ലേഖനം: ആരാലും അറിയപ്പെടാതെ അക്കരെനാട്ടിൽ ചേർക്കപ്പെടുന്ന വിശുദ്ധന്മാർ | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

കുമ്പനാട് നിന്നും കല്ലുമാലിപ്പടി വഴി നെല്ലിമലയ്ക്ക് പോകുമ്പോൾ ഒരു കനാലുണ്ട്. ആ കനാൽ കരയ്ക്ക്, ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ സി. പി ജോസഫ് അനേക വർഷങ്ങൾ മുടങ്ങാതെ ഒരു കൺവെൻഷൻ നടത്തുമായിരുന്നു. കഷ്ടതയിൽ കൂടി അനേകരെ ക്രൂശിന്റെ സാക്ഷികളാക്കിയ മഹനീയ ശുശ്രൂഷക്ക് പാസ്റ്റർ സി. പി ജോസഫ് മുഖാന്തിരമായി മാറി. ആ കൺവൻഷൻ നാളുകളിൽ ഒരുപറ്റം ആളുകൾ ശുശ്രൂഷക്കായി ഉപവാസത്തോടെ തന്റെ വീട്ടിൽ ഇടുവിൽ നിൽക്കുന്നത് ഇന്നെന്നപോലെ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ഒരിക്കൽ കൺവൻഷനൊപ്പം മഴയും തുടങ്ങി. സ്റ്റേജിൽ ഉള്ള ശുശ്രൂഷകരും പന്തലിൽ ഉള്ളവരും കൈകോർത്തു പ്രാർത്ഥനയും ആരാധനയും ആരംഭിച്ചു. പന്തലിന്റെ പിൻഭാഗം വരെ മാത്രം മഴ, അതോടൊപ്പം മഴ ഇല്ലാത്ത പന്തലിൽ അനുഗ്രഹീത കൺവെൻഷൻ നടന്നതിനു അന്ന് കുഞ്ഞായിരുന്ന ഞാനും സാക്ഷി. എന്റെ വിശ്വാസം ഉറപ്പിച്ച സംഭവമായിരുന്നു അത്.
പാസ്റ്റർമാരായ വെണ്മണി സഖറിയ, ലാസർ വി മാത്യു, മാത്യു ലാസർ, ബി മോനച്ചൻ, രാജു മേത്ര, അനീഷ് കാവാലം, മാങ്ങാനം ജോസഫ്, വാര്യാപുരം യോനാച്ചായൻ തുടങ്ങി അനേക ദൈവദാസന്മാർ സുവിശേഷ പ്രാഘോഷണം നടത്തിയ ഈ കൺവൻഷൻ നഷ്ടം ആയിപ്പോയിട്ടില്ല എന്ന് കാലം വിളിച്ചു പറയുന്നു. കഷ്ടതയുടെ നടുവിലും ഉപദ്രവങ്ങൾ സഹിച്ചും നടത്തിയ ഈ സുവിശേഷയോഗങ്ങൾ അനേകർ ക്രൂശിന്റെ സാക്ഷികൾ ആകുവാൻ കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും വാഞ്ചകളും ഒക്കെ സ്വർഗ്ഗം എന്ന ‘ഫിനിഷിങ് പോയിന്റ്’ ആയിരുന്നു. തന്റെ ഭവനത്തിൽ എല്ലാ ചൊവ്വഴ്ചകളിലും ദേശത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള അനേകർ വന്നു ആരാധിച്ചു സൗഖ്യമാകുന്നതും, ഭൂതങ്ങൾ പുറത്താകുന്നതും ഞാൻ ഉൾപ്പടെ സാക്ഷികൾ അനേകർ ആണ്.

അതിരാവിലെ നാലു മണിയാകുമ്പോൾ ഒരു കോളാമ്പി എടുത്ത് തന്റെ മക്കളോടൊപ്പം (ജോസ്, സണ്ണി) സുവിശേഷ തല്പരരായ മറ്റു ചിലരോടൊപ്പം പുല്ലാട്, മുട്ടുമൺ, കുമ്പനാട്, വട്ടക്കോട്ട, മുണ്ടമല, തേവറുകാട്, ഇരവിപേരൂർ, നെല്ലാട്, നെല്ലിമല, ഓതറ ഭാഗങ്ങളിൽ ബൈബിൾ വാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടക്കുമായിരുന്നു. തന്റെ ആത്മീയ തീഷ്ണത വിളിച്ചറിയിക്കുന്ന അനേകം സംഭവങ്ങൾ വിശദീകരിക്കുവാൻ ഉണ്ട്.

ഇങ്ങനെ അനേക ദൈവദാസന്മാർ ലോകപരമായി അറിയപ്പെടാതെ അക്കരെ നാട്ടിൽ പ്രവേശിച്ചിട്ടിട്ടുണ്ട്.
ദാനീയേൽ 12:3 പറയുന്നത് പോലെ “എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.”

നീതിസൂര്യനായ കർത്താവ്‌ വെളിപ്പെടുമ്പോൾ തേജസ്സോടെ കിരീടങ്ങളേന്തി പ്രിയ സി. പി ജോസഫ് പാസ്റ്ററിനേയും കാണാം.

സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.