ലേഖനം: യഹോവയുടെ നാമങ്ങൾ | റോജി തോമസ്, ചെറുപുഴ

മനുഷ്യർ ദൈവത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചിലർ അവിടുത്തെ കണ്ടെത്തുന്നു; മറ്റുചിലരെ അവിടുന്ന് കണ്ടെത്തി വീണ്ടെടുക്കുന്നു. മനുഷ്യജീവിതത്തിൽ വെളിപ്പെട്ട ദൈവപുത്രനായ, രക്ഷാകര പദ്ധതിയുടെ നാമമായ മിശിഹയാണ് ക്രിസ്തീയ വിശ്വസത്തിന്റെ കേന്ദ്രം. കാലങ്ങളായി മനുഷ്യൻ ദൈവത്തെ ഒരു ആശയമായി, ശക്തിയായി, സത്യമായി കരുതി ആവിഷ്കരിക്കുകയും, ആരാധിക്കുകയും വിധേയപ്പെടുകയും ചെയ്തുവരുന്നു. എന്നാൽ ദൈവം ഒരു ആശയാവിഷ്ക്കാരമല്ല; അനുഭവമാണ്. ദൈവം തന്റെ സ്വഭാവവും മനോഭാവവും മനുഷ്യർക്കു വെളിപ്പെടുത്താൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് അവിടുത്തെ ബഹുവിധ നാമങ്ങൾ. ഇവയൊക്കെയും വിവിധ കാലങ്ങളിൽ, ദേശങ്ങളിൽ, വ്യക്തികളിൽ അനുഭവമായതും വെളിപ്പെട്ടതും വിളിക്കപ്പെട്ടതും നല്കപ്പെട്ടതും ആകുന്നു.

ബൈബിളിൽ കാണുന്ന ദൈവനാമങ്ങൾ വെറും വിളിപ്പേരുകളല്ല; അവ ഓരോന്നും മനുഷ്യ ജീവിതത്തിലെ പ്രതേ്യക സാഹചര്യങ്ങളിൽ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ജീവസുറ്റ സാക്ഷ്യങ്ങൾ ആണ്. ഈ നാമങ്ങൾ നമ്മെ ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചും, അവന്റെ പ്രവർത്തനത്തെക്കുറിച്ചും, മനുഷ്യനോടുള്ള അവന്റെ ബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തുന്നു; പഠിപ്പിക്കുന്നു.

ബൈബിളിൽ ഒരോ പേരിനും അർത്ഥമുണ്ട്. മനുഷ്യർ നാമങ്ങൾ തിരിച്ചറിയലിനായി ഉപയോഗിക്കുമ്പോൾ; ദൈവത്തിന്റെ നാമങ്ങൾ വെളിപ്പെടുത്തലിനായി ആണ്. ദൈവത്തിന്റെ ഓരോ നാമവും ഒരു അനുഭവത്തിൽ നിന്ന് ഉരുവായി. അബ്രാഹാം, മോശെ, ദാവീദ്, ഗിദെയോൻ; ഇവരൊക്കെ ദൈവത്തെ ഒരു പ്രതേ്യക സാഹചര്യത്തിൽ കണ്ടറിഞ്ഞപ്പോൾ, അവർ അവനെ ഒരു പുതിയ നാമത്തിൽ വിളിച്ചു. അതിനാൽ, ദൈവനാമങ്ങൾ ഉരുവിടുമ്പോൾ, വായിക്കുമ്പോൾ നാം വെറും വാക്കുകളല്ല; നമ്മുടെ ജീവിതങ്ങളിലൂടെ കടന്നുപോകുന്ന ദൈവാനുഭവങ്ങൾ കാണുന്നു; സാക്ഷ്യമേകുന്നു.

യഹോവ-യിരെ (കരുതുന്ന ദൈവം);

ജീവിതത്തിൽ മനുഷ്യൻ ഏറ്റവുമധികം അനുഭവിക്കുന്ന ഒരു വികാരം; അഭാവം അഥവാ ഇല്ലായ്മ ആണ്. സാമ്പത്തിക പ്രശ്നങ്ങൾ, സ്നേഹം, ബന്ധങ്ങളുടെ തകർച്ച, ഭാവിയെക്കുറിച്ചുള്ള ആശങ്ക; ഇവ മനുഷ്യനെ ഭയപ്പെടുത്തുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ‘യഹോവ-യിരെ’ എന്ന നാമം ഉയർന്നുവരുന്നത്. അബ്രാഹാം തന്റെ മകനെ ബലിയർപ്പിക്കാൻ തയ്യാറായപ്പോൾ, ദൈവം ഒരു പകരക്കാരനെ ഒരുക്കി. “അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു” (ഉല്പത്തി:22-14). ഈ സംഭവത്തിൽ ദൈവം വെളിപ്പെടുത്തിയത് ഒരു വലിയ സത്യം ആണ്; മനുഷ്യന്റെ ആവശ്യങ്ങൾക്കു മുമ്പേ ദൈവം അവയെ കാണുന്നു. ‘യിരെ’ എന്നത് ‘കാണുന്നു’ എന്നും ‘ഒരുക്കുന്നു’ എന്നും അർത്ഥമാക്കുന്നു. ദൈവം മനുഷ്യന്റെ ഭാവിയെക്കാൾ മുമ്പേ പ്രവർത്തിക്കുന്നവനാണ്. അതിനാൽ, വിശ്വാസി ഭാവിയെ ഭയപ്പെടേണ്ടതില്ല; ദൈവസാന്നിധ്യം ഇതിനകം അവിടെ ഉണ്ട്.

യഹോവ-റാഫാ (സൗഖ്യം നൽകുന്ന ദൈവം);

മനുഷ്യജീവിതം മുറിവുകളാൽ നിറഞ്ഞതാണ്. ചില മുറിവുകൾ ശരീരത്തിൽ കാണാം; ചിലത് ഹൃദയത്തിൽ മറഞ്ഞിരിക്കുന്നു. “നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു” (പുറപ്പാട് 15:26). ‘യഹോവ-റാഫാ’ എന്ന നാമം നമ്മെ പഠിപ്പിക്കുന്നത്, ദൈവം വെറും രോഗങ്ങളെ മാറ്റുന്നവനല്ല; അവൻ മുറിവുകളുടെ ആഴംവരെ, ഹൃദയത്തെവരെ സ്പർശിക്കുന്നവൻ ആണ്.

മനുഷ്യൻ പലപ്പോഴും പുറത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു, പക്ഷേ ദൈവം ഉള്ളിലെ തകർച്ചകൾ സുഖപ്പെടുത്തുന്നു. ക്ഷമിക്കാനാകാത്ത വേദനകൾ, മറക്കാനാകാത്ത അനുഭവങ്ങൾ, ഭേദമാകാത്ത ഓർമ്മകൾ ഇവയൊക്കെ ദൈവത്തിന്റെ സാന്നിധ്യത്തിൽ മാറുന്നു. അതിനാൽ, ദൈവം ഒരു ചികിത്സകൻ മാത്രമല്ല; അവൻ ആത്മാവിന്റെ വൈദ്യൻ കൂടിയാണ്.

യഹോവ-നിസ്സി (യഹോവ എന്റെ കൊടി, വിജയം നൽകുന്നവൻ);

ജീവിതം ഒരു യുദ്ധഭൂമിയാണ്. ഓരോ ദിവസവും മനുഷ്യൻ പോരാടുന്നു; ഭയത്തോട്, പരാജയത്തോട്, പാപത്തോട്, സാഹചര്യങ്ങളോട്, തന്റെ തന്നെ ദേഹിയോടും. “പിന്നെ മോശെ ഒരു യാഗ പീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു” (പുറപ്പാട:17-15). വിജയം മനുഷ്യന്റെ ശക്തിയിൽ അല്ല, ദൈവത്തിന്റെ സാന്നിധ്യത്തിൽ ആണ്. മോശെ കൈ ഉയർത്തിയപ്പോൾ യിസ്രായേൽ ജയിച്ചു; കൈ താഴ്ത്തിയപ്പോൾ അവർ തോറ്റു. ഇത് ഒരു ആത്മീയ സത്യം ആണ്; ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജീവിതം വിജയത്തിലേക്ക് ചരിക്കുന്നു.

യഹോവ-ശാലോം (സമാധാനത്തിന്റെ കർത്താവ്);

സമാധാനം മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷേ; ഏറ്റവും കുറച്ച് അനുഭവിക്കുന്നതും അതാണ്. സമാധാനം എന്നത് പ്രശ്നങ്ങളുടെ അഭാവം അല്ല; പ്രശ്നങ്ങൾക്കിടയിൽ ഉള്ള സുഖാനുഭവമാണ്; ദൈവസാന്നിധ്യമാണ്. അത് കണ്ടെത്തലാണ്; അനുഭവിക്കലാണ്. ഗിദെയോൻ ഭയത്തിലും അനിശ്ചിതത്വത്തിലും ആയിരുന്നു. എന്നാൽ ദൈവം അവന് ‘ശാലോം’ ആയി വെളിപ്പെട്ടു. അതിനർത്ഥം, സാഹചര്യങ്ങൾ മാറാതെ പോലും ഹൃദയം മാറാം.

യഹോവ-റോഹി (യഹോവ എന്റെ ഇടയൻ;

നയിക്കുന്നവൻ). മനുഷ്യൻ പലപ്പോഴും തീരുമാനങ്ങളിൽ, ബന്ധങ്ങളിൽ, ജീവിതപാതയിൽ വഴിതെറ്റുന്നു. അവൻ അനിശ്ചിതത്വത്തിൽ നടക്കുന്നു. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” (സങ്കീർത്തനങ്ങൾ23:1). ‘യഹോവ-റോഹി’ എന്ന നാമം ദൈവത്തെ ഒരു ഇടയനായി കാണിക്കുന്നു. ഇടയൻ തന്റെ ആടുകളെ അറിയുന്നു, അവരെ സംരക്ഷിക്കുന്നു, ശരിയായ വഴിയിലേക്ക് നയിക്കുന്നു. ഇത് ദൈവത്തിന്റെ വ്യക്തിപരമായ കരുതലിന്റെ ചിത്രം ആണ്. ദൈവം ഒരു രക്ഷകൻ മാത്രമല്ല; അവൻ വ്യക്തിപരമായി ജീവിതത്തിൽ ഇടപെടുന്നവൻ ആണ്.

യഹോവ-സിദ്കേനു (നീതിയുടെ ഉറവിടം);

മനുഷ്യനു സ്വയം നീതിമാൻ ആകാൻ കഴിയുന്നില്ല. തെറ്റുകൾ, പരാജയങ്ങൾ, കുറ്റബോധം ഇവ മനുഷ്യനെ അടിമപ്പെടുത്തുന്നു. “അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു” (യിരെമ്യാവ് 23:6); “അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും” (യിരെമ്യാവ് 33:16). ഈ നാമം ഒരു മഹത്തായ സത്യം പ്രഖ്യാപിക്കുന്നു: മനുഷ്യന്റെ നീതി ദൈവത്തിൽ നിന്നാണ് വരുന്നത്. ഇത് കൃപയുടെ സിദ്ധാന്തമാണ്. മനുഷ്യൻ തന്റെ പ്രവൃത്തികളാൽ രക്ഷിക്കപ്പെടുന്നില്ല; ദൈവത്തിന്റെ നീതിയാണ് അവനെ നിലനിറുത്തുന്നത്.

യഹോവ-ശമ്മ (സന്നിഹിതനായ ദൈവം);

“അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും” (യെഹെസ്കേൽ 48:35). മനുഷ്യന്റെ ഏറ്റവും വലിയ ഭയം ഏകാന്തതയാണ്. ‘യഹോവ-ശമ്മ’ എന്ന നാമം ഈ ഭയത്തിന് മറുപടി നൽകുന്നു; ദൈവം എപ്പോഴും സന്നിഹിതനാണ്. ഇരുട്ടിലും, ദു:ഖത്തിലും, പരാജയങ്ങളിലും ദൈവം അവിടെ ഉണ്ട്. അവന്റെ സാന്നിധ്യം ഭയത്തെ മാറ്റുകയും പ്രത്യാശയെ സൃഷ്ടിക്കുകയും ചെയ്യുന്നു. “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 18:20). യേശുവിന്റെ ഈ വാഗ്ദാനവും ദെവ സാന്നിധ്യത്തിന്റെ ഉറപ്പ് ആകുന്നു.

യഹോവ-എലോഹിം (നിത്യനായ സൃഷ്ടാവ്);

(ഉൽപത്തി 2:4-25). ‘എലോഹിം’എന്നത് സ്രഷ്ടാവായ ദൈവത്തെ സൂചിപ്പിക്കുന്നു. സ്രഷ്ടാവായ ദൈവം ദൂരെയിരിക്കുന്നവനല്ല; മനുഷ്യനോട് അടുത്ത് വരികയും അവനുമായി സംസാരിക്കുകയും ചെയ്യുന്നവൻ ആണ്. ദൈവം നമ്മുടെ സ്രഷ്ടാവാണ് അതിനാൽ അവനുമായി ബന്ധം സാധ്യമാണ്.

യഹോവ-അഡോനായി (പരമാധികാരിയായ കർത്താവ്).

ഇത് ദൈവത്തിന്റെ അധികാരത്തെയും മനുഷ്യന്റെ സമർപ്പണത്തെയും സൂചിപ്പിക്കുന്നു. ദൈവം നമ്മുടെ ജീവിതത്തിന്റെ യജമാനനാണ്. നാം അവന്റെ ഇഷ്ടത്തിനു കീഴടങ്ങേണ്ടവരാണ്. അബ്രഹാം ദൈവത്തെ ‘അഡോനായി-യഹോവ’ എന്ന് വിളിച്ചപ്പോൾ, അവൻ തന്റെ ജീവിതം മുഴുവൻ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചു.

യഹോവ-എലോഹേക (നിന്റെ ദൈവമായ കർത്താവ്);

“അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു” (പുറപ്പാട് 20:2,5,7). ഇത് നിയമബന്ധത്തിന്റെ നാമമാണ്. ദൈവം തന്റെ ജനത്തെ സ്വന്തമായി പ്രഖ്യാപിക്കുന്നു. ദൈവം നമ്മോടു ഒരു ഉടമ്പടി ബന്ധം സ്ഥാപിക്കുന്നു. അവൻ വിശ്വസ്തനാണ്; നാം വിശ്വസ്തരാകണം.

യഹോവ-മക്കദ്ദിഷ്കേം (വിശുദ്ധീകരിക്കുന്ന കർത്താവ്);

“അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു” (പുറപ്പാട് 31:13). “എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു” (ലേവ്യപുസ്തകം 20:8). മനുഷ്യന് സ്വയം വിശുദ്ധനാകാൻ കഴിയില്ല; ദൈവം തന്നെയാണ് നമ്മെ ശുദ്ധീകരിക്കുന്നത്. ഒരു മലിന വസ്ത്രം സ്വയം വൃത്തിയാകില്ല; അത് കഴുകപ്പെടണം. അതുപോലെ മനുഷ്യൻ ദൈവത്തിന്റെ കൃപയാൽ മാത്രമേ വിശുദ്ധനാകൂ.

യഹോവ-സബാവോത്ത് (സൈന്യങ്ങളുടെ കർത്താവ്);

ദൈവം സ്വർഗ്ഗീയ സൈന്യങ്ങളുടെ നേതാവാണ്. “അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു” (1 ശമുവേൽ 1:3). ദൈവം ശക്തനും യുദ്ധത്തിൽ ജയിക്കുന്നവനുമാണ്; നമ്മൾ ഒറ്റക്കല്ല ദൈവത്തിന്റെ സൈന്യം നമ്മോടു കൂടെയുണ്ട്. ഗൊലിയാത്തിനെ നേരിടുമ്പോൾ ദാവീദ് ഈ സത്യത്തിൽ വിശ്വസിച്ചു. അത് അവനു നീതിയും വിജയവുമായി ഭാവിച്ചു.

ഈ എല്ലാ ദൈവിക നാമങ്ങളും ചേർന്ന് നമ്മെ ഒരു വലിയ സത്യത്തിലേക്ക് നയിക്കുന്നു; ദൈവം സൃഷ്ടാവും, കർത്താവും, രക്ഷകനും, വിശുദ്ധീകരിക്കുന്നവനും, വ്യക്തിപരനായ ദൈവവും ആകുന്നു. നാം ദൈവത്തെ എന്തെന്നു വിളിക്കുന്നു? എന്റെ ദൈവം എന്നാണോ? യഥാർത്ഥ ആത്മീയ യാത്ര ‘എന്റെ ദൈവം’ എന്ന തിരിച്ചറിവിലാണ് മുന്നേറുന്നത്.

ദൈവത്തിന്റെ നാമങ്ങൾ പഠിക്കുന്നത് ഒരു ബൗദ്ധിക അഭ്യാസമല്ല; അത് ഒരു ആത്മീയ വളർയാണ്. ഓരോ നാമവും നമ്മെ ദൈവത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നു. ഓരോ വിശ്വാസിയുടെയും ചോദ്യം ഇതായിരിക്കണം: ഞാൻ ദൈവത്തെ അറിയുന്നോ? അല്ലെങ്കിൽ അനുഭവിക്കുന്നോ? ജീവിതത്തിലെ ഓരോ സാഹചര്യത്തിലും, ദൈവം തന്റെ ഒരു പുതിയ വശം വെളിപ്പെടുത്താൻ തയ്യാറാണ്. അവനെ അന്വേഷിക്കുന്നവർക്ക്, അവൻ ‘യിരെ’ ആയി പ്രത്യക്ഷപ്പെടും,’റാഫാ’ ആയി സൗഖ്യം നൽകും, ‘ശാലോം’ ആയി സമാധാനം നൽകും, ‘ശമ്മ’ ആയി കൂടെ നടക്കും. നാം ദൈവത്തെ വിളിക്കുന്ന നാമം നമ്മുടെ ദൈവാനുഭവത്തെ നിർണയിക്കും.

 

റോജി തോമസ്, ചെറുപുഴ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading