ലേഖനം:അമാക്കെ ഖൊമാ കൊരൂൻ | ബിജു.പി.സാമുവൽ,ബംഗാൾ
ബംഗാളിലെ മൂർഷിദാബാദിൽ ആണ് ഞാൻ താമസിക്കുന്നത്. ഒരു സന്ധ്യാ സമയം. അല്പദൂരത്തുള്ള വീട്ടിൽ ഒരു ആൾക്കൂട്ടം. വിവരം അറിയാൻ ഞാനും അവിടെ എത്തി. 35 വയസ് പ്രായം വരുന്ന ഒരു സ്ത്രീ ഭ്രാന്തിയെപ്പോലെ അലറി വിളിക്കുകയാണ്. അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തുവത്രേ. അല്പസമയ ശേഷം അയാളുടെ ചേതനയറ്റ ശരീരം ആ വീട്ടുമുറ്റത്തു എത്തിച്ചു. അവളുടെ നിലവിളി ഉച്ചസ്ഥായിയിലായി. ശവശരീരത്തിന്റെ കാലിൽ കെട്ടിപ്പിടിച്ച് അവൾ അലറി വിളിച്ചു. അമാക്കെ ഖൊമാ കൊരൂൻ, അമാക്കെ ഖൊമാ കൊരൂൻ.

എന്നോട് ക്ഷമിക്കൂ എന്നാണവൾ യാചിക്കുന്നത്.
ഉപകാരപ്പെടാതെ പോയ ക്ഷമ.
ജീവിച്ചിരുന്നപ്പോൾ ചേർത്തു നിർത്തി ആ ക്ഷമ പറഞ്ഞിരുന്നു എങ്കിൽ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ?
നിർജീവമായ ശരീരത്തെ കെട്ടിപ്പിടിച്ച് എത്ര ക്ഷമ യാചിച്ചാലും നഷ്ടമായവർ മടങ്ങി വരില്ലല്ലോ.
Download Our Android App | iOS App
വിളിച്ചിട്ടും എഴുന്നേൽക്കാത്ത അച്ഛന്റെ അടുത്തിരുന്ന് വീണ്ടും ഉണർത്താൻ ശ്രമിക്കുന്ന പറക്ക മുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ. അവർക്കറിയില്ലല്ലോ അവരുടെ അച്ഛൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന്.
ഭാര്യയും ഭർത്താവും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കമാണ് ആ ആത്മഹത്യയിലേക്ക് നയിച്ചത്. എത്ര സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിക്കേണ്ട ഒരു കുടുംബം ആയിരുന്നു അത്. പക്ഷെ ഒരു നിമിഷത്തെ പിടിവാശിയും കോപവും നഷ്ടമാക്കിയത് ഒരു ജീവനാണ്.
മനോഹരമായി ജീവിക്കാൻ ചെറിയ ഒരു ആയുസ്സല്ലേ ദൈവം നമുക്കു നൽകിയിട്ടുള്ളൂ. സ്നേഹത്തോടെ വസിക്കാം. പിഴകൾ വരുത്തുമ്പോൾ നമുക്കും ഹൃദയം തുറന്ന് പറയാം.