിമ സഭയെപ്പറ്റി നാം വായിക്കുന്നത് അവർ സകല ജനത്തിന്റെയും പ്രീതി അനുഭവിച്ചു എന്നാണ് . ആളുകൾ
വിശ്വാസ സമൂഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങി . എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?. എല്ലാം എല്ലാവർക്കുമായി വീതിച്ചു നൽകുന്ന സഭ , ഉല്ലസിക്കുന്ന സഭ , ഹൃദയ പരമാർത്ഥത ഉള്ളവർ….

തങ്ങളും അവരെപ്പോലെ ആയിരുന്നെങ്കിൽ എന്നു പൊതു സമൂഹം ആഗ്രഹിച്ചു കാണും .

സമൂഹത്തിന്റെ ആവശ്യങ്ങളോട് നാം പുറം തിരിഞ്ഞു നിൽക്കരുത്. ആരാധിക്കുന്ന അധരങ്ങളും സഹായിക്കുന്ന കരങ്ങളും നമുക്ക് ഉണ്ടാകണം.
Enter to Worship and Depart to Serve എന്ന ആപ്തവാക്യം ഹൃദയത്തിൽ കരുതിക്കൊള്ളുക .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.