ലേഖനം: ഒറിജിനൽ ആവാൻ ആഗ്രഹിക്കുന്നവർക്ക് | നൈജിൽ വർഗ്ഗീസ്, എറണാകുളം

നുഷ്യരെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം, നിങ്ങൾക്ക് ദൈവത്തെ അനുസരിക്കാനും,അനുഗമിക്കാനും കഴിയത്തില്ല (ഗലാത്യർ 1:10)

നമ്മൾ ഏതു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ദൈവത്തിന് കിറുകൃത്യമായി അറിയാം ആ സാഹചര്യം അതുപോലെ തന്നെ ദൈവത്തിനുമുന്നിൽ സമ്മതിച്ചാൽ തീരാവുന്ന പ്രശ്നമേ നമ്മുടെയൊക്കെ ജീവിതത്തിൽ ഒള്ളൂ, അതുതന്നെയാണ് ദൈവം ആഗ്രഹിക്കുന്ന അന്തർഭാഗത്തിലെ സത്യം പക്ഷേ കഷ്ടം എന്ന് പറയട്ടെ ബഹുഭൂരിപക്ഷം പേരും വ്യക്തികൾക്ക് മുന്നിലും, കുടുംബത്തിലും, പള്ളിയിലുമൊക്കെ അഭിനയിച്ചഭിനയിച്ചു അവരവർ ആയിരിക്കുന്ന ആത്മീയ നിലവാരം തിരിച്ചറിയാനാവാത്ത ഒരു സാഹചര്യത്തിൽ എത്തി നിൽക്കുന്നു,

നമ്മുടെയെല്ലാം ജീവിതത്തിൽ ഉയർച്ചതാഴ്ച്ചകൾ ഉണ്ടാവാം, പക്ഷേ നമ്മൾ ഒരിക്കലും നമ്മുടെ യഥാർത്ഥ പ്രശ്നം പുറത്തുപറയാതെ എല്ലാത്തിനെയും ആത്മീകവത്കരിക്കുക എന്ന കപടഭക്തിയുടെ  പുതപ്പ് ആപാദചൂഢം പുതച്ചിരിക്കുകയാണ്. അത് എടുത്തു മാറ്റാത്തിടത്തോളം കാലം നമ്മുടെയൊക്കെ ജീവിതത്തിൽ  ദൈവപ്രവർത്തി താമസിച്ചുകൊണ്ടിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ, നമ്മളെയൊക്കെ പോലെതന്നെ ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ വന്നിട്ടുള്ള ഒരു  മനുഷ്യന്റെ പ്രാർത്ഥന ആണ് സങ്കീർത്തനം 51 പലപ്പോഴും നമ്മളൊക്കെ പരാതിപ്പെട്ടികൾ ആയിപോകുന്നതിനു കാരണം ദാവീദിനു ഉണ്ടായതുപോലെ ഒരു തിരിച്ചറിവ് നമുക്കുണ്ടാകുന്നില്ല എന്നതാണ്, കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ തിരിച്ചറിവുണ്ടെങ്കിലും അത് സമ്മതിക്കത്തില്ല എന്നുള്ളതാണ്.അതിനു കാരണം മുൻപ് പറഞ്ഞത് പോലെ നമ്മൾ ആയിരിക്കുന്ന സാഹചര്യം അല്ലെങ്കിൽ നമ്മുടെ ആത്മീയ നിലവാരം തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല എന്നതാണ്.

സങ്കീർത്തനം 51 -ന്റെ 10, 11, 12 വാക്യങ്ങളിൽ ദാവീദ് പറയുന്നത് ഇങ്ങനാണ് ;

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.  നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.  നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

ദാവീദ്‌ ചെയ്ത മാതിരി പാപമൊന്നും ഞങ്ങൾ ചെയ്യുന്നില്ലല്ലോ എന്ന് പറയുന്നവരോട്, ദൈവസന്നിധിയിൽ വല്യ പാപം, കൊച്ച് പാപം എന്നൊന്നുമില്ല പാപമെല്ലാം ഒറ്റ ഹെഡിന്റെ കീഴിൽ ആണ് വരുന്നത്.  രക്ഷയുടെ സന്തോഷം അനുഭവിക്കാൻ പറ്റുന്നില്ല എന്ന തിരിച്ചറിവ് വന്നപ്പഴേ പുള്ളി ദൈവസന്നിധിയിൽ  ഏറ്റുപറഞ്ഞു. അതുകൊണ്ടെന്താ ദാവീദിനെപറ്റി പറയുന്നത് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്നാണ്.

ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും  അതുതന്നെയാണ്

ചുമ്മാ പള്ളിയിൽ പോവാം, പാട്ടുപാടാം, കയ്യടിക്കാം എന്നല്ലാതെ ക്രിസ്തുവിലുള്ള സന്തോഷം അനുഭവിക്കാൻ പറ്റാതെ ക്രിസ്ത്യാനി എന്ന പേരുമായി കടുത്ത ഡിപ്രെഷനിൽ  ജീവിക്കുന്നതിനു പകരം, ദാവീദ്‌ പറഞ്ഞപോലെ രക്ഷയുടെ സന്തോഷം എനിക്കിതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല, അല്ലെങ്കിൽ അനുഭവിക്കാൻ സാധിച്ചിട്ടില്ല…. കുറച്ചൂടി ലളിതമായി പറഞ്ഞാൽ ക്രിസ്തുവിനെ അനുഗമിക്കുന്നതിലുള്ള സന്തോഷം എന്തുവാണെന്ന് എനിക്കിതുവരെ അറിയാൻ പറ്റിയിട്ടില്ല ദൈവമേ എന്നൊന്ന് ഹൃദയത്തിൽ നിന്നു പ്രാർത്ഥിച്ചാൽ അത് നമുക്കോരോരുത്തർക്കും അനുഭവിക്കാൻ സാധിക്കും.

ദൈവം,തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. എവിടാണ് നമ്മുടെ ജീവിതത്തിൽ തിരുത്തലുകൾ വേണ്ടത്, നമുക്കറിയാവല്ലോ ! മനുഷ്യരോട് ആരോടും പറയാൻ നിക്കേണ്ട ; ദൈവത്തോട് അതൊക്കെയങ് ഏറ്റുപറയാൻ തയ്യാറായാൽ, നമ്മെ സഹായിക്കാൻ യേശുക്രിസ്തു എപ്പഴേ റെഡി ആണ്. മാത്രമല്ല തികഞ്ഞ കുറ്റബോധത്തിൽ ക്രിസ്ത്യാനി എന്ന പേരിൽ ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ, വന്നുപോയ വീഴ്ച്ചകൾ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു രക്ഷയുടെ സന്തോഷം അനുഭവിച്ചു ക്രിസ്തീയ ജീവിതത്തിന്റെ മാധുര്യം അനുഭവിച്ചു യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കുന്നത്.

കപട ഭക്തിയുടെ പുതപ്പെല്ലാം അഴിച്ചു മാറ്റി ദൈവസന്നിധിയിൽ നമ്മളങ് ഒറിജിനൽ ആവാൻ തയ്യാറായാൽ നമ്മെ കാണുന്നവരോട് ദൈവത്തെ അന്വേഷിക്കാൻ നമ്മൾ പറയേണ്ട,ഇവരുടെ ദൈവം ആരാണെന്നു അവരന്വേഷിച്ചോളും !

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading