ലേഖനം: ക്രൂശിലെ യാഗവും ഉയിർപ്പിന്റെ പ്രത്യാശയും | റ്റോജോ തോമസ് ദുബായ്
മനുഷ്യചരിത്രത്തിന്റെ നെടുംതൂണുകളെ ഇളക്കിമറിച്ച ഏറ്റവും വലിയ വിപ്ലവം ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് കാൽവരിയിലെ ക്രൂശിൽ ഒഴുകിയ രക്തത്താലാണ് സംഭവിച്ചത്. പാപത്തിന്റെ കനത്ത ഇരുളിൽ പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യവർഗത്തിന്, സ്രഷ്ടാവായ ദൈവം തന്റെ ഏകജാതനായ പുത്രനിലൂടെ നൽകിയ വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും മഹാസന്ദേശമാണ് ക്രിസ്തുവിന്റെ ക്രൂശുമരണവും പുനരുത്ഥാനവും.
“അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” എന്ന യെശയ്യാ പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു ക്രൂശുമരണം. പെന്തക്കോസ്ത് ഉപദേശത്തിന്റെ അടിസ്ഥാന പ്രമാണം ‘പാപത്തിൽ നിന്നുള്ള വിടുതൽ’ ആണ്. ആദാമിന്റെ ലംഘനത്താൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു വിടവ് രൂപപ്പെട്ടു. ആ വിടവ് നികത്താൻ പുണ്യപ്രവൃത്തികൾക്കോ ലൗകികമായ കർമ്മങ്ങൾക്കോ സാധ്യമല്ലായിരുന്നു. വിശുദ്ധ തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നു: “രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപമോചനം ഇല്ല” (എബ്രായർ 9:22).
തന്റെ പുത്രനെ ലോകത്തിന്റെ പാപങ്ങൾക്കായി ‘പ്രായശ്ചിത്ത യാഗം’ ആക്കാൻ പിതാവായ ദൈവം തീരുമാനിച്ചു. ക്രൂശിൽ യേശു സഹിച്ച ഓരോ വേദനയും നമ്മുടെ അതിക്രമങ്ങൾക്കുള്ള ശിക്ഷയായിരുന്നു. അവൻ മുറിവേറ്റത് നമ്മുടെ രോഗശാന്തിക്കും അവൻ തകർക്കപ്പെട്ടത് നമ്മുടെ സമാധാനത്തിനുമായിരുന്നു. കാൽവരിയിലെ ക്രിസ്തുവിന്റെ ആ മരണത്തിലൂടെ നമ്മുടെ പാപക്കടങ്ങൾ തീർക്കപ്പെടുകയും, ദൈവവുമായി നിരപ്പിലാകാനുള്ള വഴി നമുക്കായി തുറക്കപ്പെടുകയും ചെയ്തു.
യേശുവിന്റെ സംസ്കാരം അവിടുത്തെ മരണത്തിന്റെ യാഥാർത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ആ കല്ലറയ്ക്കോ മരണത്തിന്റെ പാശങ്ങൾക്കോ ജീവന്റെ നാഥനെ തളച്ചിടാൻ കഴിഞ്ഞില്ല. “അവൻ ഇവിടെയില്ല, താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു” എന്ന ദൂതന്റെ വാക്യം പ്രത്യാശയുടെ മഹാപ്രകാശമാണ്. പാപത്തിന്മേലും മരണത്തിന്മേലും സാത്താനിക ശക്തികളിന്മേലും ക്രിസ്തു നേടിയ വിജയമാണ് പുനരുത്ഥാനം. മൂന്നാം ദിവസം അവിടുന്ന് മരണത്തെ ജയിച്ചുയർത്തപ്പോൾ, ഓരോ വിശ്വാസിക്കും മരണാനന്തരമുള്ള നിത്യജീവന്റെ ഉറപ്പാണ് നൽകപ്പെട്ടത്..
മൂന്നാം ദിവസം പുലർച്ചെ, കല്ലറയുടെ വാതിൽക്കൽ ഉരുട്ടിനീക്കപ്പെട്ട കല്ലും ശൂന്യമായ ശവക്കല്ലറയും ലോകത്തിന് നൽകിയ സന്ദേശം ഇതായിരുന്നു: “അവൻ ജീവിക്കുന്നു!” മരണത്തെയും പാതാളത്തെയും ജയിച്ചടക്കി ഉയർത്തെഴുന്നേറ്റ ക്രിസ്തു, തന്നിൽ വിശ്വസിക്കുന്നവർക്കും അതേ വിജയം വാഗ്ദാനം ചെയ്യുന്നു. പുനരുത്ഥാനം ഒരു ഐതിഹ്യമല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ ജീവവായുവാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസവും പ്രസംഗവും വ്യർത്ഥമാകുമായിരുന്നു (1 കൊരിന്ത്യർ 15:14).
പെന്തക്കോസ്ത് അനുഭവത്തിന്റെ സവിശേഷത ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആത്മാവിൽ അനുഭവിക്കുക എന്നതാണ്. പുനരുത്ഥാനത്തിന് ശേഷം യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് പെന്തക്കോസ്ത് നാളിൽ വിശ്വാസികളിൽ ആഗതമായി. മരിച്ചവരെ ഉയിർപ്പിച്ച അതേ ആത്മശക്തി ഇന്ന് വിശ്വാസികളിൽ വസിക്കുന്നു. ഈ ശക്തിയാണ് പാപത്തോട് പോരാടാനും വിശുദ്ധിയോടെ ജീവിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്ക് നൽകുന്നത് കേവലം ഒരു തത്വശാസ്ത്രമല്ല, മറിച്ച് അനുദിന ജീവിതത്തിൽ അനുഭവിക്കാവുന്ന ‘ജീവനുള്ള ബന്ധമാണ്’.
യേശുക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്ക് നൽകുന്ന ഏറ്റവും വലിയ പ്രത്യാശ ‘നിത്യജീവൻ’ ആണ്. ഈ ലോകത്തിലെ ജീവിതം അവസാനമല്ലെന്നും, ക്രിസ്തുവിനോടൊപ്പം തേജസ്സിൽ വസിക്കാൻ ഒരു നിത്യതയുണ്ടെന്നും നാം തിരിച്ചറിയുന്നു. അവൻ ഉയിർത്തെഴുന്നേറ്റതുപോലെ, കർത്താവിൽ നിദ്രകൊള്ളുന്നവരും ഉയിർത്തെഴുന്നേൽക്കും എന്ന വാഗ്ദത്തം മരണഭയത്തെ ഇല്ലാതാക്കുന്നു.
അവൻ പോയതുപോലെ തന്നെ മേഘാരൂഢനായി മടങ്ങിവരും. അന്ന് കർത്താവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുന്നേൽക്കുകയും നാം അവനോടൊപ്പം വാനമേഘത്തിൽ എതിരേൽക്കുകയും ചെയ്യും. ഈ ‘ഭാഗ്യകരമായ പ്രത്യാശ’യാണ് ഓരോ വിശ്വാസിയെയും ലോകത്തിന്റെ മോഹങ്ങളിൽ നിന്ന് വേർപെട്ട് വിശുദ്ധിയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
ക്രൂശ് നമ്മുടെ പാപത്തിന്റെ വിലയാണ് കാണിക്കുന്നതെങ്കിൽ, ശൂന്യമായ കല്ലറ നമ്മുടെ വിജയത്തിന്റെ അടയാളമാണ്. വിശുദ്ധമായ ജീവിതത്തിലൂടെയും ആത്മനിറവിലൂടെയും ക്രിസ്തുവിന്റെ രണ്ടാം വരവിനായി നാം ഒരുങ്ങേണ്ടതുണ്ട്. പാപങ്ങൾക്കുവേണ്ടി മരിക്കുകയും, അടക്കപെടുകയും , മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവാണ് ഏക വഴിയും സത്യവും ജീവനും. ഈ സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട്, ആത്മനിറവിലും വിശുദ്ധിയിലും നമുക്ക് മുൻപോട്ട് പോകാം. കല്ലറ ശൂന്യമാണ്, നമ്മുടെ പ്രത്യാശ സജീവമാണ്.
റ്റോജോ തോമസ് ദുബായ്

- Advertisement -



Comments are closed, but trackbacks and pingbacks are open.