ഇന്നത്തെ ചിന്ത : സാഹസം ചെയ്യാതെ സാഹസം ചെയ്യുന്നവർ | ജെ.പി വെണ്ണിക്കുളം
യെശയ്യാ 33:1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.

നിരപരാധികളെ ക്രൂശിക്കുന്ന ലോകത്തിലാണ് നാമിപ്പോൾ. ഒരാൾക്ക് മറ്റൊരാളോട് വിരോധം തോന്നാൻ മഹാപാതകം ഒന്നും ചെയ്യേണ്ടതില്ല. നിസ്സാരമായ കാര്യങ്ങളെ പർവതീകരിച്ചു സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ കുഴപ്പത്തിലാക്കുന്നവർ വർധിച്ചു വരുന്നു. അതിനു ഒത്താശ നൽകാനും കൂട്ടുനിൽക്കാനും പലരും മടിക്കുന്നുമില്ല. എന്നാൽ ഈ പ്രവർത്തികളിലൂടെ സ്വന്തം നാശമാണ് വിളിച്ചു വരുത്തുന്നതെന്നു പലരും മറന്നുപോകുന്നു. യെശയ്യാവിലെ വാക്യത്തിന്റെ പി ഒ സി പരിഭാഷ ഒന്നു ശ്രദ്ധിക്കുക.
“നശിപ്പിക്കപ്പെടാതിരിക്കേ മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ വഞ്ചിക്കുകയും ചെയ്‌തവനേ, നിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോള്‍ നിന്‍െറ നാശം സംഭവിക്കും; നിന്‍െറ വഞ്ചന തീരുമ്പോള്‍ നീ വഞ്ചിക്കപ്പെടും”.
വചനം പറയുന്നു: “വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും” (സങ്കീ.25:3). മറ്റുള്ളവരുടെ നാശം മാത്രം സ്വപ്നം കണ്ടു ജീവിക്കുന്നവർ ദൈവത്തിനുള്ളവരല്ല. അവരുടെ പ്രാർത്ഥന ദൈവം കേൾക്കയുമില്ല. ഇയ്യോബ് പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കൂ:
ഇയ്യോബ് 16:17 “എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ”.
Download Our Android App | iOS App
ദൈവ സന്നിധിയിൽ നിർമ്മലഹൃദയമുള്ളവനിൽ സാഹസത്തിനുള്ള ചിന്തകൾ ഉണ്ടാകില്ല. ദൈവീകമല്ലാത്ത ചിന്തകളൊക്കെ പിശാചിൽ നിന്നുള്ളതാണ്.
ധ്യാനം: യെശയ്യാവ് 33
ജെ.പി വെണ്ണിക്കുളം