ലേഖനം: ദൗത്യ നിർവ്വഹണത്തിലെ തുരുത്തി | ഷൈനി ഡാനിയേൽ, ഡൽഹി
ലേഖനം: വേദപുസ്തകത്തിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒന്നാണ് തുരുത്തി. തോൽ സംസ്ക്കരിച്ചെടുത്ത് ഉപയോഗപ്രദമായ രീതിയിൽ നിർമ്മിച്ച ഒരു പാത്രം, ഭരണി, കുപ്പി എന്നൊക്കെ ഈ കാലഘട്ടത്തിൽ അതിനെ വിശേഷിപ്പിക്കാം. തുരുത്തിയെ വിശേഷിപ്പിച്ചിരിക്കുന്ന ചില വേദശകലങ്ങൾചിന്തിക്കാം.
1. വെള്ളം നിറച്ച തുരുത്തി.
ഉല്പത്തി 21:14, 19 ൽ അബ്രഹാം അതിരാവിലെ ഒരു തുരുത്തി വെള്ളവും അപ്പവും കൊടുത്ത് ഹാഗാറിനെയും മകനേയും ഭവനത്തിൽ നിന്നും യാത്രയാക്കി. ബേർശേബാ മരുഭൂമിയിൽ എത്തി അപ്പവും വെള്ളവും തീർന്നു. ബാലന്റെ മരണം കാണണ്ടയെന്നു പറഞ്ഞ് ഉറക്കെ കരയുന്ന ഹാഗാർ. ബാലന്റെ നിലവിളി കേട്ട് അവിടെ ഒരു നീരുറവ ദൈവം അവൾക്ക് കാണിച്ചു കൊടുത്തു. അവൾ ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. മനുഷ്യർ കൊടുത്തത് തീർന്നു പോയ തുരുത്തിയിൽ സുലഭമായി ഒരിക്കലും തീർന്നു പോകാതെ ജലം നൽകി ദൈവം അനുഗ്രഹിച്ചു.
2. വീഞ്ഞു നിറച്ച തുരുത്തി.
1 ശമുവേൽ 25:18 ൽദാവീദും ബാല്യക്കാരും മരുഭൂമിയിൽ ആയിരിക്കുന്ന വേളയിൽ നിഷ്ഠൂരനായ നാബാൽ, ദാവിദ് തന്റെ ഇടയൻമാർക്കും ആടുകൾക്കും സംരക്ഷണ ചെയ്ത് ഒരു മതിലായി നിന്നത് മറന്നു കളഞ്ഞ് അവരെ നിരസ്സിച്ചു കളഞ്ഞു. ഇതു കേട്ട ദാവിദ് നാബാലിന്റെ കുടുംബത്തിലെ പുരുഷപ്രജയെ മുഴുവനും നിഗ്രഹിക്കുവാൻ കോപത്തോടെ പുറപ്പെട്ടപ്പോൾ അബീഗയിൽ വിവേകത്തോടെ ആ സാഹചര്യങ്ങളെ നേരിടേണ്ടതിന് രണ്ടു തുരുത്തി വീഞ്ഞും അതിനോടുകൂടെ ആവശ്യമായ ഭക്ഷണ സാധനങ്ങളുമായി ദാവിദിനെ എതിരേറ്റു ചെന്നു. മനുഷ്യന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്ന വീഞ്ഞു നിറച്ച തുരുത്തിയാണ് നാം ഇവിടെ കാണന്നത്. വലിയ പ്രശ്നങ്ങളെ അവിടെ ശാന്തമാക്കി.
3. കണ്ണുനീർ നിറച്ച തുരുത്തി.
സങ്കീർത്തനം. 56:8 ഒരു ഭക്തന്റെ ജീവിതത്തിൽ സുഖ-ദുഃഖ സമ്മിശ്രമായ അനുഭവം ഉണ്ടാകും. എന്നാൽ ദുഃഖവേളയിൽ കഴിക്കുന്ന പ്രാർത്ഥനയും കണ്ണുനീരും തുരുത്തിയിൽ ശേഖരിച്ചു വെച്ച് അനുഗ്രഹം നൽക്കുന്ന ഒരു പിതാവാണ് നമ്മുടെ ദൈവം. അടിമത്വത്തിലായിരുന്ന ജനത്തിന്റെ നിലവിളിയും കഷ്ടതയും കണ്ട് വിടുവിക്കുവാൻ യഹോവയായ ദൈവം ഇറങ്ങി വന്നു.
4. പുതിയ തുരുത്തി.
മത്തായി 9:17 പുതുവീഞ്ഞ് നിറയ്ക്കുവാൻ പുതിയ തുരുത്തിയാണ് ഉപയോഗിക്കുന്നത്. വീഞ്ഞ് ഇരിക്കുന്തോറും അതിന്റെ പുളിപ്പും വീര്യവും കൂടിയിട്ട് തുരുത്തി വികസിച്ച് പൊട്ടിപ്പോകുവാൻ സാദ്ധ്യത ഉണ്ട്. പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ ആയിരിക്കുന്ന നാം ദൈവീക അനുഭവങ്ങളെ നിറയ്ക്കുവാൻ പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടണം. തീത്തോസ് 3:75
5.പുകയത്തു വെച്ച തുരുത്തി
സങ്കീർത്തനം 119: 83 തുരുത്തി പഴയതായിക്കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗപ്രദമാക്കണമെങ്കിൽ അയഞ്ഞു പോയ തുരുത്തി പുകയത്തു വെയ്ക്കുകയും. അതിലെ ബാഷ്പം എല്ലാം വലിഞ്ഞ് പൂർവ്വസ്ഥിതിയിൽ എത്തുന്നതുവരെ അതു പുകയത്ത് വെയ്ക്കുകയും വേണം. പുകയത്തിരിക്കുന്ന തുരുത്തി ആരും കാണുന്നില്ല, സാഹചര്യങ്ങൾ അനുകൂലമല്ല, നിറവും ശോഭയും കുറഞ്ഞേക്കാം. പക്ഷെ പൊളിഞ്ഞു പോകാതെ പ്രയോജനപ്പെടണ്ടതിന് വീണ്ടും പുറത്തെടുത്ത് കഴുകി വൃത്തിയാക്കി പുറത്ത് വെണ്ണയോ നെയ്യോ പുരട്ടി മിനുക്കിയെടുക്കും. നാമും ചില സാഹചര്യങ്ങളിൽ പുകയത്തു വെച്ചിരിക്കുന്ന തുരുത്തി പോലെയാണ്. നമ്മുടെ ദൈവം അറിയാതല്ല, വീണ്ടും നമ്മേ ഉപേയാഗിക്കും. സാഹചര്യങ്ങൾക്കു മാറ്റം വരും. ഒരു ഭക്തന്റെ ജീവിതത്തിൽ ഈ തുരുത്തി പോലെ പല അനുഭവങ്ങളിൽ കൂടി കടന്നുപോയേക്കാം. പതറിപ്പോകരുത് സമൃദ്ധി തരുന്ന, സന്തോഷം തരുന്ന, വിലാപത്തെ നൃത്തമാക്കുന്ന നമ്മുടെ ദൈവം നമ്മോടു കൂടെയുണ്ട്
.


- Advertisement -


Comments are closed.