വടക്കന്‍ കേരളത്തിൽ കനത്ത മഴ; ഒരുലക്ഷം പേര്‍ ക്യാമ്പുകളിൽ

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും വടക്കന്‍ കേരളം പ്രളയ ദുരിതത്തിലാണ്.

മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലാണ്. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തിയായി പെയ്യുകയാണ്.

ഈ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങളാണ് കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്.

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ നിലമ്ബൂരില്‍ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോര്‍ഡ് മഴ. നിലമ്ബൂരില്‍ ഇന്നലെ 398 മില്ലി മീറ്റര്‍ മഴ പെയ്തു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മൂന്നാറില്‍ 253.6 മില്ലിമീറ്ററും മൈലാടും പാറയില്‍ 211.2 മില്ലിമീറ്ററും പാലക്കാട് 214 2 മില്ലിമീറ്ററും മഴ പെയ്തു. മാനന്തവാടിയില്‍ 305ഉം പീരുമേട് 255 മില്ലി മീറ്ററും മഴ ലഭിച്ചു.

രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശേഷം മഴയുടെ ശക്തി കുറയുമെങ്കിലും ഓഗസ്റ്റ് 15 മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ മൊത്തം 988 ദുരിതാശ്വാസ ക്യാമ്ബുകളിലായി 1,07669 ആളുകള്‍ ഉണ്ട്.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ കനത്ത മഴമൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 47 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മണ്ണിടിച്ചിലാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണം.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററില്‍ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

ദുരിതത്തെ മറികടക്കാന്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയെങ്കിലും മഴ കനത്തു തന്നെ തുടരുന്നത് വലിയ പ്രതിസന്ധിയാവുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.