സൗദി അറേബ്യയിൽ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കുവാൻ കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്
സൗദി അറേബ്യ: സാംസ്കാരികവും സാമൂഹികവുമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സൗദി അറേബ്യയുടെ പുതിയ കാല പ്രവര്‍ത്തനങ്ങളില്‍ ചരിത്രപരമായ ഒരു ഏട് കൂടി. മുസ്ലിം രാജ്യമായ സൗദിയില്‍ ആദ്യമായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കായി പള്ളികള്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി മിഡില്‍ ഈസ്റ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
മുസ്ലിം വേള്‍ഡ് ലീഗിന്‍െറ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുൾ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പ് വച്ചത്. അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്. കര്‍ദിനാളിന്‍െറ സൗദി സന്ദര്‍ശനത്തിനിടയിലാണ് കരാര്‍ ഒപ്പിട്ടത്.
സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കരാര്‍. കത്തോലിക്കന്‍ സഭയും സൗദിയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാനും ധാരണയിലുണ്ട്. സൗദി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കര്‍ദിനാള്‍ കഴിഞ്ഞ മാസം റിയാദില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Courtesy: Asian Graph