ലേഖനം:എല്ലാ മരണങ്ങളും വേദന തന്നെ .. “വിധി കൽപ്പിക്കാൻ നിങ്ങൾ ആര്?” | ബിജു കൊട്ടാരക്കര

എല്ലാ മരണങ്ങളും വേദനാജനകങ്ങൾ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല.  അപരിചിതമായ ദേശത്ത് കൂടി യാത്രചെയ്യുമ്പോൾ  പോലും കടന്നു പോകുന്ന ശവഘോഷയാത്രയിൽ  കാണുന്നത് ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കിൽ  നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും.

ഷെറിൻ എന്ന കൊച്ചു സുന്ദരിയെ മരണത്തിനു നൽകിയ ഒരു വളർത്തച്ഛനേയും, തുടർന്നുള്ള സംഭവ വികാസങ്ങളും നാം ഇപ്പോൾ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സംഭവം ഉണ്ടായ ദിവസം മുതൽ ഉള്ള വിഷയങ്ങളോട് പ്രതികരിക്കാതിരിക്കുവാൻ നിവർത്തിയില്ല. ഈ സംഭവുമായി ബന്ധപ്പെട്ട്   ചില സ്വയം പ്രഖ്യാപിത ന്യൂസ് റിപ്പോർട്ടർമാരോടും, വിധികർത്താക്കളോടും, നാഴികക്ക് നാല്പതുവട്ടം ലൈവ് വീഡിയോ പടച്ചുവിട്ടു പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കുളിർപ്പിക്കയും ചെയ്യുന്ന വ്യക്തിപ്രഭാവങ്ങളോടും   ഒരേ ഒരു ചോദ്യം
“വിധി കൽപ്പിക്കാൻ നിങ്ങൾ ആര്?”
നിങ്ങളുടെ അടിക്കടിയുള്ള സ്റ്റാറ്റസ് അപ്ഡേറ്സ് വായിക്കുകയോ, വിധിനിര്ണയങ്ങൾ ദൈവ വെളിപ്പാടായി എടുക്കുകയോ, ലൈവ് വീഡിയോ കണ്ടു ഒരു തീരുമാനത്തിൽ എത്തിച്ചേരുകയോ അല്ല ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ജോലി. ഈ മുൻവിധിയോടെ ഉള്ള വിധിന്യായങ്ങൾ എന്തിനു വേണ്ടി? ആരെ പ്രീതിപ്പെടുത്താൻ? എന്ത് നന്മക്കു വേണ്ടി?
നിയമത്തെ അതിന്റെ വഴിക്കു വിടൂ അന്വേഷണങ്ങൾ സത്യസന്ധമായി തന്നെ  നടക്കട്ടെ. സത്യം സത്യമായി പുറത്തുവരട്ടെ. ഇത്തരം കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ആവർത്തിക്കപ്പെടാതെ ഇരിക്കട്ടെ. കുറ്റവാളി, അത് ആരായാലും, ശിക്ഷിക്കപ്പെടട്ടെ, നിരപരാധികൾ വിധിക്കപെടാതെ ഇരിക്കട്ടെ. 
അമേരിക്കൻ ജീവിതത്തിരക്കിനിടയിൽ എത്രയോ സംഭവങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകുന്നു. മരണത്തിനു തുല്യമായ ദുഃഖം ഉണ്ടാക്കുന്ന സംഭവങ്ങൾ എല്ലായിടത്തും മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥ. നമ്മുടെ കുട്ടികൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക്‌ കാരണം ഒരു പരിധി വരെ നാം തന്നെ അല്ലെ. അൽപ സമയം  കുഞ്ഞുങ്ങളോടൊപ്പം ചെലവിടാനും അവരെ കേൾക്കുവാനും  അവ രോടു സംസാരിക്കാനും മാതാപിതാക്കളും സമയം കണ്ടെത്തണം. മാത്രമല്ല തെറ്റുകൾ കാണുമ്പോൾ ഉചിത മായ രീതിയില് അവരെ തി രുത്തുകയും ശിക്ഷിക്കുകയും വേണം. സ്നേഹിക്കുന്ന കുഞ്ഞുങ്ങളെ അവർക്ക്  തെറ്റു മനസിലാക്കിക്കൊടുത്തശേഷം ശിക്ഷിക്കുന്നത് ഉചിതമാണ്. ശിക്ഷിക്കുമ്പോള് നമ്മള് ഒരിക്കലും നമ്മുടെ ദേഷ്യം തീർക്കാൻ  വേണ്ടിയല്ല തിരുത്തുന്നതിനാണ് ശിക്ഷിക്കുന്നതെന്ന് കുഞ്ഞുങ്ങൾക്ക്  ബോധ്യ മാകുംവിധം വേണം .
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?
എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാല്പുഞ്ചിരിയില് അര്ദ്ധനിമിഷത്തേക്കെങ്കിലും അവര് മൃദുലരാകാതിരിക്കുമോ..!!  മനുഷ്യവികാരങ്ങളില് ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം  ഉപാധി രഹിതമായ ഒന്നാകുന്നു അത്. കുഞ്ഞുങ്ങളെ കൊന്നു കളയുന്നവര് ലോകത്തിലേക്ക് വെച്ച് ഏറ്റവും നികൃഷ്ടരായ മനോരോഗികൾ, കുഞ്ഞുങ്ങളുടെ ജീവൻ  വെച്ച് വില പേശുന്നവരും  ഞാനില്ലാത്തലോകത്ത് എന്റെ കുരുന്നുകൾ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതില് നിന്നും ഒഴിവാക്കുക.
എത്രയോ രാത്രികളില് കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും ആ അമ്മ. ജനിക്കുമ്പോൾ  എല്ലാമനുഷ്യരും എത്രയോ നല്ലവർ വളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്
ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക് ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക് പതുക്കെ പതുക്കെ വിഷം  നിറക്കുകയാണ്. നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോള് അവനേക്കാൾ  എന്ന് ഒരുവനെ അപ്പുറത്ത് കാട്ടിക്കൊടുക്കുകയാണ്. കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്. ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ  ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ഒരു ചിന്തകൻ പറഞ്ഞതായി ഓർക്കുന്നു. പറഞ്ഞു വന്നത് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ് 
കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതല് വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് . അത് അങ്ങനെയാണ് ഏറ്റുമുട്ടലില് മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങൾ കണ്ടിട്ടുള്ള നമ്മൾ വെടിയേറ്റ് മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവന് ഒരു കുഞ്ഞായതു കൊണ്ടാണ്. കടല്തീരത്തടിഞ്ഞ ആ അഭയാര്ത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട് ലോകം മുഴുവന് വിറങ്ങലിച്ചു നിന്നതും  അടുത്തകാലത്തു  കാണാതായ (പിന്നീട് പുഴയിൽ നിന്ന് മൃതദേഹം ലഭിച്ചു)  കാണാതായ സനഫാത്തിമ എന്ന പെണ്കുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാര്ത്ഥിച്ചതും കുട്ടികള് മരിക്കുന്നത് നമുക്ക് സഹിക്കാനാവില്ല എന്നതിനാലാണ്  മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് യു പിയിൽ ഒരുമിച്ചു മരിച്ചുപോയത്. നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കൽ  കോളേജിന് അതില് വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല
ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തെക്കുറിച്ചും, ഇപ്പോൾ ഉണ്ടായ ഷെറിൻ എന്ന കുഞ്ഞു കുട്ടിയുടെ മരണത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാന് ഞാന് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഞാൻ ഓർക്കുന്നത് ഇങ്ങനെ മരണപ്പെട്ടു പോകുന്ന കുട്ടികളെ കുറിച്ചാണ് .
പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട് അതിയായി ആഗ്രഹിക്കുന്നു. ഈ ഭൂമിയില് ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്.  ചുരുങ്ങിയത് അവരുടെ അമ്മമാർ മരിക്കുന്നത് വരെയെങ്കിലും, നമുക്കിപ്പോൾ ചെയ്യേണ്ടത് ഇത്രമാത്രം.
അകാലത്തിൽ പൊലിഞ്ഞ ആ റോസാപുഷ്പ്പത്തെ ഓർത്തു ഒരിറ്റു കണ്ണീർ പൊഴിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ മാറോടണച്ചു  ചുടുചുംബനങ്ങൾ  നൽകാം. ഇന്നലെകളുടെ കൈപ്പുരസം മാറ്റാൻ ശ്രമിക്കാം. ഇന്നുകൾ പ്രതീക്ഷയുടെ പൊന്പുലരികൾ ആക്കാം . 
മക്കളെ സ്നേഹിക്കുക എന്നാല് മക്ക ളെ ശിക്ഷിക്കാതിരിക്കുക എന്നതല്ല. അവര് ആവശ്യപ്പെ ടുന്നതെന്തും മുന്നും പിന്നും നോക്കാതെ വാങ്ങിക്കൊ ടുക്കലുമല്ല സ്നേഹം. കുഞ്ഞുങ്ങള് ചോദിക്കു ന്നതെന്തും വാങ്ങിക്കൊ ടുക്കലും അവരെ നല്ല സ്കൂളിലയച്ച് പഠിപ്പിക്കലുമാണ് സ്നേഹമെന്നും നമ്മില് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്മാര് എന്നു നമുക്കറി യാം. കുഞ്ഞുങ്ങളെ ഒരുപാടു ശിക്ഷിച്ചാല് അവര് മര്യാദ ക്കാരായി വളരുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല് അമിതശിക്ഷ അവ രെ റിബലുകളാക്കി മാറ്റിയേക്കാമെന്നും ചിന്തിക്കുക. യഥാര്ത്ഥ മനുഷ്യരും മൂല്യ മുള്ളവരുമായി അവരെ വളര്ത്തിയെടുക്കാന് മാതാപിതാക്കൾ നല്കുന്ന വിലയാണ് സ്നേഹം.’ നമുക്ക് സമ്പാദിക്കുന്നതിനായി മക്കളെ മറ്റുള്ളവരെ ഏല്പ്പിച്ചു നാം പോകുമ്പോൾ ഓർക്കേണ്ടത്  നാളെ അവർക്ക് സമ്പാദിക്കേണ്ടി വരുമ്പോൾ അവര് നിരുപാധികം നമ്മളെ മറ്റുള്ളവരെ ഏല്പിച്ച് പോകും എന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading