കവിത: കാൽവരി | റോജി തോമസ്സ്, ചെറുപുഴ

കാൽവറിക്കുന്നിൻ മുകളിൽ

കുരിശിന് മുമ്പിൽ

കാലം മുട്ടുകുത്തി നിന്നു;

രക്തരചിതമൊരു നിശ്ശബ്ദഗാനമായ്…

മനുഷ്യഹൃദയങ്ങളുടെ വേദനയിൽ

സ്നേഹത്തിന്റെ അർത്ഥം തെളിയുന്നു.

 

മുൾകിരീടം അവന്റെ നെറ്റിയിൽ

നിഴലായി ചുറ്റി;

ഓരോ മുൾമുനയിലും

ലോകത്തിന്റെ പാപപുകച്ചിൽ…

ഓരോ രക്തതുള്ളിയിലും

വീണ്ടെടുപ്പിന്റെ സ്നേഹസമുദ്രം.

വേദനയെ പുഞ്ചിരിയാക്കി,

പാപഭാരങ്ങൾ ചുമന്നിടുമ്പോൾ

മനുഷ്യനെ ദൈവം ചേർത്തണച്ചു.

 

കൈകൾ നീട്ടി കുരിശിൽ

ആണിയാലടിച്ചപ്പോൾ,

ആകാശം വേദനിച്ചു മങ്ങിയതായി;

ആണിമുനകൾ മാംസത്തിൽ അല്ലഹോ;

മനുജപാപത്തിന്റെ ആഴങ്ങളിൽ തന്നെ

പതിഞ്ഞിറങ്ങി.

 

“പിതാവേ, ഇവരോടു ക്ഷമിക്കേണമേ…”

ആ ശബ്ദമതു മേഘങ്ങളിൽ മറഞ്ഞില്ല;

എല്ലാ കുറ്റങ്ങളെയും കഴുക്കുന്ന മഴയായി

കാലത്തിന്റെ നെഞ്ചിൽ പൊഴിഞ്ഞു;

ശത്രുക്കൾക്കും അനുഗ്രഹമായി.

 

“പിതാവേ, എന്തിന് എന്നെ നീ കൈവെടിഞ്ഞു?”

ആകാശമധ്യേ മുഴങ്ങിയ വാക്കുകൾ!

എങ്കിലും ക്ഷമയുടെ ശബ്ദമായി;

അനുസരണത്താൽ കർമ്മനിരതനായി

കുരിശു പുണർന്നു.

 

ഇരുൾ പടർന്ന നിമിഷം,

പ്രകാശം ഒളിച്ചുകളഞ്ഞില്ല;

മരണം തോറ്റ നിമിഷത്തിൽ

ജീവൻ പുതുതായി ഉദിച്ചു.

മരണത്തിന്റെ കവാടത്തിൽ നിൽക്കുമ്പോൾ

ജീവൻ ഒരു വാതിൽ തുറന്നു.

 

കാൽവറിയുടെ കുരിശ്

വേദനയുടെ ചിഹ്നമല്ല,

അവസാനമെന്നു തോന്നുന്ന

ഓരോ നിമിഷത്തിനുള്ളിലും

ദൈവം എഴുതിയ ‘ആരംഭം’.

കാരണം അവിടെ ചൊരിഞ്ഞത്

അവസാനമറ്റ അനന്തസ്നേഹം.

 

ആ രക്തം അവസാന തുള്ളിയല്ല,

അനന്തതയുടെ ജീവനവിത്ത്;

ഇന്നും മനുഷ്യഹൃദയങ്ങളിൽ മുളച്ച്,

സ്നേഹത്തെ വീണ്ടും ജനിപ്പിക്കുന്ന

രക്ഷയുടെ പൊൻമണി വിത്ത്

വചനമാം സ്വർഗ്ഗീയ വിത്ത്

 

റോജി തോമസ്സ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.