മരണത്തിലേക്ക് പോകുമ്പോഴും യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി മരണത്തിന് കീഴടങ്ങി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ സാജു മാത്യു

കോട്ടയം: നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്ബില്‍ സാജു മാത്യു (43) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 :30 എം.സി റോഡില്‍ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം.

ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തില്‍ എത്തിയപ്പോള്‍ സാജുവിന് നെഞ്ചിന് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന് ബസ് റോഡരികിലേക്ക് നിര്‍ത്തി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം സാജു സ്റ്റിയറിംഗിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് കണ്ടക്ടര്‍ അനീഷും, ബസിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ടി.കെ ലാലും ചേര്‍ന്ന് ഇതേ ബസില്‍ത്തന്നെ സാജുവിനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഈസമയം ബസില്‍ 25ലധികം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സുമാര്‍ സാജുവിനെ വാഹനത്തില്‍ കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സാജു മരണത്തിന് കീഴടങ്ങിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.