ഓര്‍മ്മക്കുറിപ്പ്: ഓലപ്പന്തലിനു കീഴിലെ പ്രത്യാശാഗാനം | സജോ കൊച്ചുപറമ്പില്‍

വീട്ടില്‍നിന്നും റോഡിലേക്ക് ഇറങ്ങി തുടങ്ങുമ്പോളെ അക്കരെ മലയില്‍നിന്നും കരിയംപ്ലാവ് കണ്‍വന്‍ഷന്റെ പാട്ടുകള്‍ അന്തരീക്ഷത്തെ ആകെ പ്രാര്‍ത്ഥനാ മുഖരിതമാക്കി മാറ്റിയിട്ടുണ്ടാവും,
ഇത്തിരി പോന്ന ബാറ്ററിവിളക്കിന്റെ മിന്നുന്ന വെളിച്ചത്തില്‍ പറ്റാവുന്ന വേഗതയില്‍ കണ്‍വന്‍ഷന്‍ നഗറിലെത്തുവാന്‍ ഞാന്‍ നടത്തം കൂട്ടും ,
കരിയംപ്ലാവ് ജംഗ്ഷനോട് അടുക്കുമ്പോള്‍ ഉള്ളിലും പരിസരത്തും പതിവില്ലാത്ത തെളിച്ചമാവും ഉണ്ടാവുക ,
ചെറിയ ചായക്കടകള്‍ മുതല്‍ വലിയ കളിപ്പാട്ടകടകള്‍ വരെ നിറഞ്ഞ് ആകെ ആഘോഷതിമിര്‍പ്പിലാവും ജംഗ്ഷന്‍ അപ്പോള്‍, ഇരു വശവും നിരത്തി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളുടെ നിരകണ്ട് അല്പം മഞ്ഞളിച്ച കണ്ണുമായാവും ഞാന്‍ ഒാലമേഞ്ഞ വിശാലമായ കണ്‍വന്‍ഷന്‍ നഗറിലേക്ക് എത്തുക,
അവിടെ കടക്കുമ്പോള്‍ തന്നെ എന്നെ അടിമുടി ആത്മീകനാക്കുന്ന അസാധാരണ അനുഭവമാണ് സംഭവിക്കുക.
വിശാലമായ പന്തലില്‍ നിറഞ്ഞുകവിയുന്ന ജനക്കൂട്ടം, വേദിയില്‍ വെള്ളയിട്ട ഉപദേശിമാര്‍       കൈ കൊട്ടി പാടുന്നു ,
ടംബാറും തബലയും അരങ്ങുതകര്‍ക്കുന്ന കാലം വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപ്പെടുന്ന ഞാന്‍ കണ്ടും കേടും മനസ്സിലാക്കിയ ഒരു നാടിന്റെ ആഘോഷം ,
ജീപ്പിലും ടെമ്പോയിലും ആയി ടംബേറു കൊട്ടിപ്പാടി ജനം കരിയംപ്ലാവിലേക്ക് ഒഴുകി എത്തുന്നതു കാണാന്‍ തന്നെ ഒരു ചന്തം ആയിരുന്നു,
അന്ന് ആ ഒാലപന്തലിനു കീഴെ നിന്നു ഞാന്‍ കേട്ട പാട്ടുകളില്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ഉപദേശിമാര്‍ കൈകോട്ടി ആരാധിച്ചതു കണ്ട് കണ്ണും മനസ്സും നിറഞ്ഞോരു ഗാനം ഉണ്ട്

” എന്‍ പ്രീയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ് തേജസ്സില്‍ വെളിപ്പെടുമേ ”

ഒരു ജനതയുടെ ആകെ പ്രത്യാശ ആ ഗാനത്തില്‍ നിറഞ്ഞു നില്ക്കുന്നു ,
അവരില്‍ പലരും ഇന്നു മണ്ണോടു ചേര്‍ന്നു എങ്കിലും വരും തലമുറകള്‍ ഇന്നും ആവേശത്തോടെ ഏറ്റുപാടുന്നു,
അവരില്‍ ഒരുവനായ് ഈ എളിയവനും.

” താമസ്സമെന്നിയെ മേഘത്തില്‍ വരും താന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും
നിശ്ചയമായ് ”

സജോ കൊച്ചുപറമ്പില്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.