രാജ്യത്തെ നടുക്കി വീണ്ടും നരബലി
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കി വീണ്ടും നരബലി. കൊല്‍ക്കത്തയിലെ ടില്‍ജാല ജില്ലയിൽ ഏഴ് വയസുകാരിയോടാണ് കൊടുംക്രൂരത. അയല്‍വാസിയായ അലോക് കുമാര്‍ എന്നയാളാണ് പെൺകുട്ടിയെ നരബലി നടത്തിയത്. താന്ത്രികന്റെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ ബലി നൽകിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തന്‍റെ ഗര്‍ഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാൻ വേണ്ടിയാണ് താന്ത്രികനെ സമീപിച്ചതെന്നും, തുടർന്നാണ് നരബലി നടത്താൻ നിർദേശം ലഭിച്ചതെന്നും അലോക് കുമാര്‍ മൊഴിയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അലോക് കുമാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. അതേ കെട്ടിടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അലോക് കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ ഭാര്യക്ക് മൂന്ന് വട്ടം ഗര്‍ഭഛിദ്രം സംഭവിച്ചതോടെ യുവാവ് കടുത്ത വിഷാദത്തിലായിരുന്നു.
നരബലി നടത്താൻ നിര്‍ദേശിച്ച താന്ത്രികന്‍ ബിഹാറില്‍ നിന്നുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് സംഘം ഉടൻ ബീഹാറിലേക്ക് പോകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍. സംഭവത്തില്‍ വൻ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രകോപിതരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി.


- Advertisement -


Comments are closed.