ന്യൂസിലാന്റ് പാര്‍ലമെന്റിൽ നിന്നും യേശുവിന്റെ പേര് നീക്കം ചെയ്തു
വെല്ലിംങ്ടണ്‍: ന്യൂസിലാന്റ് പാര്‍ലമെന്റിലെ പ്രാര്‍ത്ഥനയില്‍ നിന്ന് യേശുക്രിസ്തുവിന്റെ പേര് നീക്കം ചെയ്തത് ക്രിസ്തീയ സമൂഹത്തിൽ വൻ പ്രതിക്ഷേധത്തിന് കാരണമായി. ഓരോ സിറ്റിംങ് സെഷനും ആരംഭിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനയില്‍ നിന്നാണ് യേശുവിന്റെ പേര് നീക്കം ചെയ്തിരിക്കുന്നത്. സെക്കുലര്‍ രാജ്യം ആയിത്തീരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പുതിയ പരിഷ്‌ക്കാരം നിലവില്‍ വന്നിരിക്കുന്നത്. റേഡിയോ ന്യൂസിലാന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ന്യൂസിലാന്റിന്റെ നാല്പതാമത്തെ പ്രധാനമന്ത്രിയായി ഒക്ടോബറില്‍ ജസീന്ത ആര്‍ഡേണ്‍ എന്ന മുപ്പത്തിയേഴുകാരി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്ഥാനാരോഹണച്ചടങ്ങ് നടന്നത് മതനിരപേക്ഷമായിട്ടായിരുന്നു. ബൈബിള്‍ കൂടാതെയായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകള്‍ നടന്നത്. എന്നെ സഹായിക്കണമേ ദൈവമേ എന്ന പദവും അവര്‍ പ്രാര്‍ത്ഥനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തീയ രാഷ്ട്രങ്ങളില്‍ ഒന്നാണ് ന്യൂസിലാന്റ്. പാതിയിലേറെ ജനങ്ങളും ഇപ്പോഴും ദൈവവിശ്വാസികളുമാണ്.