“എന്റെ മകൾക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന നിർത്തരുത്”: യാചനയുമായി ഒരമ്മ

അബൂജ: ആഗോള ക്രൈസ്തവ സമൂഹത്തോട് വീണ്ടും പ്രാർത്ഥനാ സഹായം യാചിച്ചു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലിയാ ഷരീബുവിന്റെ അമ്മ. തന്റെ മകൾക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിറുത്തരുതെന്ന് റബേക്ക എന്ന മാതാവ് പീഡിതർക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ വഴിയാണ് യാചിച്ചിരിക്കുന്നത്.

“ലോകമെങ്ങുമുള്ള വിശ്വാസികള്‍ തന്റെ മകളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം. എങ്കിലും ഇതുവരെ എനിക്കവളെ കാണുവാന്‍ കഴിഞ്ഞിട്ടില്ല”. റെബേക്ക പറഞ്ഞു. ഇത്രയും നാള്‍ താന്‍ ആദരണീയയായ ഒരു ക്രിസ്ത്യാനിക്കൊപ്പം ഒരു കൂരയില്‍ ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് മനസ്സിലാക്കിത്തന്നത് തന്റെ മകളുടെ വിശ്വാസമാണെന്നാണ് ലിയായുടെ പിതാവായ നാഥാന്‍ ഷരീബുവിന്റെ പ്രതികരണം. തീവ്രവാദികളുടെ മുന്നില്‍പ്പോലും തന്റെ വിശ്വാസം അടിയറവ് വെക്കാത്ത ലിയായുടെ ധൈര്യം പിടിച്ചു നില്‍ക്കുവാനുള്ള തങ്ങളുടെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈജീരിയായിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും ഷരീബു അടക്കം 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. ഇതില്‍ 104 പേരും തങ്ങളുടെ വീടുകളില്‍ തിരികെയെത്തി. ഡാപ്പാച്ചി വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഷരീബു ഇപ്പോഴും തീവ്രവാദികളുടെ തടവില്‍ കഴിയുന്നത്. 27.5 കോടി ഡോളറാണ് ഷരീബുവിന്റെ മോചനത്തിനായി ബൊക്കോഹറാം ആവശ്യപ്പെടുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി തടവില്‍ കഴിയുന്ന ഷരീബുവിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് നൈജീരിയന്‍ മെത്രാപ്പോലീത്തയായ ഇഗ്നേഷ്യസ് കായിഗാമയും വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഷരീബുവിന്റെ മോചനത്തിനായി തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യാമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, തങ്ങളുടെ മകളെ ഒരു നോക്ക് കാണാതെയാണ് ഷരീബു കുടുംബം പുതുവര്‍ഷത്തെ സ്വീകരിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading