ലേഖനം: അല്പകാലത്തെ കഷ്ടതയും നിത്യമായ തേജസ്സും | ജോസ് പ്രകാശ്,കാട്ടാക്കട

നിത്യമായ തേജസ്സ് പ്രാപിക്കുവാൻ നമ്മെ വിളിച്ച ദൈവം അല്പകാലത്തെ കഷ്ടമേ നമുക്ക് അനുവദിച്ചിട്ടുള്ളൂ. കഷ്ടത ഇഹലോകത്തിൽ അവസാനിക്കുന്നു, എന്നാൽ തേജസ്സ് പരലോകത്തിൽ തുടരുന്നു.

ഈ ധരയിൽ നമ്മുടെ ആയുസ് അല്പമായതുകൊണ്ട് നാം സഹിക്കേണ്ട കഷ്ടവും അല്പനേരം മാത്രം. നാം വാഴുവാൻ പോകുന്ന നിത്യത എന്നേക്കുമുള്ളതാകയാൽ നമുക്ക് ലഭിക്കുന്നത് നിത്യമായ തേജസ്സാണ്. നാൾതോറും തങ്ങളുടെ ക്രൂശെടുക്കാത്തവർക്ക് കിരീടം കിട്ടാത്തതു പോലെ, കഷ്ടത സഹിക്കാതെ തേജസ്സ് ധരിക്കുക അസാദ്ധ്യമാണ്.

കഷ്ടം, കഷ്ടത, എന്നിത്യാദി പദപ്രയോഗങ്ങൾ വിശുദ്ധ തിരുവെഴുത്തിൽ പലയിടങ്ങളിൽ കാണുന്നുണ്ട്.

“എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ;” പൂർവ്വപിതാവായ യാക്കോബ് ഫറവോനോടു പറഞ്ഞ വാക്കുകളാണിത്
[ഉല്പത്തി 47:9].

” തീപ്പൊരി ഉയരെ പറക്കും പോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” ഇത് ഭക്തനായ ഇയ്യോബിന്റെ വാക്കുകൾ [ഇയ്യോബ് 5:7;14:1].

“ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ,” ഇത് കഷ്ടതയേയും ലോകത്തെയും ജയിച്ച് ജയാളിയായ കർത്താവായ യേശുവിന്റെ വാക്കുകൾ.
(യോഹന്നാൻ 16:33).

യേശുവിന്റെ നാമത്തിന്നു വേണ്ടി വിശ്വാസ ജീവിതത്തിലും ശുശ്രൂഷയിലും നിരവധി കഷ്ടങ്ങൾ അനുഭവിക്കേണ്ടവരാണ് നാം എന്നത് ഒരിക്കലും വിസ്മരിക്കരുത് (പ്രവൃത്തികൾ 9:16).

സുവിശേഷ പോർക്കളത്തിൽ
ജീവനോടെ തുടരുമോ എന്നു നിരാശ തോന്നുമാറു
അപ്പൊസ്തലന്മാർക്ക് ആസ്യയിൽ കഷ്ടം നേരിട്ടു.
മക്കെദോന്യയിലെ മണ്ണിലും അവർക്ക് ശാരീരികമായി ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു (2 കൊരിന്ത്യർ 1:8; 8:2).

നൊടിനേരത്തേക്കുള്ള തങ്ങളുടെ ലഘുവായ കഷ്ടം സഹിക്കുന്നതിലൂടെ അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം അവർക്കു കിട്ടും എന്ന സ്വർഗ്ഗീയ കാഴ്ചപ്പാടാണ്, ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; എന്ന് പ്രഖ്യാപിക്കുവാൻ അപ്പൊസ്തലന്മാരെ യോഗ്യരാക്കിയത്
(2 കൊരിന്ത്യർ 4:8,17).

അപ്പൊസ്തലന്മാർ അനുഭവിച്ച ബഹുവിധ കഷ്ടവും അപമാനവും അവരെ പ്രേക്ഷിത പ്രവർത്തനങ്ങളിൽ തെല്ലും തളർത്തിയില്ല. പ്രത്യുത വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം ലജ്ജയില്ലാതെ പ്രസംഗിപ്പാൻ അവർ തങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ട് മുന്നേറുകയാണ് ചെയ്തത്
(1 തെസ്സലൊനീക്യർ 2:2).

കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു എന്ന പ്രബോധനം കഷ്ടതയുടെ വീതിയും നീളവും ഉയരവും ആഴവും എന്താണെന്ന് നന്നായി ഗ്രഹിച്ചതിനു ശേഷമാണ് വിശ്വാസികളെ അവർ പ്രബോധിപ്പിച്ചത് എന്നതിനെ സൂചിപ്പിക്കുന്നു (തെസ്സലൊനീക്യർ 1 3:3-4).

ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു
(ഫിലിപ്പിയർ 1:29)
എന്ന സ്വർഗ്ഗീയ വെളിപ്പാടാകണം
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്ന വരം തിരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ സമർപ്പിതനാക്കിയത്
(എബ്രായർ 11:24).

വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടിയ ആദിമഭക്തന്മാർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
കല്ലേറു ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോൽ ധരിച്ചു, മാത്രമല്ല ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു [എബ്രായർ 11:36-38].

ഇപ്രകാരമുള്ള ഘോരമായ ശോധനകളിൽ പിന്മാറിപ്പോകാതെ മുന്നോട്ടു ഗമിക്കുവാൻ അവരിലുള്ള ക്രിസ്തുവിൻ ആത്മാവിലൂടെ അവർക്കു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുൻകൂട്ടി വെളിപ്പെടുത്തി കിട്ടിയെന്ന് സ്പഷ്ടം.

ലോകം അവർക്കു യോഗ്യമല്ലാതിരുന്നിട്ടും തങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ച ഗുരുവിന്റെ കാൽച്ചുവടുകളെ പിറുപിറുപ്പു കൂടാതെ പിന്തുടർന്നു. തേജസ്സോടെ ഏറ്റവും ഉത്തമമായ ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു അവർ രക്ഷപ്പെടാനുള്ള അവസരം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.

ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും ആദിമ സഭയിലെ വിശുദ്ധർ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു, അവരെ നടത്തിയ ഇടയന്മാർക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു. അങ്ങനെ അവർ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു
(1 തെസ്സലൊനീക്യർ 1:6-7).

മക്കെദോന്യയിലെ ദൈവമക്കൾ കഷ്ടതകളെ അവസരങ്ങളാക്കി മാറ്റി. അവരെ ക്രിസ്തുവിൽ നിന്നും അകറ്റുവാൻ സാഹചര്യങ്ങൾക്കായില്ല. കാരണം കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായ കർത്താവിനോട് അവർക്ക് അത്രമേൽ അടുപ്പമുണ്ടായിരുന്നു.
കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു.
(2കൊരിന്ത്യർ 7:5).

ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ സന്തോഷത്തോടെ പങ്കാളികളാകുന്നവർക്കേ ക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരികയുള്ളൂ
(1 പത്രൊസ് 4:13).

” ഇവർ മഹാകഷ്ടത്തിൽ നിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു ” എന്ന വചനം;
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ച അപ്പൊസ്തലന്മാരുടെ വാക്കുകൾക്ക് ഗൗരവം വർദ്ധിപ്പിക്കുന്നു.
[വെളിപ്പാടു 7:14; പ്രവൃത്തികൾ 14:22]

നാം യേശുവിനോടു കൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു ഇന്നത്തെ കഷ്ടങ്ങൾ അനിവാര്യമാണ്. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്കും കഴിയണം
(റോമർ 8:17-18).

അതുകൊണ്ട് കഷ്ടതയിൽ സഹിഷ്ണത കൈവിടാതെ; പ്രാർത്ഥനയിൽ ഉറ്റിരിക്കാം; കഷ്ടം അനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ എന്ന പ്രമാണം മറക്കാതിരിക്കാം
[റോമർ 12:13; യാക്കോബ് 5:13].

കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന അറിവുള്ള നാം കഷ്ടങ്ങളിലും പ്രശംസിക്കേണം
(റോമർ 5:3-4).

വിശ്വാസയോഗ്യവും സനാതനസത്യവുമായ വിശുദ്ധ തിരുവെഴുത്തിന്റെ സമാപന താളുകളിൽ
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന മഹാസന്തോഷത്തിന്റെ വെളിപ്പാട് മറനീക്കി ആലേഖനം ചെയ്തിരിക്കുന്നു.
വെളിപ്പാടു 21:5

ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള നിത്യതേജസ്സിന്നു കൂട്ടാളിയുമായിരുന്ന പത്രൊസ് അപ്പൊസ്തലൻ നല്കിയ
” ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു ” എന്ന പ്രബോധനം മുറുകെ പിടിക്കാം.
അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നമ്മെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കട്ടെ ”
[1പത്രൊസ് 5:10].

മണവാളൻ യേശു വാനമേഘത്തിൽ വീണ്ടും വരാറായി…
മയങ്ങാൻ നമുക്ക് ഇനി സമയമില്ല…
മദ്ധ്യാകാശത്തിങ്കലെ ആ മഹൽ ദിനത്തിൽ
മണവാട്ടിയായ് നാം പറന്നു പോകേണ്ടവരാണ്.
അതുകൊണ്ട്, ഈ
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍ ഞൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.