ലേഖനം: ആത്മീയതയിൽ നിന്ന് വീണുപോയവർ | ജിസ ബഹ്റിൻ
തിരുവചനത്തിൽ അനേക വ്യക്തി ജീവിതങ്ങളെ കാണാൻ കഴിയും . അതിൽ ദൈവത്തിനുവേണ്ടി നിലനിന്നവരും ദൈവ വഴി വിട്ട് വീണുപോയവരും ഉൾപ്പെടുന്നു . അങ്ങനെ വീണുപോയവരിൽ ചിലരാണ് ശിംശോൻ, ശലോമോൻ, ശൗൽ, അനന്യാസ് സഫീറ എന്നിവർ … എന്നാൽ യേശുവുമായി കൂടെ നടന്നും യേശുവിനെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചിട്ടും ദൈവവഴി വിട്ടു അകന്നുപോയ യൂദയാണ് ചിന്താവിഷയം. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരുവനായിരുന്ന യൂദാസ്. ശിഷ്യന്മാരുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിലായി രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് യൂദാസ് . യഥാർത്ഥ പേര് ഈസ്കര്യോത് യൂദാ എന്നാണ് . ഇദ്ദേഹത്തിന്റെ അപ്പന്റെ പേര് ശിമോൻ എന്നാണ് . യൂദാ ഈ 12 ശിഷ്യന്മാരിൽ ഒരാൾ ആയിരുന്നു എങ്കിലും യൂദയെക്കുറിച്ചു നല്ലത് ഒന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല . യൂദാ ഈസ്കര്യോത് എന്നത് രണ്ട് വാക്കാണ്. യൂദാ എന്നത് സ്തുതി എന്നർത്ഥം. ഈസ്കര്യോത് എന്നത് യൂദായുടെ സ്ഥലപ്പേരാണ് . യേശു ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ 3 കാര്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു .
1) അവൻ യേശുവിന്റെ കൂടെ ഉണ്ടാകണം
2) യേശുവിനെ കുറിച്ചു പറയണം
3) അത്ഭുതകളാലും അടയാളകളാലും സകലരെയും രക്ഷയിലേക്ക് നടത്തണം .
യൂദയെയും അങ്ങനെയാണ് യേശു തിരഞ്ഞെടുത്തത് . ഈ യൂദാസ് മത്സത്തൊഴിലാളി യോ ചുങ്കക്കാരനോ അല്ല . കൂട്ടത്തിൽ പഠിപ്പുള്ളവൻ ആയിരുന്നു യൂദാസ് . യേശുവിന്റെ ശിഷ്യൻമാരുടെ കൂട്ടത്തിൽ യൂദാസ് ട്രെഷർ ആയിരുന്നു . പണസഞ്ചി അവന്റെ പക്കൽ ആയിരുന്നു . യോഹന്നാൻ 13:29 അനുസരിച്ചു ആവശ്യമുള്ളത് വാങ്ങാനും ദരിദ്രക് വല്ലതും കൊടുക്കാനും യേശു പറഞ്ഞിരുന്നത് യുദായോടായിരുന്നു . ഇങ്ങനെ മൂന്നര വർഷം യേശുവിന്റെ കൂടെ ഉണ്ടായിരുന്നിട്ടും യേശു ചെയ്ത വീര്യ പ്രവർത്തികൾ കണ്ടിട്ടും യൂദാ വീണുപോയവരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവനായി . യൂദായെ മനസ്സിലാക്കാൻ കൂടെയുള്ള ശിഷ്യന്മാർക്കുപോലും സാധിച്ചില്ല . അവൻ വളരെ നിശബ്ദനായിരുന്നു . യേശു 12 ശിഷ്യന്മാരുടെ കാൽ കഴുകുന്ന സമയത്തു യൂദായുടെ കാലും കഴുകി. യൂദാ തന്നെ ഒറ്റികൊടുക്കുമെന്നു യേശുവിന് അറിയാമായിരുന്നു എങ്കിലും വളരെ സൗമ്യതോടെയാണ് അവനോട് ഇടപെട്ടത് . അത് നമുക്കു ബൈബിൾ യിൽ രേഖപ്പെടുത്തിയിരിക്കുന്ന പല സംഭവങ്ങളിൽ നിന്നും വ്യക്തമാണ് . അതിൽ ഒന്നാണ് മറിയ വിലയേറിയ സ്വച്ഛജഡമാസിതൈലം യേശുവിന്റെ കാലിൽ പൂശിയപ്പോൾ യൂദാ അതിനെ ചോദ്യം ചെയ്‌തെങ്കിലും യേശു വളരെ സൗമ്യതയോടെ യുദയോട് പ്രതികരിക്കുന്നത് നമുക്കു യോഹന്നാൻ 12:3-8 വരെയുള്ള വാക്യങ്ങളിൽ നിന്ന് വ്യക്തമാകും . യേശുവിന്റെ പരസ്യ ശുശ്രുഷ കാലയളവിൽ ഒരിക്കൽ പോലും യൂദയാണ് തന്നെ കാണിച്ചുകൊടുക്കുന്നത് എന്ന് യേശു വെളിപ്പെടുത്തിയിരുന്നില്ല . യേശുവിന്റെ ശുശ്രുഷയുടെ അവസാന സമയത് അതായത് അവസാന ആഴ്ചയിലാണ് ആരാണ് എന്നെ ഒറ്റികൊടുക്കുന്നത് എന്ന് യേശു വെളുപ്പെടുത്തിയത് . എന്നാൽ ആ സമയത്തു പോലും യുദായ്ക്ക് മാനസാന്തരം വന്നില്ല. യൂദാസ് യേശുവിൽ നിന്ന് ഒന്നും പഠിച്ചില്ല . അവന്റെ മനസ്സ് മുഴുവൻ പണത്തിൽ ആരുന്നു . യോഹന്നാൻ 17:12 യിൽ യൂദായെ നാശയോഗ്യൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇതേ വാക്കാണ് അന്തിക്രിസ്തുവിനെക്കുറിച്ചു 2 തെസ്സലോനിക്യർ 2:2 യിൽ പറയുന്നത്. ഇതുകൂടാതെ കള്ളൻ, ദ്രോഹി, പിശാച് എന്നിങ്ങനെ പല വാക്കുകളാൽ യൂദായെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു . യേശുവിന്റെ കയ്യിൽനിന്നു അപ്പക്കഷ്ണം വാങ്ങി ഭക്ഷിച്ചതിനുശേഷം ഉടൻതന്നെ അവൻ മഹാപുരോഹിതന്മാരുടെ അടുക്കൽ പോകുകയും യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു വിലപേശി 30 വെള്ളിക്കാശിനു വേണ്ടി അവൻ ആ നീചപ്രവർത്തി ചെയ്തു . ഞാൻ ആരെ ചുംബിക്കുന്നുവോ അവനാണ് യേശു എന്ന് മഹാപുരോഹിതന്മാർ അയച്ച കാവൽക്കാരോട് യൂദാ പറഞ്ഞിരുന്നു . എന്നാൽ തന്നെ യൂദാ ചുംബനത്താൽ ഒറ്റികൊടുക്കുമ്പോഴും അവനെ സ്നേഹിതാ എന്നാണ് അഭിസംബോധന ചെയ്തത് .യേശു അവസാനം വരെ യൂദായെ അൽമാർത്ഥമായി സ്നേഹിച്ചെങ്കിലും അവനു ആർത്തി പണത്തിനോടായിരുന്നു. യേശുവിനെ ക്രൂശിക്കാൻ ഏല്പിച്ചു എന്ന് അറിഞ്ഞപ്പോൾ കുറ്റബോധംകൊണ്ട് താൻ വാങ്ങിയ 30 വെള്ളിക്കാശ് മന്ദിരത്തിൽ വലിച്ചെറിഞ്ഞു അവൻ മത്തായി 27:5 യിൽ പറയുന്നപോലെ കെട്ടിഞാന്നു ചത്തുകളഞ്ഞു .
പത്രോസ് പാപം ചെയ്തു എന്നാൽ താൻ ചെയ്‌ത പ്രവർത്തിയോർത്തു പശ്ചാത്തപിച്ചു മാനസാന്തരപെട്ടു എന്നാൽ യൂദാ താൻ ചെയ്ത തെറ്റ് ഓർത്തു ആൽമഹത്യ ചെയ്തു .
നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വീഴ്ചക്ക് സാദ്ധ്യതയേറെയാണ് ലക്ഷ്യം ക്രിസ്തുവായിരിക്കട്ടെ.. അവനാണ് വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനും. നാം യൂദായെപോലെ വീണുപോകാതെ പത്രോസിനെപോലെ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു പാപ സ്വഭാവംവിട്ട് ദൈവത്തിങ്കലേക്ക് മടങ്ങുന്നവരാകാം.
വീഴാതെ വണ്ണം നിങ്ങളെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ളവന്റെ സന്നിധിയിൽ സമർപ്പിച്ച് വീണുപോകാതെ ലക്ഷ്യത്തിലേക്ക് ഓടാം…

- Advertisement -

Comments are closed.