ലേഖനം: ദൈവത്തിൽ ആശ്രയിക്കുന്നവരുടെ യോഗ്യതകൾ | അക്സ ബിബിൻ

ലോകത്തിൽ പലരിലും മനുഷ്യർ ആശ്രയിക്കുന്നു. ആരെ ആശ്രയിക്കണം എന്ന യാഥാർത്ഥ്യബോധം മനുഷ്യനിൽ ഇല്ലാതെ പോകുന്നു. അതുകൊണ്ടു തന്നെ മിഥ്യയായതിൻ്റെ പിന്നാലെ ജനം ഓടുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ആശ്രയങ്ങൾ മാറിമാറി പോകുന്നു.
എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തിയുടെ പ്രത്യേകതകൾ

1. ഏതു പ്രതികൂലത്തിലും ദൈവസന്നിധിയിൽ പ്രാർത്ഥിക്കും

                ആസാ ഒരു രാജാവായിരുന്നു എങ്കിലും ഒരു വലിയ പ്രശ്നം തൻ്റെ മുമ്പിൽ കടന്നു വരുമ്പോൾ സൈന്യബലത്തിൽ ആശ്രയിക്കാതെ, ദൈവമായ യഹോവയിൽ പൂർണ്ണമായി ആശ്രയിച്ചു പ്രാർത്ഥിക്കുവാൻ തയ്യാറായി (11 ദിന 14:11). ആയതിനാൽ ശത്രുസൈന്യം തോറ്റോടിപ്പോയി.യോസേഫിൻ്റെ ജീവിതത്തിൽ വാഗ്ദത്ത നിവൃത്തി പ്രാപിപ്പാൻ കഴിയാതെ വണ്ണo പ്രതിസന്ധികളിലൂടെ കടക്കേണ്ടി വന്നിട്ടും വിശുദ്ധി കാത്തു സൂക്ഷിച്ചും, വിശ്വസ്തനായിരുന്നതുകൊണ്ടും, പ്രതികൂലത്തിൽ അധൈര്യപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചതുകൊണ്ട് ഉന്നത പദവി നല്കി ദൈവം മാനിച്ചു (ഉല്പ41:41-43).

2. പൂർണ്ണമനസ്സോടെ ദൈവത്തിൽ ആശ്രയിച്ചാൽ ലജ്ജിച്ചു പോകയില്ല

               രൂത്ത് ഒരു മോവാബ്യ സ്ത്രീ ആയിരുന്നിട്ടും യിസ്രായേലിൻ്റെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചു; അതിനാൽ മറ്റുള്ളവർ ഭാഗ്യവതി എന്നു പറയുന്നതിനുള്ള വ്യത്യാസം തൻ്റെ ജീവിതത്തിൽ ഉണ്ടായി (രൂത്ത് 2:12).രൂത്ത് 4: 14-ൽ രൂത്തിലുണ്ടായ അനുഗ്രഹം കണ്ടിട്ട് ദേശത്തുള്ളവർ ദൈവത്തെ വാഴ്ത്തുവാൻ മുഖാന്തരമായി. നാം മുഖാന്തരം നമ്മുടെ ദേശം ദൈവത്തെ ഉയർത്തുന്നവരായി തീരണം. വാസ്തവമായി ദൈവത്തിൽ ആശ്രയിച്ചാൽ ലജ്ജിച്ചു പോകയില്ല (സങ്കീ25: 2).

3. വിശ്വസ്തനായി ദൈവത്തിൽ ആശ്രയിച്ചാൽ പലർക്കും നീ അത്ഭുതമായിരിക്കും

                ശദ്രക്, മേശക് അബേദ്നെഗോ എന്നീ ബാലന്മാർ രാജാവുണ്ടാക്കിയ സ്വർണ്ണ ബിംബത്തെ നമസ്ക്കരിക്കാത്തതു മുഖാന്തരം തീച്ചൂളയിൽ ഇട്ടു എങ്കിലും അവർക്ക് ഒരു കേടും തട്ടാതെ സർവ്വ ശക്തനായ ദൈവം സൂക്ഷിച്ചു (ദാനീ 3:26-30). ഇതു ആദേശത്തുള്ളവരെ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാൻ മുഖാന്തരമായി.
രേഖ പ്രതികൂലമായിട്ടും ദാനിയേൽ ദിവസവും ചെയ്തു വന്നതു പോലെ മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചു.അതു മുഖാന്തരം തനിക്കു പ്രതികൂലമായി നിന്നവർ സിംഹത്തിൻ്റെ വായിൽ അകപ്പെട്ടു നശിച്ചുപോയപ്പോൾ ദാനിയേൽ ശുഭപ്പെട്ടിരുന്നു (ദാനി 6 :28). ദൈവത്തിലുള്ള യഥാർത്ഥ ആശ്രയം ക്രിസ്തുഭക്തൻ്റെ ജീവിതത്തിൽ അത്ഭുതത്തെ കണ്ടു കൊണ്ടുള്ളതായിരിക്കും (സങ്കീ40: 3 ).

4. ദൈവത്തിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാനാണ്

                 മാനുഷീകവും പൈശാചികവുമായ ശക്തികൾ ഇല്ലായ്മ ചെയ്യുവാൻ അടുക്കുമ്പോൾ ഭയം കൂടാതെ നില്ക്കുവാൻ സാധിക്കുന്നത് ദൈവത്തിലെ ആശ്രയമാണ് (സങ്കീ56:11). ദൈവത്തിൽ ആശ്രയിക്കുന്ന ജനത്തെ രക്ഷിക്കുന്നു .യിസ്രായേൽ ജനം മിസ്രയീമിൽ ആയിരിക്കുമ്പോൾ അവരുടെ നിലവിളി കേട്ടു,കഷ്ടത കണ്ടു വിടുവിപ്പാൻ യഹോവയായ ദൈവം ഇറങ്ങി വന്നു (സങ്കീ86:2) .

യിരെമ്യാ 17:7-ൽ യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ എന്നു പറയുന്നതിനുള്ള കാരണങ്ങൾ

a.വെള്ളത്തിന്നരികെ നട്ടിരിക്കുന്നു.
b. ആറ്റരികെ വേരൂന്നിയിരിക്കുന്ന വൃക്ഷം പോലെ ആകുന്നു.
c. ഉഷ്ണം തട്ടുമ്പോൾ പേടിക്കേണ്ട.
d.ഇല എപ്പോഴും പച്ചയായിരിക്കും.
e. വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചു കൊണ്ടിരിക്കും

ഈ അനുഭവമാണ് ദൈവത്തിൽ ആശ്രയിക്കുന്ന ഭാഗ്യവാന്മാർക്കു ലഭിക്കുന്നത്. കഷ്ടത വന്നാലും ഞെരുക്കം ഉണ്ടായാലും പിറുപിറുപ്പു കൂടാതെ ഉറെച്ചു നിന്നാൽ ദൈവം അനുഗ്രഹിക്കും. പണവും പദവിയും പുറമേയുള്ളതു കണ്ടു ഒരിക്കലും ഒരു വ്യക്തി ഭാഗ്യവാൻ എന്നു പറയുവാൻ കഴികയില്ല. ദൈവത്തിലെ യഥാർത്ഥ ആശ്രയമാണ് ഭാഗ്യവാനാക്കുന്നത്. പ്രിയമുള്ളവരേ, നമുക്കു വാസ്തവമായി ദൈവത്തിൽ ആശ്രയിക്കാം നിത്യതയ്ക്കായി ഒരുങ്ങാം.

അക്സ ബിബിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading