ലേഖനം: നീതിയുടെ തുലാസ് ഏന്തുന്നവർ | ലിനു പാലമൂട്ടിൽ

നീതി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഉദ്ദേശിക്കുന്നത് എന്ത് എന്ന് നമ്മുക്ക് മനസിലാകും. എന്നാൽ അതിന്റെ അർത്ഥം പറയുവാൻ പലപ്പോഴും നമ്മുക്ക് പ്രയാസമായിവരുന്നുണ്ട്. അതിനു പ്രധാന കാരണം ‘നീതി’ സാഹചര്യങ്ങൾക്കു അനുസരിച്ചു മാറുന്നു എന്നതാണ്. കാലങ്ങൾ മാറുന്നതനുസരിച്ചു നീതിയുടെ അളവുകോൽ മാറ്റപ്പെടുന്നു എന്ന് ചിന്തിച്ചാൽ നമ്മുക്ക് മനസിലാകും. ഉദാഹരണമായി, വിവാഹം എല്ലാ സമൂഹത്തിലും സന്തോഷവും ആനന്ദവും പകരുന്നതാണ്. വിവാഹ മോചനമാകട്ടെ ദുഃഖം ഉളവാക്കുന്നതും. പത്തു പതിനഞ്ചു വര്ഷങ്ങൾക്കു മുൻപ് വിവാഹമോചനം എന്നത് നീതികരിക്കാൻ കഴിയാത്തത് ആയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനം എന്നത് നീതി നടപ്പിലാക്കുന്നതിൽ എത്തി. അതുപോലെ വധശിക്ഷ ഒരിക്കൽ നീതി ആയിരുന്നു എന്നാൽ പരിഷകൃത സമൂഹത്തിനു അതിപ്പോൾ നീതി അല്ലാത്തതായി. അപ്പോൾ നാം ചുറ്റുപാടും കാണുന്ന നീതി എന്നത് മാറ്റത്തിനു വിധേയമാണ്.

നീതി എന്ന വാക്ക് ഒരു ജൂഡിഷ്യൽ പദം ആണ്. കോടതിയെക്കുറിച്ചു നാം മനസിലാക്കുമ്പോൾ കണ്ണു കെട്ടി ഒരു തുലാസുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ രൂപം മനസിലേക്ക് എത്തും. റോമൻ മിത്തോളജിയിലുള്ള ദേവത ആയ ല്യുസറ്റീഷ്യയുടെ രൂപം ആണത് പക്ഷഭേദം ഇല്ലാതെ നീതി നടപ്പിലാക്കുക എന്നതാണ് ആ ഐക്കൺ കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ സമകാലിക സംഭവങ്ങൾ നോക്കുമ്പോൾ നീതി എവിടെ എത്തി നില്കുന്നു? വിശുദ്ധ വേദപുസ്തകത്തിൽ നീതി എന്ന വാക്കുകൊണ്ടുള്ള സുചനയ്ക്ക് കാലത്തിനോ സാഹചര്യത്തിനോ അനുസരിച്ചു പരിണാമം വരുന്നില്ല എന്നതാണ് സത്യം. ലോകത്തിന്റെ നീതിയെ കവിയുന്ന ദൈവിക നീതിയുടെ പൂർണതയാണ് ദൈവവചനത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കുന്നത്.

നമ്മുടെ കർത്താവിന്റെ ഗിരി പ്രഭാഷണത്തിന്റെ തുടക്കത്തിൽ ഈ ലോകത്തിനു പരിചയപ്പെടുത്തുന്ന ഭാഗ്യവാന്മാരിൽ നീതി നിമിത്തം ഭാഗ്യവാന്മാരായ രണ്ടുപേരെ നമ്മുക്ക് കാണുവാൻ കഴിയുന്നുണ്ട്. ഒന്ന്, “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അവർക്കു തൃപ്തി വരും” (മത്തായി 5:6). രണ്ട്, “നീതി
നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗ രാജ്യം അവർക്കുള്ളത് ” (മത്തായി 5:10).

കർത്താവിന്റെ ഈ മൊഴികളിൽ പറഞ്ഞിരിക്കുന്ന നീതി എന്നത് ഈ ലോകം വെളിപ്പെടുത്തുന്ന മാറ്റങ്ങൾക്കു വിധേയം ആകുന്ന നീതി അല്ല എന്ന് വ്യക്തം ആണ്. വളെരെ ഗുണകരമായി നിലനിൽക്കേണ്ട പ്രതിഫലനം സൃഷ്ടിക്കുവാൻ കഴിയുന്ന ദൈവീക നീതിയുടെ വർണനയാണ് അവിടെ കാണുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ദൈവീക ഹൃദയത്തിലെ തുലാസ്സിൽ തൂക്കി നോക്കി അവിടെ നിന്നും പുറപ്പെടുന്ന നീതിയുടെ വിശദീകരണം കേവലം മനുഷ്യന്റെ ഹൃദയത്തിൽ ഉൾകൊള്ളുവൻ സാധിക്കുകയില്ല എന്നതാണ് യാഥാർഥ്യം. മെലിത്ത ദ്വിപിൽ പൗലൊസിന്റെ മരണം പ്രതിഷിച്ച ബർബരന്മാരുടെ നീതിയായിരുന്നില്ല ദൈവത്തിന്റെ നീതി. മനുഷ്യരൂപത്തിൽ ഇറങ്ങി വന്ന ദൈവമായവന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത് നമ്മുക്ക് ഗ്രഹിക്കാവുന്ന തരത്തിൽ ആണ്. കർത്താവിന്റെ വാക്കിൽ നിന്നും വ്യക്തമാക്കുന്നത് ദൈവീക നീതി പൂർണ തൃപ്തി വരുത്തുന്നതും നമ്മുടെ വിശപ്പിനെ നീക്കുന്നതും ആണ്. അതെ നീതിക്കുവേണ്ടിയുള്ള നമ്മുടെ വിശപ്പിനെ മാറ്റി പൂർണ്ണ തൃപ്തിയിലേക്ക് നയിക്കുന്നതാണ് ദൈവീക നീതി.

ഈ ലോകത്തിൽ ദൈവീക നീതിക്കുവേണ്ടി നിലകൊള്ളുന്നവന് ഉപദ്രവങ്ങൾ ഏൽക്കാം എങ്കിലും ദൈവം നൽകുന്ന തൃപ്തി അനുഭവത്തിലെത്തുന്ന സാമാന്യ മനുഷ്യർക്കു ദഹിക്കുവാൻ കഴിയാത്തതാണ് ദൈവീകനീതിയുടെ വ്യാപ്തി. അവനു അത് അനീതിയായി തോന്നിയേക്കാം എന്നാൽ ഈ ദൈവീകനീതിയിലുടെയുള്ള തൃപ്തി ഈ ലോകത്തിൽ വച്ചല്ല എന്ന് കർത്താവിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. സ്വർഗ്ഗരാജ്യം നേടുവാൻ പ്രാപ്തമാക്കുന്നതാണ് ദൈവീക നീതി. നീതിക്കായി വിശപ്പുള്ളവനെ സ്വരഗ്ഗരാജ്യത്തിൽ എത്തിച്ചു തൃപ്തി വരുത്തും എന്നുള്ളതാണ് ദൈവത്തിന്റെ വാഗ്ദത്തം.
“ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്ത നീതിയല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്ക് നൽകുന്ന നീതി തന്നെ ലഭിച്ചു ” (ഫിലി പ്പിയർ 3: 9). അപ്പോസ്തലനയാ പൗലോസ് ഇവിടെ വ്യക്തമാക്കുന്നത് നമ്മുടെ ഹൃദയത്തിൽ തോന്നുന്ന നീതിയല്ല ദൈവീകനീതി എന്നുള്ളതാണ്. നമ്മുടെ ഹ്യദയം വിധിക്കുന്നത് പുറമെ ഉള്ളതിനെ കണ്ടുകൊണ്ടാണ്.

നമ്മൾ പലപ്പോഴും അങ്ങനെ ചെയ്യാറുമുണ്ട് നമ്മൾ കേൾക്കുന്നതും കാണുന്നതും മറ്റുള്ളവരിൽനിന്ന് അറിയുന്നതുംവച്ചു പലരെയും പലതിനെയും നമ്മൾ വിധിക്കാറുണ്ട്. അത്തരം വിധികൾ നമ്മള്ളിൽനിന്നും പുറപ്പെടുന്നുണ്ടെങ്കിൽ അത് ദൈവീകം അല്ല. സ്വന്ത നീതിയിൽനിന്നും വ്യത്യസ്തമായി ക്രിസ്തുവിൽ നിലനിൽക്കുന്ന വിശ്വാസിയിൽ ആത്മാവ് വെളിപ്പെടുത്തുന്ന ഒരു നീതി ഉണ്ട് അതാണ് യഥാർത്ഥ നീതി. അത് ദൈവീകസ്വഭാവമായ സ്‌നേഹത്തിൽകൂടെ വെളിപ്പെടുന്നതാകും ആ നീതിയുടെ ഫലം മുറിവായിരിക്കുകയില്ല കുറ്റപ്പെടുത്തലും ആയിരിക്കയില്ല മുറിവ് കേട്ടുന്നതും തൃപ്തിയുള്ളതും ആയിരിക്കും.

അത്തരം നീതി നമ്മിൽ നിന്നും വെളിപ്പെടണം എങ്കിൽ ക്രിസ്തുവിലുള്ള വിശ്വാസം നിറയുന്ന ഒരു ഹൃദയം രൂപപ്പട്ടു വരേണ്ടതുണ്ട് ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ദൈവീക നീതി വെളിപ്പെടുത്തുന്ന ഹൃദയം നമ്മിൽ രൂപപ്പെടട്ടെ കണ്ണും കെട്ടി തുലാസുമായി നിൽക്കുന്ന നീതി ദേവതയുടെ രൂപത്തിനു പകരം സർവ്വത്തെയും വിവേചിക്കുന്ന തീജ്വാലക്കൊത്ത കണ്ണുള്ള നീതിയുടെ തുലാസുമായി നിൽക്കുന്ന നമ്മുടെ ദൈവമായ കർത്താവു നമ്മുടെ ഹൃദയത്തിൽ വസിക്കെട്ട. നീതിക്കായി വിശക്കുന്ന ഭാഗ്യവാന്മാരായി നമ്മുക്ക് മറാം.

– ലിനു പാലമൂട്ടിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.