ശുഭദിന സന്ദേശം: അറിയിച്ചില്ലെങ്കിൽ? അയ്യോ കഷ്ടം | ഡോ.സാബു പോൾ

”ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!”(1 കൊരി.9:16).

സഭായോഗമദ്ധ്യേ സാക്ഷ്യത്തിലൂടെ, ‘സുവിശേഷം അറിയിച്ചില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം!’ എന്നൊരു യുവാവ് പറഞ്ഞപ്പോൾ, ‘നീ അറിയിക്കുന്നെങ്കിൽ കേൾക്കുന്നവർക്ക് അയ്യോ കഷ്ടം!’ എന്ന് അവനെ ‘നന്നായി അറിയാവുന്ന’ ഒരപ്പച്ചൻ പ്രതിവചിച്ചതായി പാസ്റ്റർ കെ.ജോയിയുടെ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്…..

ഇതിപ്പോൾ ഓർമ്മ വരാൻ ചില കാരണങ്ങളുണ്ട്….

ജനകീയ സാമൂഹ്യ മാധ്യമങ്ങളായ വാട്ട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും വാർത്തകളും വിശേഷങ്ങളും വചന സന്ദേശങ്ങളും ഇന്ന് ധാരാളമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതു തന്നെ ദൈവവചന പഠനം എന്ന ഏക ലക്ഷ്യത്തോടെയാണ്. അതൊക്കെ കൂട്ടായ്മകളില്ലാത്ത കൊറോണക്കാലത്ത് ഏറെ പ്രയോജനമാകുകയും ചെയ്യുന്നു……

ഒരു ചിന്ത, അതൊരു തീപ്പൊരി പോലെയാണ്…
മനസ്സിൽ വീണ തീപ്പൊരി പതുക്കെ ജ്വലിക്കാൻ തുടങ്ങുന്നു. അത് കൂടുതൽ സ്ഫുടം ചെയ്യപ്പെട്ട് അവസാനം എഴുതിയേ തീരൂ എന്ന നിർബ്ബന്ധത്തിലെത്തുമ്പോഴാണ് എഴുത്തുകാരൻ തൻ്റെ തൂലിക ചലിപ്പിക്കുന്നത്.
ഇത്തരം പല ഘട്ടങ്ങളിലൂടെയാണ് ഒരു സൃഷ്ടി പിറവിയെടുക്കുന്നത്….

നൈസർഗ്ഗീകമായി ഉരുത്തിരിയുന്ന ഇത്തരം സൃഷ്ടികൾ എത്ര തിരക്കിൻ്റെ കാലത്തും ഉണ്ടാകും. സമയമില്ലെങ്കിലും കണ്ടെത്തി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നു. അതു കഴിഞ്ഞാലേ ആശ്വാസം ലഭിക്കൂ. കാരണം, അതൊരു നിർബന്ധം ഭരമേൽപ്പിക്കപ്പെട്ടതു പോലെയാണ്.

പക്ഷേ, ഇന്ന് ലോക്ക് ഡൗൺ കാലഘട്ടം വന്നപ്പോൾ ‘ചുമ്മാ ഇരിക്കുകയല്ലേ, എന്തെങ്കിലും ചെയ്തേക്കാം’ എന്ന ചിന്തയോടെ പലരും വോയ്സ് മെസ്സേജുകൾ അപ് ലോഡ് ചെയ്യുന്നു.
പലതും കേട്ടു തുടങ്ങി അൽപ്പം കഴിയുമ്പോഴാണ് കഴമ്പില്ലെന്ന് മനസ്സിലാകുന്നത്. ചില സന്ദേശങ്ങൾ ശ്രവിച്ചു കഴിയുമ്പോൾ ശ്രോതാവും ക്ഷീണിക്കും. അങ്ങനെ അവയ്ക്കിടയിൽ നല്ല സന്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം….

പൗലോസ് സുവിശേഷ മറിയിച്ചത് നേരമ്പോക്കിനല്ല, അപ്പോസ്തലനായി അംഗീകരിക്കപ്പെടാനുമല്ല, ക്രിസ്തു ഭരമേൽപ്പിച്ച നിർബ്ബന്ധം തൻ്റെ മേൽ ഉണ്ടായിരുന്നതിനാലാണ്.

ദൈവീക നിർബ്ബന്ധത്താലും ദൈവത്തോടുള്ള സ്നേഹത്താലും പ്രസംഗിക്കുന്നതിനെക്കാൾ അസൂയ, പിണക്കം, ശാഠ്യം എന്നിവയാൽ പ്രസംഗിക്കുന്നവരെയും നാട്യപ്രസംഗം നടത്തുന്നവരെയും പൗലോസിനറിയാം(ഫിലി.1:15-18).

ഓർക്കുക……

അസൂയയുടെ സന്ദേശങ്ങൾ അകക്കാമ്പില്ലാത്തതായിരിക്കും…..
പിണക്കത്തിൻ്റെ പ്രസംഗം കലക്കത്തിൻ്റെ വിത്തു വിതച്ചേക്കാം….
ശാഠ്യത്തിൻ്റെ ഉപദേശം മൗഢ്യമായി തീരാം…….
നാട്യമായി പ്രസംഗിക്കുന്നതിൻ്റെ കാപട്യം നാളെയിൽ വെളിപ്പെടാം….

എന്നാൽ ദൈവീക നിയോഗത്താൽ നിർബന്ധിക്കപ്പെട്ട സന്ദേശം നിർബാധം മുന്നേറും…..!
അതുകൊണ്ട്… ചെയ്യുന്നതെല്ലാം ദൈവസ്നേഹത്തിലും നിയോഗത്താലുമാകട്ടെ.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading