കാലികം: വിലയിരുത്തപ്പെടേണ്ട വിമർശനങ്ങൾ | പാ. പവീൻ ജോർജ്ജ് അഞ്ചൽ

സാമൂഹിക ജീവിതത്തിൽ ഏവരും അഭിമുകീകരികേണ്ട പ്രതിഭാസമാണ് വിമർശനങ്ങൾ. ഏതെങ്കിലും പ്രത്യേകതകളോ, സവിശേഷതകളോ പുലർത്തുന്ന വ്യക്തിയെങ്കിൽ വിമർശനങ്ങൾ അധികമായി ക്ഷണിച്ചുവരുത്തും. ഏതിനോടും എല്ലാറ്റിനോടും അനുരൂപപ്പെട്ടും പൊരുത്തപ്പെട്ടും പോകുന്നവർക്കു വിമർശനങ്ങൾ കുറവായിരിക്കും. വിമർശനങ്ങളെ ഭയന്ന് നന്മയോടും തിന്മയോടും ഒരുപോലെ അനുരൂപപ്പെടുവാൻ ചിലർ വെമ്പൽ കൊള്ളുന്നു. വിമർശനങ്ങൾ നേരിടുവാൻ നമ്മിൽ പലർക്കും പ്രയാസമുണ്ട്. നം അസഹിഷ്ണുക്കളും പ്രതിലോമകാരികളുമായി മാറുന്നു. വിമർശനങ്ങൾക്ക് മുൻപിൽ എന്തെല്ലാം പ്രതികരണങ്ങൾ ആണ് ഉണ്ടാകുന്നതു എന്നു നോക്കാം.

വിമർശനങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി ദൗത്യനിർവഹണത്തിൽ നിന്നു വിട്ടുമാറുന്നവരുണ്ട്. സുചിന്തമായ ആസൂത്രണത്തോടും കൃത്യമായ ലക്ഷ്യബോധത്തോടും തികഞ്ഞ ആത്മവിശ്വാസത്തോടും പ്രവർത്തനം ആരംഭിക്കുന്നു. അപ്പോഴതാ വിമർശനവുമായി ആരോ കടന്നു വരുന്നു. ഈ സംരംഭം ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. അഥവാ വിജയം വരിച്ചാൽ തന്നെ അതു നിഷ്പ്രയോജനം ആയിരിക്കും. ഇത്രയും കേട്ടുകഴിയുമ്പോഴേക്കും കഥാപുരുഷന്റെ ഉത്സാഹം അണഞ്ഞു പോകും. പദ്ധതി അപ്പാടെ ഉപേക്ഷിച്ചെന്നു വരും. വേറെ ചിലർ കേൾക്കുന്ന എല്ലാ വിമർശനങ്ങൾക്കും ചെവി കൊടുക്കും അവർ പറയുന്നതൊക്കെ ശരിയാണെന്ന് വിധിയെഴുതും.എല്ലാവരുടെയും പ്രീതി ആണ് ലക്ഷ്യം. അവസാനം ആരുടെയും പ്രീതി ലഭിക്കാതെയും ലക്ഷ്യം കൈവരിക്കാതെയും പരാജയമടയും. മേൽപ്പറഞ്ഞതിന് ഘടകവിരുദ്ധമായ നിലപാട് എടുക്കുന്നവരുമുണ്ട്. അവർ ആരുടെയും അഭിപ്രായമോ വിമർശനമോ ശ്രദ്ധിക്കാറില്ല.എല്ലാം വിമർശനത്തെയും പുച്ഛിച്ചു പുറംതള്ളും. കാരണം അവയെല്ലാം തനിക്കെതിരായ നീകങ്ങളുടെ ഭാഗമാണെന്ന് കരുതും.വിമർശനങ്ങളിൽ ഏതെങ്കിലും യഥാർഥ്യമുണ്ടോ എന്നു പരിചിന്തനം ചെയ്യാൻ അവർ ഒരുക്കമല്ല.

മേൽപ്പറഞ്ഞ മൂന്നു പ്രതികരണങ്ങളും ആശാസ്യമല്ല. ക്രിയാത്മകമായി വിമർശനങ്ങളോട് പ്രതികരിക്കാൻ കഴിയണം.ചില വിമർശനങ്ങൾ നം അവഗണിക്കുക ആണ് കരണീയം. വിദ്വേഷത്തിൽ നിന്നും വൈരാഗ്യത്തിൽ നിന്നുമായിരിക്കും ചിലർ വിമർശനം ഉയർത്തുന്നത്.എന്നാൽ ചിലർ വിവരക്കേടിൽ നിന്നും വിമർശനം ഉന്നയിക്കാം. അതും അവഗണിക്കുക. ചില വിമർശനങ്ങൾ നാം പ്രയോജനപ്പെടുത്തണം. യഥാർഥ്യബോധത്തോടും സത്യസന്ധതയോടും നടത്തുന്ന നടത്തുന്ന വിമർശനങ്ങൾ നമുക്ക് സഹായകമായിരിക്കും. ഒരു പ്രസംഗകനെ ശ്രോതാക്കളിൽ ഒരാൾ വിമർശിച്ചത് കൃത്യമായി ഇത്ര പ്രാവശ്യം താടി തടവി എന്നും ഒരു പ്രത്യേക വാക്ക് ആർത്തിച്ചു ഇത്ര പ്രാവശ്യം ഉപയോഗിച്ച് എന്നുമാണ്. വിമര്ശകനോട് ആദ്യം അമർഷവും ഈർഷ്യയും തോന്നി എങ്കിലും അതു സ്വയം തിരുത്തലിനു പ്രയോചനപ്പെട്ടു എന്നു സാക്ഷ്യപ്പെടുത്തുന്നു. ചില വിമർശനങ്ങൾ നാം പ്രതീക്ഷിക്കാത്ത പ്രചാരണവും പ്രസിദ്ധിയും നമുക്ക് നേടിത്തന്നു എന്നു വരാം. വിമർശകർ പ്രതീക്ഷിച്ചതിനു നേരെ വിപരീതമായ ഫലം തന്മൂലം ഉണ്ടാകും.

ചില വിമർശനങ്ങളെ നാം ശക്തമായി എതിരിടുകയും അവ ശരിയല്ലന്ന് തെളിയിക്കുകയും വേണം. കുറെ നൂറ്റാണ്ടുകൾക്കു മുൻപ് ഒരാൾ അഭിപ്രായപ്പെട്ടു ഭൂമി ഉരുണ്ടതാണെന്നു. അന്ന് അതു കേട്ടവർ അയാളെ വിഡ്ഢിയെന്നും ഭ്രാന്തനെന്നും മറ്റും വിലയിരുത്തി. എന്നാൽ ആ മനുഷ്യൻ അതു കേട്ടു അരിശപ്പെടുകയോ നിരാശപ്പൊടുകയോ ചെയ്യാതെ തന്റെ നിഗമനം സത്യമാണെന്നു തെളിയിക്കുക ചെയ്തത്. റൈറ്റ് സഹോദരന്മാർ വിമാനം നിർമ്മിക്കുവാൻ സാഹസപ്പെട്ടപ്പോൾ ഒരു വിമർശകൻ അഭിപ്രായപ്പെട്ടു : അങ്ങനെ ഒരു സംരഭം ഒരിക്കലും വിജയിക്കുകയില്ല എന്നു. അഥവാ ആരെങ്കിലും അതിൽ വിജയിച്ചാലും അതു റൈറ്റ് സഹോദർമാർ ആയിരിക്കുക ഇല്ല എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. എന്തായിരുന്നു ധൈര്യശാലികളും കർമോൽസുകാരുമായ ആ സഹാദരന്മാരുടെ പ്രതികരണം? അവസാനം വിമർശകനെ വിഡ്ഢി ആക്കി കൊണ്ട് അവരുടെ സ്വപ്നം അവർ യഥാർഥ്യമാക്കി. ക്രിസ്തു ദേവനെ മതദൂഷകനായി വിമർശകർ ചിത്രീകരിച്ചു. യേശു മരണത്തെ ജയിച്ചു പുനരുത്ഥാനം വഴി തന്റെ സ്ഥാനം തെളിയിക്കുകയും ദൗത്യം പൂർത്തീകരിക്കുകയും ചെയ്തു.

വിമർശനത്തോടുള്ള പ്രതികരണത്തെകുറിച്ചാണ് നാം മുകളിൽ പരാമർശിച്ചത്. എന്നാൽ നാം തന്നെ വിമർശക വേഷം പലപ്പോഴും കെട്ടാറില്ലേ എന്നു ചിന്തിക്കുക. നമ്മിൽ പലരും സ്ഥാനത്തും അസ്ഥാനത്തും വേണ്ടിയതിനും വേണ്ടാത്തതിനും എല്ലാം അഭിപ്രായം പറയുകയും വിമർശനശരം തൊടുത്തുവിടുകയും ചെയ്യുന്നവരാണ്. എന്നാൽ ഓർക്കുക നമ്മുടെ വിമർശനം സത്യസന്ധവും വസ്തുനിഷ്ടവും ആയിരിക്കണം. മാത്രമല്ല, സദുദ്ധ്യേശ്യത്തോടും ആയിരിക്കേണം. എല്ലാറ്റിനും ഉപരി നാം തെറ്റിപോകാവുന്നതാണ് എന്ന ബോധത്തോടും വിനയത്തോടും കരുതലോടും അതു ചെയ്യേണ്ടതാണ്.

പാ. പവീൻ ജോർജ്ജ് അഞ്ചൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.